അമേരിക്കൻ വാർത്തകൗതുകങ്ങൾ

ജനനം മുതൽ വിടാതെ പിന്തുടരുന്ന ‘ഏഴിന്റെ’ ഭാഗ്യം; പോക്കറ്റിലെത്തിച്ചത് ‘കോടികൾ’

ഭാഗ്യസംഖ്യ ഒരു മനുഷ്യന്റെ ജീവിതത്തെ എങ്ങനെ മാറ്റിയെഴുതാം എന്നതിന് ഇതിലും മികച്ചൊരു ഉദാഹരണം ഉണ്ടാകില്ല. ജനിച്ച തീയതിയിലും ജനിച്ച വർഷത്തിലും ഒപ്പമുണ്ടായിരുന്ന ‘7’ എന്ന അക്കത്തോടുള്ള പ്രിയം ഒടുവിൽ യുഎസിലെ നോർത്ത് കാരോലൈന സ്വദേശിയായ ടൊമാസ് മുനോസിനെ (ഠീാമ െങൗിീ്വ) എത്തിച്ചത് കോടികളുടെ ജാക്ക്‌പോട്ടിലാണ്. നോർത്ത് കാരോലൈന എജ്യുക്കേഷൻ ലോട്ടറിയുടെ ‘ട്രിപ്പിൾ റെഡ് 777 ജാക്ക്‌പോട്ട്’ എന്ന സ്‌ക്രാച്ച്ഓഫ് ലോട്ടറിയിലൂടെ 10 ലക്ഷം ഡോളറാണ് (ഏകദേശം 9.5 കോടി രൂപ) ഇദ്ദേഹം സ്വന്തമാക്കിയത്. ഏതൊരു സാധാരണക്കാരന്റെയും സ്വപ്നങ്ങൾക്ക് ചിറകു നൽകുന്ന ഈ വിജയം കേവലം ഒരു ലോട്ടറി അടിച്ച കഥ മാത്രമല്ല, ആത്മവിശ്വാസത്തിന്റെയും വിധിയിലുള്ള വിശ്വാസത്തിന്റെയും തിളക്കമാർന്ന ഉദാഹരണം കൂടിയാണ്.

നോർത്ത് കാരോലൈനയിലെ മോണ്ട്‌ഗോമറി കൗണ്ടിയിലുള്ള ബിസ്‌കോ നിവാസിയാണ് ടൊമാസ് മുനോസ്. കാൻഡറിലെ സൗത്ത് മെയിൻ സ്ട്രീറ്റിലുള്ള കാൻഡർ വി മാർട്ട് എന്ന കടയിൽ നിന്നാണ് അദ്ദേഹം 10 ഡോളറിന്റെ ആ സവിശേഷ ലോട്ടറി ടിക്കറ്റ് വാങ്ങിയത്. കടയിൽ വച്ച് ‘ട്രിപ്പിൾ റെഡ് 777 ജാക്ക്‌പോട്ട്’ ടിക്കറ്റ് കണ്ട നിമിഷം തന്നെ അത് വാങ്ങണമെന്ന് മുനോസിന് തോന്നി. അതിനുപിന്നിൽ തികച്ചും വ്യക്തിപരമായ ഒരു കാരണമുണ്ടായിരുന്നു. ‘ഏഴാണ് എന്റെ സംഖ്യ. ഞാൻ ജനിച്ചത് 77ൽ, 7ാം തീയതിയിലാണ്’– മുനോസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ ജീവിതവുമായി ഇത്രയേറെ ചേർന്നുനിൽക്കുന്ന ഒരു അക്കം പ്രമേയമാക്കിയ ടിക്കറ്റ് കണ്ടപ്പോൾ അത് വാങ്ങാതിരിക്കാൻ അദ്ദേഹത്തിനായില്ല. അത് ഒരു ലോട്ടറി ടിക്കറ്റ് എന്നതിലുപരി, തനിക്കായി കാത്തുവെച്ച എന്തോ ഒന്നാണെന്ന് അദ്ദേഹത്തിന്റെ ആറാമത്തെ ഇന്ദ്രിയം പറയുകയായിരുന്നു.

ടിക്കറ്റ് വാങ്ങിയ ശേഷം വീട്ടിലെത്താൻ പോലും മുനോസ് കാത്തുനിന്നില്ല. കടയിൽ വച്ചുതന്നെ അദ്ദേഹം ആ ടിക്കറ്റ് സ്‌ക്രാച്ച് ചെയ്തു. സെക്കൻഡുകൾക്കകം തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയാത്ത ആ കാഴ്ച അദ്ദേഹം കണ്ടു – താൻ 10 ലക്ഷം ഡോളറിന്റെ ഒന്നാം സമ്മാനം നേടിയിരിക്കുന്നു!

