കോട്ടയം: ആഗോള എ.ഐ. രംഗത്തെ പുതിയ കണ്ടെത്തലുകൾക്കായി വിശാഖപട്ടണത്ത് ഗൂഗിൾ നടപ്പാക്കുന്ന വൻകിട പദ്ധതിക്ക് പിന്നിൽ മലയാളിയായ തോമസ് കുര്യന്റെ തന്ത്രപരമായ ഇടപെടൽ. യു.എസിന് പുറത്ത് ഗൂഗിളിന്റെ ഏറ്റവും വലിയ നിക്ഷേപമാണിത്, 1.32 ലക്ഷം കോടി രൂപയുടെ പദ്ധതി. അഞ്ചു വർഷത്തിനുള്ളിൽ ഇത് പൂർത്തിയാക്കാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്ത്യയിൽ അധിക ചുങ്കം ഈടാക്കി നിലപാട് കടുപ്പിക്കുമ്പോഴാണ് ഗൂഗിൾ ഇത്രയും വലിയ നിക്ഷേപം നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
ഗൂഗിൾ ക്ളൗഡ്സിന്റെ ആഗോള സി.ഇ.ഒ. ആയ തോമസ് കുര്യൻ കോട്ടയം പാമ്പാടി സ്വദേശിയാണ്. കോത്തല പുള്ളോലിക്കൽ പരേതനായ പി.സി. കുര്യൻ- അടൂർ ആരപ്പുരയിൽ കുടുംബാംഗം മോളി കുര്യൻ ദമ്പതികളുടെ നാലു മക്കളിലെ ഇരട്ടകളിൽ ഒരാളാണ് തോമസ് കുര്യൻ. ഇരട്ട സഹോദരൻ ജോർജ് കുര്യൻ, മൂത്ത സഹോദരന്മാരായ ജേക്കബ് കുര്യൻ, മാത്യു കുര്യൻ എന്നിവരാണ് മറ്റുള്ളവർ. ഇവർ ബെംഗളൂരുവിലെ സെന്റ് ജോസഫ്‌സിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
തുടർന്ന് ജോർജും തോമസും മദ്രാസ് ഐ.ഐ.ടിയിൽ ഉന്നത പഠനത്തിനായി ഒരുമിച്ച് ചേർന്നു. ഒരു മാസത്തിനുള്ളിൽ ഇരുവരും സ്‌കോളർഷിപ്പോടെ അമേരിക്കൻ യൂണിവേഴ്സിറ്റിയിലേക്ക് പറന്നു. ഡേറ്റാബേസ് ബിസിനസിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഓറക്കിളിനെ മിഡിൽവെയർ എന്ന പുതിയ ബിസിനസ് മേഖലയിലേക്ക് കൈപിടിച്ചുയർത്തിയാണ് തോമസ് കുര്യൻ 2018-ൽ ഗൂഗിളിന്റെ ഭാഗമായത്.
അമേരിക്കയിൽ കാർ പാർക്കിങ് ജോലിയും കഫേകളിൽ വെയിറ്റർ ജോലിയുമൊക്കെ ചെയ്താണ് തോമസും സഹോദരനും പഠനത്തിനുള്ള പണം കണ്ടെത്തിയത്. കോളേജ് പഠനം പൂർത്തിയായതോടെ ഇരുവരും ഓറക്കിളിൽ ജോലിയിൽ പ്രവേശിച്ചു. ഇരുവരും വിവാഹം കഴിച്ചത് അമേരിക്കൻ വനിതകളെയാണ്. നിലവിൽ, അമേരിക്കയിലെ രണ്ട് പ്രമുഖ ക്ളൗഡ് കമ്പനികളുടെ സി.ഇ.ഒ സഹോദരങ്ങൾ എന്ന കൗതുകകരമായ സ്ഥാനവും ഇവർക്കുണ്ട്. തോമസ് ഗൂഗിൾ ക്ളൗഡ്‌സ് സി.ഇ.ഒ. ആയിരിക്കുമ്പോൾ ജോർജ് നെറ്റ് ആപ്പ് സി.ഇ.ഒ. ആണ്. ഗൂഗിൾ മേധാവി സുന്ദർ പിച്ചയേക്കാൾ ആസ്തി ഇപ്പോൾ തോമസ് കുര്യനുണ്ടെന്നതും ശ്രദ്ധേയമാണ്.






Leave a comment