ജർമനി വഴി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി എയർപോർട്ട് ട്രാൻസിറ്റ് വിസ ആവശ്യമില്ല. ന്യൂഡൽഹിയിലെ ജർമൻ എംബസി അറിയിച്ചതാണ് ഇക്കാര്യം. തീരുമാനം ജൂൺ മൂന്ന് (ബുധനാഴ്ച) മുതൽ പ്രാബല്യത്തിൽ വരും. ജർമൻ ചാൻസിലർ ഫ്രെഡറിക് മെർസിന്റെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെ ഉണ്ടായ തീരുമാനമാണ് നടപ്പിലാക്കുന്നതെന്ന് ജർമൻ എംബസി പ്രസ്താവനയിൽ പറയുന്നു.
ജർമൻ എയർപോർട്ടിൽ ലേഓവർ ഉള്ളപ്പോൾ മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി ട്രാൻസിറ്റ് വിസ ആവശ്യമില്ല. ട്രാൻസിറ്റ് വിസ ആവശ്യമാണെന്ന വ്യവസ്ഥ നീക്കം ചെയ്തുകൊണ്ട് ജൂൺ രണ്ടിന് ഫെഡറൽ ലോ ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. യാത്രാനിയമങ്ങൾ ലഘൂകരിക്കുന്നതിനും ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ജർമൻ സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റമെന്ന് എംബസി വൃത്തങ്ങൾ പറയുന്നു.
ചാൻസിലർ ഫ്രെഡറിക് മെർസ് ഈ വർഷം ജനുവരിയിലാണ് ഇന്ത്യ സന്ദർശിച്ചത്. ചാൻസിലർ എന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനവും ഏഷ്യയിലേക്കുള്ള ആദ്യ യാത്രയുമായിരുന്നു ഇത്. തീരുമാനം ജർമൻ-ഇന്ത്യൻ ബന്ധം ദൃഢമാക്കുമെന്നും സഞ്ചാരം സുഗമമാക്കുമെന്നും സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ജർമൻ എംബസിയുടെ പ്രസ്താവനയിൽ പറയുന്നു.
ഇതുവരെ, ജർമൻ വിമാനത്താവളങ്ങൾ വഴി ട്രാൻസിറ്റ് ചെയ്യുന്ന ഇന്ത്യൻ യാത്രക്കാർക്ക് ചില സന്ദർഭങ്ങളിൽ ഒരു പ്രത്യേക എയർപോർട്ട് ട്രാൻസിറ്റ് വിസ ആവശ്യമായിരുന്നു. പുതിയ നിയമം ഈ ആവശ്യം നീക്കം ചെയ്യും. ഇനി ജർമനി വഴി മറ്റുരാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യൻ യാത്രക്കാർക്ക് ജർമനിയിലെ ലേഓവറുകൾ എളുപ്പമാകും.
പുതിയ നിയമപ്രകാരം ജർമൻ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി ട്രാൻസിറ്റ് ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഷെങ്കൻ ഇതര ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നുണ്ടെങ്കിൽ ഇനി ടൈപ്പ് എ ഷെങ്കൻ എയർപോർട്ട് ട്രാൻസിറ്റ് വിസ ആവശ്യമില്ല. യൂറോപ്പിലെ ഏറ്റവും തിരക്കേറിയതും മികച്ച കണക്റ്റിവിറ്റിയുള്ളതുമായ വിമാനത്താവളങ്ങളായ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് തുടങ്ങിയ പ്രധാന വിമാനത്താവളങ്ങൾക്ക് ഇത് ബാധകമാണ്.






Leave a comment