തിരുവനന്തപുരം: കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്രസർക്കാരിന്റെ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ് , ‘പാറ്റകൾ’ എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം പെട്ടെന്നുള്ള പ്രതികരണമായി ചുരുക്കി കാണേണ്ട ഒന്നല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഭിജീത് ദിപ്‌കെ എന്ന യുവാവ് സ്ഥാപിച്ച ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). സാമൂഹികമാധ്യമങ്ങളിൽ ഭരണകക്ഷിയായ ബിജെപിയേക്കാൾ കൂടുതൽ ഫോളേവേഴ്‌സിനെ സ്വന്തമാക്കിയതോടെ സിജെപിയുടെ എക്‌സ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടിരുന്നു. പിന്നാലെ അഭിജീതിന്റെ പേഴ്‌സണൽ അക്കൗണ്ടും മരവിപ്പിക്കപ്പെട്ടു.
ഇതോടെയാണ് കോക്രോച്ച് പാർട്ടിയെന്ന ഒരു സാമൂഹികമാധ്യമ കൂട്ടായ്മയെപ്പോലും ബിജെപി ഭയക്കുന്നു എന്ന തരത്തിൽ പരിഹാസവും സിജെപിക്ക് പിന്തുണയുമായി പല പ്രമുഖ രാഷ്ട്രീയ പ്രവർത്തകരും മുന്നോട്ടെത്തിയത്. ഇതിനുപിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ ഈ നടപടിയെ അപലപിച്ചുകൊണ്ട് പിണറായി വിജയനും അഭിപ്രായം പങ്കുവെച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം;
‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന യുവജന കൂട്ടായ്മയുടെ എക്‌സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ്. രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി ഇത് വളർന്നു വരുമോ എന്ന ആശങ്കയെയും അത് വെളിപ്പെടുത്തുന്നു. എന്തിനാണ് ബിജെപി ഇങ്ങനെ പേടിക്കുന്നത്?
ബിജെപിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാൾ ജനശ്രദ്ധയും സ്വീകാര്യതയും ഈ പ്ലാറ്റ്‌ഫോമിന് വളരെ വേഗം ലഭിച്ചു. തൊഴിൽ രാഹിത്യവും അവഗണനയും അനുഭവിക്കുന്ന യുവജനങ്ങൾ ഈ പൊടുന്നനെയുള്ള പ്രതിഷേധത്തിൽ ആകൃഷ്ടരായത് നിലവിലുള്ള സാമൂഹികരാഷ്ട്രീയ സാഹചര്യത്തോടുള്ള കടുത്ത അസന്തുഷ്ടിയുടെ പ്രതിഫലനമാണ്.
”പാറ്റകൾ” എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം ക്ഷിപ്ര പ്രതികരണമായി ചുരുക്കി കാണേണ്ട ഒന്നല്ല. തൊഴിലില്ലായ്മയും അസമത്വവും ചൂഷണവും നിറഞ്ഞ വ്യവസ്ഥിതിക്കെതിരായുള്ള ശക്തമായ രാഷ്ട്രീയ പ്രതികരണത്തിന്റെ തീക്ഷ്ണത അതിൽ കാണാവുന്നതാണ്. ഈ വികാരം കൂടുതൽ വ്യാപിക്കുമെന്ന ഭയമാണ് കേന്ദ്രസർക്കാരിനെ ജനാധിപത്യപരമായ ശബ്ദങ്ങളെ അടിച്ചമർത്തുന്ന നടപടികളിലേക്ക് നയിക്കുന്നത്.
ഒരു രാഷ്ട്രീയ ആശയത്തോടോ പ്രതിഷേധരൂപത്തോടോ വിയോജിപ്പുണ്ടാകാം. എന്നാൽ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും വിനിയോഗിക്കുന്ന ഒരു യുവജന പ്രതിഷേധത്തെ നിയമങ്ങളെയോ ഭരണനടപടികളെയോ ദുരുപയോഗം ചെയ്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ ഇന്ത്യയുടെ ആത്മാവിനും ഭരണഘടനാപരമായ മൂല്യങ്ങൾക്കും വിരുദ്ധമാണ്.
കേന്ദ്രസർക്കാരിന്റെ ഈ നടപടിയെ ശക്തമായി അപലപിക്കുന്നു. ജനാധിപത്യത്തിലും അഭിപ്രായസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന എല്ലാ ശക്തികളും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.






Leave a comment