സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇടയാക്കി നടൻ ധനുഷിന്റെ പരാമർശം. നാലാം ക്ലാസിലെത്തുംവരെ സ്വന്തം ജന്മദിനം എന്നാണെന്ന് അറിയില്ലായിരുന്നു എന്നാണ് ധനുഷ് പറഞ്ഞത്. 43-ാം ജന്മദിനത്തോട് അനുബന്ധിച്ച് ചെന്നൈയിൽ നടന്ന രക്തദാന ക്യാമ്പിലായിരുന്നു താരം ഇങ്ങനെ പറഞ്ഞത്. ജൂലൈ 28 എന്നത് തനിക്ക് ഒരു സാധാരണ ദിവസമാണ്. കുട്ടിക്കാലത്ത് ജന്മദിനങ്ങൾ വളരെ പ്രധാനമായിരുന്നെങ്കിലും, പിന്നീട് ആഘോഷങ്ങളോടുള്ള താല്പര്യം നഷ്ടപ്പെട്ടതായും ധനുഷ് കൂട്ടിച്ചേർത്തു.
“കുട്ടിയായിരുന്നപ്പോൾ, സഹപാഠികൾ അവരുടെ ജന്മദിനത്തിൽ വർണാഭമായ വസ്ത്രങ്ങൾ ധരിക്കുന്നതും മിഠായികൾ വിതരണം ചെയ്യുന്നതും ഞാൻ കണ്ടിട്ടുണ്ട്. അത് വളരെ പ്രത്യേകതയുള്ളതായി എനിക്ക് തോന്നി. നാലാം ക്ലാസ്സിൽ പഠിക്കുംവരെ എന്റെ ജന്മദിനം എന്നാണെന്നുപോലും എനിക്കറിയില്ലായിരുന്നു. അതൊക്കെ സ്കൂളിൽ കണ്ടിട്ട് എനിക്കും ആഘോഷിക്കണം എന്ന് തോന്നിയിട്ടുണ്ട്. ഞാൻ ഒരിക്കൽ സഹോദരിയോട് എന്റെ വിഷമം പറഞ്ഞു. അവൾ വീട്ടുകാരോട് ചോദിച്ചറിഞ്ഞ് ജൂലൈ 28 ആണ് എന്റെ ജന്മദിനം എന്ന് എന്നോട് പറഞ്ഞു.” ധനുഷ് പറഞ്ഞു.
കുടുംബത്തിൽ ദീപാവലി, പൊങ്കൽ പോലുള്ള ഉത്സവങ്ങൾക്ക് മാത്രമാണ് സാധാരണയായി പുതിയ വസ്ത്രങ്ങൾ വാങ്ങിയിരുന്നതെന്ന് ധനുഷ് ഓർമിച്ചു. എന്നാൽ, ജന്മദിനത്തിന് താൻ വീട്ടിൽ നിർബന്ധിച്ച് ഒരു പുതിയ വസ്ത്രം വാങ്ങിക്കുകയും കൈയിലുണ്ടായിരുന്ന പണം ഉപയോഗിച്ച് സഹപാഠികൾക്കും ടീച്ചർമാർക്കും മിഠായികൾ വാങ്ങിക്കൊടുക്കുകയും ചെയ്തതു. ആ ദിവസം വളരെ പ്രത്യേകതയുള്ളതായി തോന്നിയെന്നും അദ്ദേഹം പറഞ്ഞു.
“നിങ്ങളുടെ ജന്മദിനത്തിൽ നിങ്ങൾ സന്തോഷിക്കുന്നത്ര സന്തോഷം എനിക്ക് എൻ്റെ ജന്മദിനത്തിൽ ലഭിച്ചിട്ടുണ്ടോ എന്നറിയില്ല. ഇത് ഒരു വലിയ അനുഗ്രഹമാണ്, അത് ലഭിക്കാൻ ഞാൻ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല,” രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതിന് ആരാധകരോട് നന്ദിപറഞ്ഞുകൊണ്ട് ധനുഷ് വ്യക്തമാക്കി.
അതേസമയം, ധനുഷിന്റെ വാക്കുകൾ അത്രത്തോളം വിശ്വസിക്കാൻ പറ്റുന്നില്ലെന്നായിരുന്നു സോഷ്യൽ മീഡിയയുടെ പ്രതികരണം. നാലാം ക്ലാസുവരെ സ്വന്തം പിറന്നാൾ തീയതി അറിയാത്തവർ ആരെങ്കിലുമുണ്ടാകുമോയെന്നും ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ എന്നായിരുന്നു ഒരു പ്രതികരണം. കഥ പറയുന്ന മത്സരത്തിൽ ധനുഷ് പങ്കെടുത്താൽ ഇങ്ങനെയിരിക്കുമെന്നായിരുന്നു മറ്റൊരു പ്രതികരണം.
മുൻപ് ഇഡ്ഡ്ലി കടൈ എന്ന ചിത്രത്തിന്റെ പ്രചാരണസമയത്ത് കുട്ടിക്കാലത്ത് ഇഡ്ഡലി കഴിക്കാനായി പൂവില്പന നടത്തിയിട്ടുണ്ടെന്ന് ധനുഷ് പറഞ്ഞിരുന്നു. പുതിയ പ്രസംഗത്തെ ഈ സംഭവവുമായി ചേർത്തും കമന്റുകൾ വരുന്നുണ്ട്. സാധാരണക്കാരുമായി ബന്ധം സ്ഥാപിക്കാൻ ദുരിതങ്ങളുടെ കഥകൾ പറയുകയാണെന്ന് വിമർശകർ ആരോപിച്ചു. അന്ന് ഇഡ്ഡലിക്കായി കഷ്ടപ്പെട്ടു എന്ന് പറഞ്ഞു. ഇപ്പോൾ ജന്മദിനത്തിനും ഡ്രസ്സിനും വേണ്ടി കഷ്ടപ്പെട്ടു എന്ന് പറയുന്നു. സാധാരണക്കാരുമായി ബന്ധം സ്ഥാപിക്കാൻ ആരാണ് ഈ കഥകൾ പറഞ്ഞു കൊടുക്കുന്നത് എന്നാണ് ഒരാൾ ചോദിച്ചത്.
കര എന്ന ചിത്രമാണ് ധനുഷിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. രാജ്കുമാർ പെരിയസാമി സംവിധാനംചെയ്യുന്ന ‘ഓം ചാപ്റ്റർ 1- ഉദിരം: ദി ബ്ലഡ് വുഡ്’, വെട്രിമാരൻ ഒരുക്കുന്ന ‘തമിഴ് മുരുകൻ’ തുടങ്ങിയ ചിത്രങ്ങൾ ധനുഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.






Leave a comment