പത്തനംതിട്ട: നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു. അടൂർ എം.സി. റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടം. ഭാര്യയ്ക്ക് ഗുരുതര പരിക്കുണ്ട്.
ചൊവ്വാഴ്ച രാവിലെ 6.15-നാണ് അപകടം. തിരുവനന്തപുരത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു സന്തോഷ് നായരും ഭാര്യയും. സന്തോഷാണ് വാഹനം ഓടിച്ചത്.
നടൻ സഞ്ചരിച്ച ഇന്നോവ കാർ എതിരെവന്ന ട്രക്കുമായി കൂട്ടിയിടിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് സന്തോഷിനേയും ഭാര്യയേയും പുറത്തെടുത്തത്. നാട്ടുകാർ ഉടനെ അടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ട്രക്ക് ഡ്രൈവർക്കും പരിക്കുണ്ട്.
1982-ൽ ഇത് ഞങ്ങളുടെ കഥ എന്ന പി.ജി. വിശ്വംഭരൻ ചിത്രത്തിലൂടേയാണ് അദ്ദേഹം സിനിമയിലെത്തിയത്. 44 വർഷമായി മലയാള സിനിമാരംഗത്ത് സജീവമായി നിൽക്കവെയാണ് അപ്രതീക്ഷിത വിയോഗം.
സ്‌കൂൾ അധ്യാപികയായ വി. ശുഭശ്രീയാണ് ഭാര്യ. ഒരു മകളുണ്ട്. രാജശ്രീ നായർ.
അവസാനകാലത്ത് കോമഡി വേഷങ്ങളിലേക്ക് സന്തോഷ് കളംമാറിയിരുന്നു. സൈജു കുറുപ്പ് നായകനായ മോഹിനിയാട്ടമാണ് അവസാന ചിത്രം. നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം വില്ലനും ഹാസ്യതാരവും പ്രതിനായകനും സഹനടനും ഏതാനും ചിത്രങ്ങളിൽ നായകനായും തിളങ്ങി.
1960 നവംബർ 12-ന് സി.എൻ. കേശവൻ നായരുടേയും പി. രാജലക്ഷ്മി അമ്മയുടേയും മകനായി തിരുവനന്തപുരത്താണ് ജനനം. തിരുവനന്തപുരം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിൽ, സ്‌കൂൾ വിദ്യാഭാസ്യം. മഹാത്മാഗാന്ധി കോളേജിൽനിന്ന് ഗണിതത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടി. കോളേജ് പഠനകാലത്ത് രാഷ്ട്രീയത്തിലും സജീവമായിരുന്നു.
നായർ സർവീസ് സൊസൈറ്റിയുടെ രാഷ്ട്രീയ പാർട്ടിയായിരുന്ന എൻഡിപിയുടെ വിദ്യാർഥി സംഘടനയുടെ നേതാവായിരുന്നു കോളേജിൽ സന്തോഷ്. ഡിഎസ്‌യുവിൽ സജീവമായിരുന്ന സന്തോഷ് മാഗസിൻ എഡിറ്റർവരെ ആയിരുന്നു. രാഷ്ട്രീയത്തിൽ സംഘപരിവാറുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ശാഖയിൽപ്പോയിരുന്ന താൻ ശിക്ഷക്, മുഖ്യശിക്ഷക് പദവികൾ വഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
എം.ജി. കോളേജിൽ മോഹൻലാലിന്റെ ജൂനിയറായിരുന്നു സന്തോഷ്. പ്രീഡിഗ്രി മോഹൻലാലും സന്തോഷും ഒരേ വർഷമാണ് പൂർത്തിയാക്കിയത്. പിന്നീട് എൻജിനിയറിങ് പഠിക്കാനായി എഎംഐഇ പരിശീലനത്തിന് പോയി. തനിക്കത് വഴങ്ങില്ലെന്ന് കണ്ട സന്തോഷ് എം.ജി. കോളേജിൽ ബിഎസ്‌സി മാത്‌സിന് ചേർന്നു. അപ്പോഴേക്കും കൊമേഴ്‌സിൽ പഠിക്കുന്ന മോഹൻലാൽ ഒരുവർഷം സീനിയർ ആയിരുന്നു.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, രതീഷ്, ശഹ്കർ, ജയറാം, റഹ്‌മാൻ, ബാലചന്ദ്രമേനോൻ എന്നിവരുടേയെല്ലാം വില്ലൻ ജോഡിയായി സന്തോഷ് അഭിനയിച്ചിട്ടുണ്ട്. ഇതു ഞങ്ങളുടെ കഥയിലൂടെ തുടങ്ങിയ സന്തോഷ്, തൊട്ടടുത്ത വർഷം നാണയം, പിൻനിലാവ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഏപ്രിൽ 18, ഇവിടെ തുടങ്ങുന്നു എന്നീ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ തിരക്കുള്ള നടനായി. 1985-ൽ 18-ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ യുവജനോത്സവത്തിലെ പോസിറ്റീവ് റോളും പിന്നീട് വന്ന മോഹൻലാൽ ചിത്രം ഇരുപതാം നൂറ്റാണ്ടിലെ ജാക്കിയുടെ വലംകൈയായ ലോറൻസ് എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. പ്രൊപ്രൈറ്റേഴ്‌സ്: കമ്മത്ത് ആൻഡ് കമ്മത്ത് എന്ന ചിത്രത്തിലെ ഹാസ്യപ്രാധാന്യമുള്ള വേഷവും കൈയടി നേടി. ടെലിവിഷൻ പരമ്പരകളിലും സജീവമായിരുന്നു.
സിനിമയിലെ വില്ലൻ വേഷങ്ങൾ നായക കഥാപാത്രങ്ങളേക്കാൾ കരുത്തുള്ളതാണെന്നും അവയാണ് തനിക്ക് കൂടുതൽ പ്രിയമെന്നും സന്തോഷ് കെ. നായർ വിശ്വസിച്ചിരുന്നു. ക്രൂരമായ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചതുമൂലം ജീവിതത്തിൽ ആദ്യമൊക്കെ സ്ത്രീകൾക്ക് തന്നെ ഭയമായിരുന്നുവെന്ന രസകരമായ ഓർമകൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. തന്റെ വില്ലൻ വേഷങ്ങളെ ‘സ്ഥി.വാ.ഗു’ എന്ന ചുരുക്കപ്പേരിട്ടായിരുന്നു വിളിച്ചിരുന്നത്- ‘സ്ഥിരം വാടക ഗുണ്ട’.






Leave a comment