ന്യൂയോർക്ക്∙ ലോകപ്രശസ്ത വാച്ച് ബ്രാൻഡായ ‘സ്വാച്ച്’ പുറത്തിറക്കിയ പുതിയ കളക്ഷൻ സ്വന്തമാക്കാൻ ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ ഔട്ട്ലെറ്റിൽ വൻ ജനക്കൂട്ടം ഇരച്ചുകയറിയതിനെത്തുടർന്ന് കടുത്ത സംഘർഷം.
ദിവസങ്ങളോളം ക്യൂ നിന്നവരും ഒടുവിൽ എത്തിയവരും തമ്മിലുണ്ടായ തർക്കം കൈയാങ്കളിയിലാണ് കലാശിച്ചത്. തിരക്ക് നിയന്ത്രണാതീതമായതോടെ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി അധികൃതർക്ക് ന്യൂയോർക്കിലെയും മറ്റ് പ്രധാന നഗരങ്ങളിലെയും സ്റ്റോറുകൾ താൽക്കാലികമായി അടച്ചുപൂട്ടേണ്ടി വന്നു.
ലക്ഷ്വറി വാച്ച് നിർമാതാക്കളായ ഒഡെമാർ പിഗെയുമായി സഹകരിച്ച് സ്വാച്ച് പുറത്തിറക്കിയ പുതിയ ‘റോയൽ പോപ്പ്’ പോക്കറ്റ് വാച്ച് കളക്ഷനാണ് സംഘർഷം ഉടലെടുത്തതിനു പിന്നിൽ. സാധാരണയായി ഒഡെമാർ പിഗെയുടെ ഐക്കോണിക് വാച്ചുകൾക്ക് 30,000 യുഎസ് ഡോളറിന് (ഏകദേശം 25 ലക്ഷം രൂപയ്ക്ക് മുകളിൽ) അടുത്താണ് വില. എന്നാൽ ഈ കൊളാബൊറേഷനിലൂടെ വെറും 400 യുഎസ് ഡോളറിന് ആഡംബര ഡിസൈനിലുള്ള വാച്ചുകൾ സ്വന്തമാക്കാം എന്നതായിരുന്നു ഉപഭോക്താക്കളെ പ്രധാനമായും ആകർഷിച്ചത്.
ഇതിനുപുറമേ, റീസെയിൽ മാർക്കറ്റിലെ വൻ ലാഭസാധ്യതയും തിരക്ക് വർധിപ്പിച്ചു. 400 ഡോളറിന് വാങ്ങുന്ന വാച്ചുകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ 3,500 മുതൽ 4,000 ഡോളർ വരെ ഉയർന്ന വിലയ്ക്കാണ് പലരും മറിച്ചു വിൽക്കുന്നത്. ഈ വൻ ലാഭം ലക്ഷ്യമിട്ട് റീസെല്ലർമാരും തദ്ദേശീയരും കൂട്ടത്തോടെ എത്തിയതാണ് കാര്യങ്ങൾ കൈവിട്ടുപോകാൻ കാരണമായത്.
മേയ് 16-ലെ റിലീസിനായി മൂന്ന് ദിവസങ്ങൾക്ക് മുൻപ് തന്നെ ആളുകൾ സ്റ്റോറിന് മുന്നിൽ തമ്പടിച്ചിരുന്നു. ടൈംസ് സ്ക്വയറിലെ സ്റ്റോർ തുറന്നതോടെ പരസ്പരം തള്ളും തിരക്കുമുണ്ടാവുകയും അത് വലിയ അടിപിടിയിലേക്ക് മാറുകയും ചെയ്തു. സംഘർഷത്തെ തുടർന്ന് ന്യൂയോർക്കിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂയോർക്കിൽ മാത്രമല്ല, പാരീസിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസിന് കണ്ണീർ വാതകം പ്രയോഗിക്കേണ്ടി വന്നു.
ലണ്ടൻ, മിലാൻ, ആംസ്റ്റർഡാം തുടങ്ങിയ നഗരങ്ങളിലും സമാനമായ രീതിയിൽ സംഘർഷമുണ്ടായതിനെ തുടർന്ന് സ്വാച്ചിന് ലോകമെമ്പാടുമുള്ള നിരവധി സ്റ്റോറുകൾ അടച്ചിടേണ്ടി വന്നിട്ടുണ്ട്. കൂടുതൽ സ്റ്റോക്കുകൾ വരും ദിവസങ്ങളിൽ ലഭ്യമാക്കുമെന്നും അതിനാൽ ഉപഭോക്താക്കൾ കൂട്ടത്തോടെ സ്റ്റോറുകളിലേക്ക് ഇരച്ചുകയറരുതെന്നും സ്വാച്ച് കമ്പനി ഔദ്യോഗിക പ്രസ്താവനയിലൂടെ അഭ്യർഥിച്ചു.
Report ജയിംസ് വർഗീസ്






Leave a comment