ഡ്‌നി: ‘ജുറാസിക് പാർക്ക്’ സിനിമകളിലെ ഡോ. അലൻ ഗ്രാന്റ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ സാം നീൽ (78) അന്തരിച്ചു. ഓസ്‌ട്രേലിയയിലെ സിഡ്നിയിലായിരുന്നു അന്ത്യം. താരത്തിന്റെ വേർപാട് അപ്രതീക്ഷിതവുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. കാൻസർ ബാധിതനായി ചികിത്സയിലായിരുന്ന താരം അടുത്തിടെയാണ് രോഗമുക്തി നേടിയത്. മരണസമയത്ത് അദ്ദേഹം കാൻസർ വിമുക്തനായിട്ടാണ് വിടവാങ്ങിയതെന്ന് കുടുംബം വ്യക്തമാക്കി.
തനിക്ക് സ്റ്റേജ് ത്രീ ആൻജിയോ ഇമ്യണോബ്ലാസ്റ്റിക് ടിസെൽ ലിംഫോമ (രക്താർബുദം) ആണെന്ന് 2023ലാണ് സാം നീൽ വെളിപ്പെടുത്തുന്നത്. 2022 മുതൽ താരം ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ രോഗമുക്തനായെന്നും അഭിനയരംഗത്തേക്ക് തിരികെ വരാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി അദ്ദേഹത്തെ മരണം കീഴടക്കുകയായിരുന്നു.
1947 സെപ്തംബർ 14ന് അയർലൻഡിലാണ് സാം നീലിന്റെ ജനനം. പിന്നീട് ന്യൂസിലൻഡിലാണ് വളർന്നത്. നാടക രംഗത്തുനിന്നായിരുന്നു അദ്ദേഹത്തിന്റെ അഭിനയരംഗത്തേക്കുള്ള പ്രവേശനം. 1977ൽ പുറത്തിറങ്ങിയ ‘സ്ലീപ്പിംഗ് ഡോഗ്സ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് ശ്രദ്ധേയമാകുന്നത്. 1993ൽ പുറത്തിറങ്ങിയ സ്റ്റീവൻ സ്പിൽബർഗിന്റെ മാസ്റ്റർപീസ് ചിത്രം ‘ജുറാസിക് പാർക്ക്’ സാം നീലിനെ സൂപ്പർതാരമാക്കി മാറ്റി. തുടർന്ന് 2001ൽ ‘ജുറാസിക് പാർക്ക് 3’, 2022ൽ പുറത്തിറങ്ങിയ ‘ജുറാസിക് വേൾഡ് ഡൊമിനിയൻ’ എന്നീ ചിത്രങ്ങളിലും അദ്ദേഹം ഡോ. അലൻ ഗ്രാന്റായി തിളങ്ങിയിരുന്നു.
അണിയറയിലൊരുങ്ങുന്ന ‘ദി ലാസ്റ്റ് റിസോർട്ട്’ ആണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 150ലധികം സിനിമകളിൽ സാം നീൽ വേഷമിട്ടു. ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം നിറസാന്നിദ്ധ്യമായിരുന്നു. ആഗോളതലത്തിൽ ശ്രദ്ധനേടിയ ‘പീക്കി ബ്ലൈൻഡേഴ്സ്’ എന്ന പരമ്പരയിലെ വില്ലൻ കഥാപാത്രമായ മേജർ ചെസ്റ്റർ കാംബെൽ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.






Leave a comment