ന്യൂഡൽഹി: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച മുറുകുന്നതിനിടെ രമേശ് ചെന്നിത്തല നാളെ ഡൽഹിക്ക് തിരിക്കും. മഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ടയെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കേരളത്തിലെ സാഹചര്യവും ചർച്ചയാകും. പ്രതിപക്ഷ നേതാവും യു.ഡി.എഫ്. ചെയർമാനുമെന്നനിലയിൽ വി.ഡി. സതീശൻ, മുൻ പ്രതിപക്ഷനേതാവും സീനിയോറിറ്റിയിൽ മുൻപനുമായ രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരാണ് പരിഗണനയിലുള്ളത്. എം.എൽ.എ.മാരുടെ അഭിപ്രായമാരാഞ്ഞശേഷം ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ നിശ്ചയിക്കുകയാണ് കോൺഗ്രസിലെ രീതി.
അതേസമയം കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയ്ക്കായി അജയ്മാക്കനെയും മുകുൾവാസ്നിക്കിനെയും നിരീക്ഷകരായി എഐസിസി നിയോഗിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും എഐസിസി അറിയിച്ചു. നിയമസഭാകക്ഷി യോഗം വിളിക്കുന്ന ദിവസം നിരീക്ഷകർ കേരളത്തിലെത്തും. ഓരോ എംഎൽഎയേയും നിരീക്ഷകർ നേരിൽ കാണും.
മുഖ്യമന്ത്രി ചർച്ച സംബന്ധിച്ച് ഡൽഹിയിൽ നിർണായക യോഗവും ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ജയറാം രമേശ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അതേസമയം നൂറുസീറ്റും കടന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉഗ്രൻ തിരിച്ചുവരവിന് വഴിയൊരുക്കിയ യുഡിഎഫിന്റെ പടനായകന് എറണാകുളത്ത് വൻ സ്വീകരണം. തലസ്ഥാനത്ത് നിന്ന് എറണാകുളത്തേക്ക് മടങ്ങിയെത്തിയ വി.ഡി. സതീശന് ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്. കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ തങ്ങളുടെ നേതാവിനെ സ്വീകരിച്ചു.
മുഖ്യമന്ത്രി സതീശാ, വി.ഡി.എസ് എന്നുൾപ്പെടെയുള്ള മുദ്രാവാക്യങ്ങളും ജനക്കൂട്ടത്തിൽ നിന്നുയർന്നു. ജനങ്ങളെ നിയന്ത്രിക്കാൻ പോലീസും പാടുപെട്ടു. പ്രവർത്തകർ സതീശനെ എടുത്തുയർത്തി. റെയിൽവേ സ്റ്റേഷനിൽ നിന്ന് എറണാകുളം ഡിസിസി ഓഫീസിലേക്കാണ് സതീശൻ പോയത്. അവിടെ നിന്നാണ് സ്വന്തം മണ്ഡലമായ പറവൂരിലേക്കാണ് വി.ഡി. സതീശൻ പോകുന്നത്. ഡിസിസി ഓഫീസിലും ആഘോഷ പരിപാടികൾ നടക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനിൽ നിന്ന് മടങ്ങാൻ സാധിക്കാത്ത വിധം വൻജനാവലിയാണ് പരിസരത്ത് തടിച്ചുകൂടിയത്.






Leave a comment