ഓറഞ്ച് കൗണ്ടി: വീട് വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തു കലർത്തിയ ചായ നൽകി ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കലിഫോർണിയയിലെ ഡോക്ടർക്കെതിരായ കേസ് ഓറഞ്ച് കൗണ്ടി കോടതി റദ്ദാക്കി. എമിലി യു എന്ന ഡർമറ്റോളജിസ്റ്റിനെതിരായ കേസാണ് കോടതി റദ്ദാക്കിയത്.
2022ൽ ഭർത്താവ് ജാക്ക് ചെന്റെ ചായയിൽ രാസവസ്തു കലർത്തിയതിനെ തുടർന്ന് അദ്ദേഹത്തിന് ആമാശയത്തിലെ അൾസർ ഉണ്ടായതായെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച (29ന്) ഓറഞ്ച് കൗണ്ടി ജില്ലാ അറ്റോർണി ഓഫിസ് പ്രതിക്ക് അനുകൂലമാവുന്ന ചില തെളിവുകൾ മറച്ചുവച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കോടതി കുറ്റപത്രം റദ്ദാക്കുകയായിരുന്നു.
എമിലിക്കെതിരായ കുറ്റപത്രം രണ്ടാം തവണയാണ് റദ്ദാക്കപ്പെടുന്നത്. കേസ് റദ്ദായതോടെ എമിലി ആശ്വാസം പ്രകടിപ്പിച്ചതായി പ്രതിഭാഗം അഭിഭാഷകൻ സ്‌കോട്ട് സിമ്മൺസ് പറഞ്ഞു. എമിലി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു. തുടക്കം മുതൽ തന്നെ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് എമിലി യു തുടരുന്നതെന്നും, നിയമനടപടിയിൽ അവർക്കു വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ കേസിൽ കൂടുതൽ തെളിവുകളുമായി കോടതിയെ വീണ്ടും സമീപിക്കുമെന്ന് ഓറഞ്ച് കൗണ്ടി ജില്ലാ അറ്റോർണി ഓഫിസിന്റെ വക്താവ് കിംബർലി എഡ്‌സ് അറിയിച്ചു.
ചായയ്ക്ക് രുചി മാറുന്നതും ദിവസങ്ങളോളം അസ്വസ്ഥത അനുഭവപ്പെട്ടതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജാക്ക് ചെൻ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഈ ക്യാമറയിൽ എമിലി രാസവസ്തു കലർത്തുന്നതായി തോന്നിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇത് സഹിതമാണ് ജാക്ക് പരാതി നൽകിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
അതിനിടെ, ജാക്ക് ചെൻ വിവാഹമോചനവും രണ്ട് കുട്ടികളുടെ പൂർണ്ണ കസ്റ്റഡിയും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ എമിലി യുവിന്റെ അഭിഭാഷകൻ ആരോപണങ്ങൾ എല്ലാം നിഷേധിച്ചു. വിവാഹമോചന കേസിൽ മുൻതൂക്കം നേടാനാണ് ഈ ആരോപണങ്ങൾ ഉയർത്തുന്നതെന്ന് എമിലി യുവിന്റെ അഭിഭാഷകൻ ആരോപിക്കുന്നത്:






Leave a comment