സെനഗൽ സൂപ്പർ താരം സാദിയോ മാനെ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചു. 2026 ഫിഫ ലോകകപ്പ് നോക്കൗട്ടിൽ ബെൽജിയത്തോട് രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടതിനു പിന്നാലെയാണ് വിരമിക്കൽ. സെനഗൽ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെയാണ് താരം തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമിടുന്നതായി അറിയിച്ചത്.
130 മത്സരങ്ങളിൽ രാജ്യത്തിനായി കളത്തിലിറങ്ങിയ ഈ 34-കാരൻ, 14 വർഷത്തെ അന്താരാഷ്ട്ര കരിയറിനാണ് വിരാമമിടുന്നത്. 54 ഗോളുകളും 29 അസിസ്റ്റുകളും സാദിയോയുടെ പേരിലുണ്ട്. 2012-ലാണ് സാദിയോ മാനെ കരിയർ ആരംഭിച്ചത്. 2021-ൽ ഈജിപ്തിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ആദ്യ ആഫ്രിക്കൻ നേഷൻസ് കപ്പ് സെനഗലിന് നേടിക്കൊടുക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഇംഗ്ലീഷ് ക്ലബ്ബായ ലിവർപൂളിലും മികച്ച പ്രകടനം നടത്തി.
ദേശീയ പതാകയ്ക്കായി താൻ എല്ലാം ത്യാഗംചെയ്തതായും ജന്മനാടിനായി കഠിനമായി പോരാടിയതായും മാനെ പ്രസ്താവനയിൽ വ്യക്തമാക്കി. ഈ വർഷത്തെ ലോകകപ്പിൽ ഫ്രാൻസ്, നോർവേ, ഇറാഖ് എന്നിവരടങ്ങുന്ന ശക്തമായ ഗ്രൂപ്പിൽ ഉൾപ്പെട്ട സെനഗൽ, ആദ്യമത്സരത്തിൽ ഫ്രാൻസിനോടും രണ്ടാംമത്സരത്തിൽ നോർവേയോടും പരാജയപ്പെട്ട് പുറത്താകലിന്റെ വക്കിലായിരുന്നു. എന്നാൽ, അവസാന മത്സരത്തിൽ ഇറാഖിനെ തോൽപ്പിച്ച് മികച്ച മൂന്നാംസ്ഥാനക്കാരായി നോക്കൗട്ടിലെത്തി.






Leave a comment