വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപിനെ വധിക്കാൻ പദ്ധതിയിട്ട ഭീകരനെ സുരക്ഷാസേന പിടികൂടി. ഇറാൻ പൗരൻ മുഹമ്മദ് ബാഖർ സാദ് ദാവൂദ് അൽ-സാദി (32) ആണ് പിടിയിലായത്. ഇയാൾക്ക് ഇറാൻ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്റെ പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി.
സായുധ ഗ്രൂപ്പായ ഖതൈബ് ഹിസ്ബുള്ളയുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവാങ്ക ട്രംപിനെ ലക്ഷ്യമിട്ട് ഇയാൾ നീക്കങ്ങൾ നടത്തുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ വലയിലാക്കിയത്.
2020ൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇറാനിയൻ സൈനിക കമാൻഡർ ഖാസിം സുലൈമാനികൊല്ലപ്പെട്ടിരുന്നു. ഇയാളുടെ മരണത്തിന് പ്രതികാരമായാണ് ഇവാങ്കയെ വധിക്കാൻ പദ്ധതിയിട്ടത്. സുലൈമാനിയെ തന്റെ പിതൃതുല്യനായിട്ടാണ് അൽ-സാദി കണ്ടിരുന്നതെന്നാണ് റിപ്പോർട്ട്.
ഫ്ളോറിഡയിൽ ഭർത്താവ് ജാരെഡ് കുഷ്നറുമൊത്ത് താമസിക്കുന്ന ഇവാങ്കയുടെ വസതിയുടെ ബ്ലൂപ്രിന്റ് അറസ്റ്റിലാകുമ്പോൾ ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. ഫ്ളോറിഡയിലെ ഇവരുടെ വീടിന്റെ ചിത്രം സോഷ്യൽ മീഡിയായിൽ ഇയാൾ പങ്കുവച്ചിരുന്നു. അമേരിക്കക്കാരുടെ കൊട്ടാരങ്ങൾക്കോ രസഹ്യ സർവീസിനോ അവരെ സംരക്ഷിക്കാനാവില്ലെന്ന് പരസ്യമായി ഭീഷണിയും ഇയാൾ മുഴക്കിയിരുന്നു.






Leave a comment