സിനിമകൾക്കെതിരെ മനഃപൂർവം നെഗറ്റീവ് റിവ്യൂകളും ഹേറ്റ് ക്യാംപയിനുകളും നടത്തുന്നവർക്കെതിരെ കടുത്ത നിലപാടുമായി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സിനിമാ ലോകത്ത് വലിയ ചർച്ചയായി മാറിയ റിവ്യൂ വിവാദത്തിൽ താരം വീണ്ടും നിലപാട് വ്യക്തമാക്കിയത്. താൻ മാധ്യമങ്ങൾക്കോ യഥാർത്ഥ സിനിമാ നിരൂപകർക്കോ എതിരല്ലെന്നും എന്നാൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തുന്നവർക്കെതിരെ തന്റെ പോരാട്ടം തുടരുമെന്നും മാധവ് കുറിച്ചു.
മാധവ് സുരേഷ് പ്രധാന വേഷത്തിലെത്തിയ ‘അങ്കം അട്ടഹാസം’ എന്ന പുതിയ ചിത്രത്തെ ചില റിവ്യൂവർമാർ മനഃപൂർവം ഡീഗ്രേഡ് ചെയ്തുവെന്ന ആരോപണവുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വാദപ്രതിവാദങ്ങൾ മുറുകുന്നതിനിടയിലാണ് താരത്തിന്റെ പുതിയ പ്രതികരണം.
“എന്നെ ഉപദ്രവിക്കുന്ന അതേ ആളുകളിലെ തന്നെ നല്ല വശങ്ങളെ ഞാൻ എപ്പോഴും അംഗീകരിക്കും. തങ്ങളുടെ ജോലി കൃത്യമായ ആത്മാർത്ഥതയോടെയും അന്തസ്സോടെയും ചെയ്യുന്നവർക്കൊപ്പം ഞാൻ എപ്പോഴും നിലകൊള്ളും.
ഞാൻ മാധ്യമങ്ങൾക്ക് എതിരല്ല. ഞാൻ സിനിമ റിവ്യൂ ചെയ്യുന്നവർക്കോ നിരൂപകർക്കോ എതിരല്ല. എന്നാൽ, അവർക്കിടയിലുള്ള മോശം വ്യക്തികൾ കാരണം ഉണ്ടാകുന്ന അനീതിക്കെതിരെ ഞാൻ എപ്പോഴും പോരാടും, എപ്പോഴും,” മാധവ് സുരേഷ് കുറിച്ചു.
തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളിലും വ്യാജ പ്രചരണങ്ങളിലും തളരില്ലെന്ന വ്യക്തമായ സൂചനയാണ് താരം ഈ കുറിപ്പിലൂടെ നൽകുന്നത്. ആത്മാർത്ഥമായി ജോലി ചെയ്യുന്ന സിനിമാ പ്രവർത്തകരെയും നിരൂപകരെയും ബഹുമാനിക്കുമെന്നും, എന്നാൽ സിനിമകളെ മനഃപൂർവ്വം തകർക്കാൻ ശ്രമിക്കുന്ന ബ്ലാക്ക് മെയിലിങ് സംഘങ്ങൾക്കെതിരെ നിയമപരമായും അല്ലാതെയും മുന്നോട്ട് പോകുമെന്നും താരം അടിവരയിടുന്നു. മാധവ് സുരേഷിന്റെ ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഇതിനോടകം തന്നെ സിനിമാ ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായിക്കഴിഞ്ഞു.






Leave a comment