ആ നിമിഷത്തെക്കുറിച്ച് മുനോസ് ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്: ‘ആ വിജയം തിരിച്ചറിഞ്ഞ നിമിഷം എന്റെ ശരീരത്തിലുടനീളം വികാരങ്ങളുടെ ഒരു പ്രവാഹം തന്നെ ഉണ്ടായി. സന്തോഷവും അമ്പരപ്പും അദ്ഭുതവും ഒരുമിച്ച് കടന്നുവന്ന ആ നിമിഷം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ അനുഭവമായി മാറുകയായിരുന്നു.

ലോട്ടറി അടിച്ച വിവരം സ്ഥിരീകരിച്ച ശേഷം തിങ്കളാഴ്ച മുനോസ് ലോട്ടറി ആസ്ഥാനത്തെത്തി. അവിടെ വച്ച് സമ്മാനത്തുക കൈപ്പറ്റുന്നതിന് രണ്ടു വഴികളാണ് അധികൃതർ അദ്ദേഹത്തിന് മുന്നിൽ വച്ചത്.

ആന്യുറ്റി രീതി: 20 വർഷത്തേക്ക് വർഷം തോറും 50,000 ഡോളർ വീതം കൈപ്പറ്റുക.
ലംപ് സം രീതി: ഒറ്റത്തവണയായി തുക മുഴുവൻ കൈപ്പറ്റുക (ഈ രീതി തിരഞ്ഞെടുക്കുമ്പോൾ മൊത്തം തുകയിൽ കുറവ് വരും).

തീരുമാനം എടുക്കാൻ ഒട്ടും വൈകാതെ മുനോസ് രണ്ടാമത്തെ രീതിയായ ‘ലംപ് സം’ ഓപ്ഷൻ തിരഞ്ഞെടുത്തു. ഇതോടെ അദ്ദേഹത്തിന് 600,000 ഡോളർ ഒറ്റത്തവണയായി ലഭിക്കാൻ വഴിയൊരുങ്ങി. സർക്കാരിന്റെ നിർബന്ധിത നികുതി കിഴിവുകൾക്ക് ശേഷം തുക അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയപ്പോൾ അത് 3,96,060 ഡോളർ (ഏകദേശം 3.3 കോടിയിലധികം രൂപ) ആയിരുന്നു.

സമ്മാനത്തുക ഉപയോഗിച്ച് എന്താണ് ചെയ്യാൻ പോകുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി മുനോസിന്റെ പക്കലുണ്ടായിരുന്നു. കേവലം ആഡംബരങ്ങൾക്കായി പണം ധൂർത്തടിച്ചു കളയാൻ അദ്ദേഹം തയാറല്ല. ലഭിച്ച തുകയുടെ ഒരു നല്ല പങ്ക് സുരക്ഷിതമായ മേഖലകളിൽ നിക്ഷേപിച്ച് ഭാവി ഭദ്രമാക്കാൻ അദ്ദേഹം പദ്ധതിയിടുന്നു. തന്റെ കടുത്ത ആഗ്രഹവും ഹോബിയുമായ പഴക്കമേറിയ ക്ലാസിക് കാറുകൾ പുനരുദ്ധരിക്കുന്ന ജോലി കൂടുതൽ വ്യാപ്തിയോടെ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹം തീരുമാനിച്ചു. തന്റെ ഇഷ്ടവിനോദത്തിന് വേണ്ടത്ര തുക ഇനി തടസ്സമില്ലാതെ കണ്ടെത്താം എന്നതും മുനോസിനെ സംബന്ധിച്ച് വലിയൊരു ആശ്വാസമാണ്.

നോർത്ത് കാരോലൈന എജ്യുക്കേഷൻ ലോട്ടറി ഈ മാസമാദ്യമാണ് ‘ട്രിപ്പിൾ റെഡ് 777 ജാക്ക്‌പോട്ട്’ എന്ന ഗെയിം വിപണിയിലിറക്കിയത്. 10 ലക്ഷം ഡോളർ വീതം ഒന്നാം സമ്മാനം നൽകുന്ന മൂന്ന് ടിക്കറ്റുകളാണ് ഈ ലോട്ടറിയിലുള്ളത്. അതിൽ ആദ്യത്തെ ജാക്ക്‌പോട്ടാണ് മുനോസ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. ഇതിന്റെ അർഥം ഇനിയും രണ്ട് ഭാഗ്യശാലികളെ കാത്ത് 20 ലക്ഷം ഡോളറിന്റെ സമ്മാനങ്ങൾ അവശേഷിക്കുന്നുണ്ട് എന്നാണ്.

