മെറ്റയുമായി കൈകോർത്ത് ബോളിവുഡ് താരം ദീപിക പദുക്കോൺ നിർണ്ണായകമായ ഒരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. ഒന്നിലധികം രാജ്യങ്ങളിൽ മെറ്റ എ.ഐയുടെ പുതിയ ശബ്ദമായി ഇനി ദീപിക പദുക്കോണിൻ്റേത് മുഴങ്ങും. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അവർ ഈ സുപ്രധാന സഹകരണം പ്രഖ്യാപിച്ചത്.
ഇന്ത്യ, യു.എസ്, കാനഡ, യു.കെ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലുള്ള ഉപയോക്താക്കൾക്ക് ഇനി മെറ്റയുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അസിസ്റ്റൻ്റുമായി ദീപികയുടെ ശബ്ദത്തിൽ സംവദിക്കാൻ സാധിക്കും. എ.ഐക്ക് ശബ്ദം നൽകുന്ന ആദ്യത്തെ ഇന്ത്യൻ സെലിബ്രിറ്റി എന്ന പ്രത്യേകതയും ദീപികയ്ക്ക് സ്വന്തമായി.
“ഇതൊരു മികച്ച അനുഭവമാണെന്ന് ഞാൻ കരുതുന്നു! ഞാൻ ഇപ്പോൾ മെറ്റ എ.ഐയുടെ ഭാഗമാണ്. ഇന്ത്യ, യു.എസ്, കാനഡ, യു.കെ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിങ്ങൾക്ക് എൻ്റെ ശബ്ദവുമായി ഇംഗ്ലീഷിൽ ചാറ്റ് ചെയ്യാം. പരീക്ഷിച്ചുനോക്കൂ, നിങ്ങളുടെ അഭിപ്രായം എന്നെ അറിയിക്കൂ!” – ദീപിക സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. മെറ്റയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ അനുഭവത്തിന് പരിചിതവും സൗഹൃദപരവുമായ ഒരു ടോൺ കൊണ്ടുവരാൻ ഈ സഹകരണം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ചിത്ര വിശേഷങ്ങൾ
അടുത്തിടെ നാഗ് അശ്വിൻ്റെ സയൻസ് ഫിക്ഷൻ ഇതിഹാസമായ ‘കൽക്കി 2898 എഡി’യിലാണ് ദീപിക അവസാനമായി അഭിനയിച്ചത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘പത്താൻ’ എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദിന്റെ ‘കിങ്’ എന്ന ചിത്രത്തിലൂടെ ഷാറൂഖ് ഖാനുമായി വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ് താരം. ‘ചെന്നൈ എക്സ്പ്രസ്’, ‘ജവാൻ’, ‘ഹാപ്പി ന്യൂ ഇയർ’ തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും മുമ്പ് ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം, ‘കൽക്കി 2898 എഡി’യുടെ രണ്ടാം ഭാഗത്തിൽ നിന്ന് ദീപിക പദുക്കോൺ പിന്മാറിയെന്ന വാർത്ത നിർമ്മാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കൽക്കി പോലൊരു സിനിമ കൂടുതൽ പ്രതിബദ്ധത അർഹിക്കുന്നുണ്ടെന്ന് നിർമ്മാതാക്കൾ അറിയിച്ചതിന് പിന്നാലെ, പിന്മാറ്റത്തിൻ്റെ കാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയായി. പ്രതിഫലം വർദ്ധിപ്പിക്കണമെന്ന ആവശ്യം, ജോലി സമയം എട്ട് മണിക്കൂറായി പരിമിതപ്പെടുത്തണമെന്ന നിബന്ധന എന്നിവയാണ് പുറത്താകലിന് കാരണമായതെന്ന് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു. ഇതിനുപുറമെ, സന്ദീപ് റെഡ്ഡി വംഗയുടെ ചിത്രത്തിൽ നിന്നും ദീപിക പിന്മാറിയിരുന്നു.







Leave a comment