നടി തൃഷയെ ലക്ഷ്യമിട്ട് ദ്വയാർഥ പ്രയോഗവുമായി നടനും തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ. കവേരി നദീജല തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരായി തഞ്ചാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു ഡി.എം.കെ. നേതാവിന്റെ അധിക്ഷേപ പരാമർശം. പരാമർശത്തിനെതിരെ സാമൂഹികമാധ്യമങ്ങളിൽ വൻ വിമർശനമാണ് ഉയരുന്നത്.
കാവേരി നദീജല തർക്കം കൈകാര്യം ചെയ്ത രീതിയെ ഉദയനിധി സ്റ്റാലിൻ വിമർശിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കാവേരി നദിയിലെ വെള്ളത്തിനായി ഇടപെടുന്നതിന് പകരം മറ്റ് ചില കാര്യങ്ങളിലാണ് ശ്രദ്ധയെന്ന് ഉദയനിധി ആരോപിച്ചു.
ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടാതെ സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് ഉദയനിധി പ്രസംഗത്തിൽ സൂചിപ്പിച്ചു. ഡി.എം.കെ. പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കുന്നതിലാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ എന്നായിരുന്നു ഉദയനിധിയുടെ വാക്കുകൾ.
പിന്നാലെ വേദിക്ക് താഴെയുണ്ടായിരുന്ന ഡി.എം.കെ. പ്രവർത്തകർ തൃഷയുടെ പേര് വിളിച്ചുപറഞ്ഞു. ഇതിന് ചെറുചിരിയായിരുന്നു ഉദയനിധിയുടെ മറുപടി. പിന്നാലെയായിരുന്നു ദ്വയാർഥ പ്രയോഗം. ഉടൻ തന്നെ താൻ കാവേരി നദിയെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ഉദയനിധി വഴുതി മാറി.
അതേസമയം, മുൻ ഉപമുഖ്യമന്ത്രിക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയർന്നു. ടി.വി.കെ. പ്രവർത്തകരും വനിതാ മാധ്യമപ്രവർത്തകരും ഉൾപ്പെടെ ഉദയനിധിയെ ചോദ്യംചെയ്ത് രംഗത്തെത്തി. അതേസമയം, ഉദയനിധി ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നായിരുന്നു ഡി.എം.കെ. അനുഭാവികളുടെ ന്യായീകരണം.






Leave a comment