ന്യൂഡൽഹി: ബോളിവുഡ് സ്പൈ ത്രില്ലറായ ‘ധുരന്ധർ’ എന്ന സിനിമയുടെ വൻ വിജയം അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ പ്രകോപിപ്പിച്ചതായി റിപ്പോർട്ടുകൾ. രൺവീർ സിങ് പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തിലെ ‘ബഡേ സാഹിബ്’ എന്ന കഥാപാത്രത്തിന് ദാവൂദുമായി പ്രകടമായ സാമ്യമുള്ളതും ആ കഥാപാത്രം മരണശയ്യയിൽ കിടക്കുന്നതായി ചിത്രീകരിച്ചതുമാണ് ഡി-കമ്പനിയെ പ്രകോപിപ്പിച്ചത്. താൻ ഇന്നും ജീവനോടെയിരിക്കുന്നുവെന്നും ശക്തനാണെന്നും ലോകത്തെ ബോധ്യപ്പെടുത്താൻ മുംബൈ കേന്ദ്രീകരിച്ച് വൻ ഭീകരാക്രമണത്തിന് സംഘം പദ്ധതിയിട്ടതായി രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു.
ആക്രമണത്തിനായി മുംബൈയിലെ തെരുവുകളിൽ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ചോട്ടാ ഷക്കീൽ ഗ്യാങ്ങിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ബന്ദ്രയിലെ ഗരീബ് നഗറിലെ അനധികൃത പള്ളിക്ക് നേരെയുണ്ടായ ബുൾഡോസർ നടപടി മുൻനിർത്തി യുവാക്കളെ പ്രകോപിപ്പിച്ചാണ് റിക്രൂട്ട്‌മെന്റ് നടത്തിയത്. ഇവർക്ക് ആവശ്യമായ ആയുധങ്ങളും പരിശീലനവും നൽകാൻ പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐ രംഗത്തെത്തി. പ്രമുഖ ഷൂട്ടർ മുന്ന സിംഗാഡയെയാണ് ആക്രമണം നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയിരുന്നതെങ്കിലും പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യം റിക്രൂട്ട് ചെയ്യപ്പെട്ടവരിൽ നിന്ന് മറച്ചുവെച്ചിരുന്നു.
ഡൽഹി പോലീസിന്റെ കൃത്യസമയത്തുള്ള ഇടപെടൽ ഈ ഭീകരാക്രമണ പദ്ധതിയെ പൂർണ്ണമായും തകർത്തു. ഐഎസ്ഐയും മുംബൈ അധോലോകവും തമ്മിലുള്ള ബന്ധം ഇതോടെ പുറത്തുവന്നു. അധോലോക പ്രവർത്തനങ്ങളിലും പണം തട്ടലിലും തങ്ങളുടെ സ്വാധീനം കുറഞ്ഞുവരുന്നത് തടയാനും സംഘത്തിന്റെ പ്രതിച്ഛായ വീണ്ടെടുക്കാനുമായി ഇന്ത്യയിലെ പ്രമുഖരായ വ്യക്തികളെ ലക്ഷ്യം വെക്കാനും ഡി-കമ്പനിക്ക് പദ്ധതിയുണ്ടായിരുന്നുവെന്നാണ് വിവരം.






Leave a comment