ചാലക്കുടി:കേരളത്തിന്റെ ക്ഷീരമേഖലയിലും മൃഗസംരക്ഷണ രംഗത്തും വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് അടിത്തറയിട്ട പ്രമുഖ വെറ്ററിനറി വിദഗ്ധനും കേരള ലൈവ്‌സ്‌റ്റോക്ക് ഡവലപ്‌മെന്റ് (കെഎൽഡി) ബോർഡ് മുൻ മാനേജിങ് ഡയറക്ടറും കേരള ഫീഡ്‌സ് ലിമിറ്റഡിന്റെ സ്ഥാപക എംഡിയുമായ കാരൂർ തോട്ടാപ്പിള്ളി ഡോ.ടി.കെ.ജോസ് (89) അന്തരിച്ചു.
1960കളിൽ സ്വിസ് ഗവണ്മെന്റുമായി സഹകരിച്ചു മാട്ടുപ്പെട്ടിയിൽ ആരംഭിച്ച പ്രസിദ്ധമായ ‘ഇൻഡോസ്വിസ് പ്രോജക്ടിന്റെ’ ആദ്യകാല ഡയറക്ടറായിരുന്നു. കേരളത്തിലെ നാടൻ പശുക്കളുടെ പാലുൽപാദന ശേഷി വർധിപ്പിക്കുന്നതിനായി ‘സ്വിസ് ബ്രൗൺ’ ഇനത്തിൽപ്പെട്ട പശുക്കളുമായി സങ്കരയിനം വികസിപ്പിച്ചെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. മാട്ടുപ്പെട്ടിയിലെ കേന്ദ്രത്തിലും തുടർന്നു സംസ്ഥാനത്തുടനീളമുള്ള റീജനൽ സെന്ററുകളിലും ഏർപ്പെടുത്തിയ ശാസ്ത്രീയ സജ്ജീകരണങ്ങളിലൂടെ ഘട്ടംഘട്ടമായി കേരളത്തിലെ പശുക്കളുടെ വംശവർധനവിനും പാലുൽപാദന മേഖലയിലെ കുതിച്ചുചാട്ടത്തിനും വഴിയൊരുക്കി. സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള കാലിത്തീറ്റ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘കേരള ഫീഡ്‌സ് ലിമിറ്റഡ്’ എന്ന പൊതുമേഖലാ സ്ഥാപനം പടുത്തുയർത്തുന്നതിൽ മുൻകയ്യെടുത്തു.
ഭാര്യ: തങ്കമ്മ. മക്കൾ: ജെയ്ബി (ബിസിനസ്), ഡോ. ജെയ്ഷി (യുഎസ്). മരുമക്കൾ: നിമ്മി മൊയലൻ, ബോബി ജോസഫ് പുത്തൻവീട്ടിൽ.
സംസ്‌കാരം കാരൂർ ഔർ ലേഡി ഓഫ് റോസറി പള്ളിയിൽ.






Leave a comment