കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45 ന് ആണ് സംഭവം. യോഗത്തിൽ സംസാരിച്ചുകൊണ്ടിരിക്കെ അടുത്തിടെ ലഭിച്ച സ്ഥലംമാറ്റ ഉത്തരവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ദീപലേഖ പങ്കുവയ്ക്കുന്നതിനിടെയാണ് പെട്ടെന്ന് കുഴഞ്ഞുവീണത്. മുഖം ഇടിച്ച് നിലത്തു വീണതിനാൽ മൂക്കിൽ നിന്നടക്കം രക്തം വന്നു.
തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപിന്റെയും വൈസ് പ്രസിഡന്റ് കെ.എം. സപ്‌നയുടെയും നേതൃത്വത്തിൽ ഉടൻ ചൊക്ലി മെഡിക്കൽ സെന്ററിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് മരണം. നാലു മാസം മുൻപാണ് ദീപലേഖ ചൊക്ലി എഫ്എച്ച്‌സിയിൽ ചുമതലയേറ്റത്. ഇതിനിടെ ഉണ്ടായ അപകടത്തിൽ കാലിന് എല്ലുപൊട്ടി രണ്ട് മാസത്തോളം വിശ്രമത്തിലായിരുന്നു. ചികിത്സയ്ക്ക് ശേഷം ജോലിയിൽ തിരിച്ചെത്തിയെങ്കിലും നടക്കുന്നതിനു ബുദ്ധിമുട്ട് നേരിട്ടിരുന്നു.
ആരോഗ്യ പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനിടെ മട്ടന്നൂർ നഗരസഭയിലേക്കാണ് സ്ഥലംമാറ്റിയത്. ഓഫിസിലേക്ക് ദൂരക്കൂടുതൽ ഉള്ളതിനാൽ ദീപലേഖ മാനസികമായി ഏറെ വിഷമത്തിലായിരുന്നുവെന്നും കഴിഞ്ഞ ദിവസങ്ങളിൽ തന്റെ ബുദ്ധിമുട്ടുകൾ സഹപ്രവർത്തകരോട് പങ്കുവച്ചിരുന്നതായും പറയുന്നു. ഇതിനിടെ മട്ടന്നൂരിലേക്കുള്ള സ്ഥലംമാറ്റം തിരുത്തി ചൊക്ലി പഞ്ചായത്തിൽനിന്ന് കുറച്ചു കൂടി അടുത്തുള്ള പിണറായി ഗ്രാമപഞ്ചായത്തിലേക്ക് ദീപയെ മാറ്റി പുതിയ സ്ഥലംമാറ്റ ഉത്തരവ് നൽകിയിരുന്നു.
കോഴിക്കോട് വടകര മേപ്പയിൽ ‘ശ്രീസ്ഥ’യിൽ താമസിച്ചിരുന്ന ദീപലേഖ നാടകപ്രവർത്തകനും പാനൂർ താലൂക്ക് ആശുപത്രി റിട്ട.ഹെൽത്ത് സൂപ്പർവൈസറുമായ സുരേഷ്ബാബു ശ്രീസ്ഥയുടെ ഭാര്യയാണ്. രാഘവന്റെയും (കോൺട്രാക്ടർ) ഡയാന പേളിന്റെയും (റിട്ട.ഹെഡ് നഴ്‌സ്, ഗവ.ജില്ലാ ആശുപത്രി, വടകര) മകളാണ്.
മകൾ: അമലു എസ്.ലക്ഷ്മി (എൻജിനീയർ, സ്‌നൈഡർ, ബെംഗളൂരു).
സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ.രാഗേഷ്, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ജയരാജൻ എന്നിവർ വിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയിരുന്നു. സർക്കാർ ജീവനക്കാരെ കൊലക്ക് കൊടുക്കുന്ന സ്ഥലംമാറ്റമാണ് ഇപ്പോൾ നടക്കുന്നതെന്നും ചൊക്ലി ഹെൽത്ത് ഇൻസ്‌പെക്ടർക്ക് ഹൃദയാഘാതം വന്നത് ട്രാൻസ്ഫർ കാരണമാണെന്നും എം.വി ജയരാജൻ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കണ്ണൂർ ഡിഎംഒ ഓഫിസ് ഉപരോധിച്ചു. സ്ഥലം മാറ്റത്തിൻറെ മനോവിഷമമാണ് മരണത്തിന് കാരണമായതെന്ന് ഇടത് അനുകൂല ഉദ്യോഗസ്ഥ സംഘടനയും ആരോപിച്ചു.