യുഎസ് ലോട്ടറികളുടെ മറ്റൊരു പ്രത്യേകത അവ നൽകുന്ന സാമൂഹിക സംഭാവനകളാണ്. കേവലം വ്യക്തികളെ കോടീശ്വരന്മാരാക്കുക മാത്രമല്ല, ഇത്തരം ലോട്ടറികൾ ചെയ്യുന്നത്. മുനോസ് താമസിക്കുന്ന മോണ്ട്‌ഗോമറി കൗണ്ടിക്ക് മാത്രം ലോട്ടറി വരുമാനത്തിൽ നിന്ന് 2.6 ദശലക്ഷത്തിലധികം ഡോളറാണ് (ഏകദേശം 21 കോടിയിലധികം രൂപ) ഗ്രാന്റായി ലഭിച്ചിട്ടുള്ളത്. ഈ തുക പ്രദേശത്തെ സ്‌കൂളുകളുടെ നിർമാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ഉപയോഗിക്കുന്നു.

അതായത്, ടൊമാസ് മുനോസിനെപ്പോലുള്ള വ്യക്തികൾ ടിക്കറ്റെടുക്കുമ്പോൾ അത് തങ്ങളുടെ വ്യക്തിപരമായ ഭാഗ്യം പരീക്ഷിക്കൽ മാത്രമല്ല, നാടിന്റെ വിദ്യാഭ്യാസ മേഖലയ്ക്കുള്ള ഒരു വലിയ സംഭാവന കൂടിയായി മാറുന്നു.

സമാനമായ കഥകൾ ലോകമെമ്പാടും, പ്രത്യേകിച്ച് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലും നിരന്തരം തരംഗമാകാറുണ്ട്. ന്യൂമറോളജിയിലും സ്വന്തം ഭാഗ്യസംഖ്യകളിലും വിശ്വസിക്കുന്ന വലിയൊരു വിഭാഗം ആളുകൾ നമുക്കിടയിലുമുണ്ട്. വീട്ടുനമ്പറും വണ്ടിയുടെ നമ്പറും ഫോൺ നമ്പറുമൊക്കെ ഭാഗ്യസംഖ്യ അനുസരിച്ച് തിരഞ്ഞെടുക്കുന്നവർ ലോട്ടറി ടിക്കറ്റുകളിലും ഇതേ സൂത്രവാക്യം പ്രയോഗിക്കാറുണ്ട്.

ടൊമാസ് മുനോസിന്റെ കഥയും ഇത്തരത്തിൽ സംഖ്യാശാസ്ത്രത്തിലും സ്വന്തം അനുഭവങ്ങളിലും വിശ്വസിക്കുന്നവർക്ക് വലിയൊരു ആവേശമാണ് നൽകുന്നത്. ജനനത്തീയതിയിലെ ‘7’ എന്ന അക്കം അദ്ദേഹത്തിന്റെ ലോട്ടറി ടിക്കറ്റിലെ ‘777’ലേക്ക് വഴിനടത്തിയപ്പോൾ പിറന്നത് ഒരു അപൂർവ ഭാഗ്യചരിത്രമാണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ചരിത്രം രചിക്കുവാൻ ‘അമേരിക്ക ഗോട്ട് ടാലെന്റ്റ്’ ടീമും, ഫൊക്കാന കൺവെൻഷനെ അനശ്വരമാക്കാൻ പൂമ്പാറ്റകളെപ്പോലെ അവരും എത്തുന്നു

ചരിത്രം രചിക്കുന്ന ഫൊക്കാന കൺവെൻഷനിൽ കളിവിളക്കുകൾ മിഴി തുറക്കുമ്പോൾ ,പ്രതിഭയുടെ തിളക്കങ്ങൾ വിളിച്ചോതുന്ന കലാ മാമാങ്കം...

അമേരിക്കൻ വാർത്ത

ഫോർട്ട് ബെൻഡ് ലീഡർഷിപ്പ്‌ പ്രോഗ്രാമിലേക്ക് ഹൂസ്റ്റൻ മലയാളി തെരഞ്ഞെടുക്കപ്പെട്ടു

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ നിവാസിയും കമ്മ്യൂണിറ്റി നേതാവും ഹ്യൂസ്റ്റൺ മെട്രോയിലെ ജീവനക്കാരനുമായ ഷിജോ ചാണ്ടപ്പിള്ള, സെൻട്രൽ ഫോർട്ട്...

അമേരിക്കൻ വാർത്ത

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം: കര്‍ഷകരത്‌നം അവാര്‍ഡ് 2026

ഫിലാഡല്‍ഫിയ: വിളവെടുപ്പിന്റെ ഉത്‌സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മികച്ച കര്‍ഷകനെ കണ്‍ടെത്താനുള്ള മത്‌സരം...