ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ സ്പാം കോളുകള്‍ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണെന്നു റിപ്പോർട്ട്. ട്രുകോളറിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിൽ സ്പാം തീവ്രത 66 ശതമാനമാണ്. ഇതില്‍ 36 ശതമാനവും ടെലിമാര്‍ക്കറ്റിംഗ് കോളുകളാണ്.
2023ലെ ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമവും എഐ അധിഷ്ഠിത ടൂളുകളും ഉപയോഗിച്ചു സ്പാം മെസേജുകൾ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്പാം കോളുകള്‍ ഇപ്പോഴും വലിയ ഭീഷണിയാണ്. ഇന്തോനേഷ്യയാണു ട്രുകോളറിന്റെ ലിസ്റ്റില്‍ ഒന്നാമത്. ചിലി, വിയറ്റ്നാം, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.
സ്പാം കോളുകളുടെ പ്രധാന കാരണങ്ങളും സാഹചര്യങ്ങളും
ടെലിമാര്‍ക്കറ്റിംഗ്
രാജ്യത്തെ ഭൂരിഭാഗം സ്പാം കോളുകളും സെയില്‍സ്, ടെലിമാര്‍ക്കറ്റിംഗ് ആവശ്യങ്ങള്‍ക്കായുള്ളതാണ്.
സാമ്പത്തിക തട്ടിപ്പുകള്‍
ഈ കോളുകള്‍ പലപ്പോഴും ബാങ്കിംഗ്, സാമ്പത്തിക തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കുന്നു.
ഡാറ്റാ പങ്കിടല്‍
ഫോമുകള്‍ പൂരിപ്പിക്കുമ്പോഴും മറ്റും ആളുകള്‍ നല്കുന്ന ഫോണ്‍ നമ്പറുകള്‍ മൂന്നാം കക്ഷികളുമായി പങ്കുവയ്ക്കുന്നത് സ്പാം വര്‍ധിപ്പിക്കുന്നു.
സാങ്കേതിക പരിമിതികള്‍
സ്പാം കോളുകള്‍ തടയുന്നതിനുള്ള റഗുലേറ്ററി നടപടികള്‍ക്കിടയിലും കോളര്‍മാരുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിലെ പോരായ്മകള്‍ ഇതിനെ സഹായിക്കുന്നു.
തടയാനുള്ള നടപടികള്‍
• ട്രായ്യുടെ ഡൂ നോട്ട് ഡിസ്റ്റര്‍ബ് (ഡിഎൻഡി) രജിസ്ട്രി
പ്രൊമോഷണല്‍ കോളുകള്‍ ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ നമ്പറുകള്‍ ഡിഎന്‍ഡിയില്‍ രജിസ്റ്റര്‍ ചെയ്യാം.
• എഐ അധിഷ്ഠിത കണ്ടെത്തല്‍
ടെലികോം സേവനദാതാക്കള്‍ എഐ ഉപയോഗിച്ചു സംശയാസ്പദമായ കോളുകള്‍ തിരിച്ചറിയുകയും തടയുകയും ചെയ്യുന്നു.
• ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോം
സഞ്ചാര്‍ സാഥി പ്ലാറ്റ്ഫോമിനു കീഴില്‍ തട്ടിപ്പ് നമ്പറുകള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും ഈ പ്ലാറ്റ്ഫോം സഹായിക്കുന്നു.
• 2023ലെ ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമം
ഉപഭോക്താക്കള്‍ക്ക് അവരുടെ ഡാറ്റയില്‍ കൂടുതല്‍ നിയന്ത്രണം നല്കുന്നു.
എന്താണ് സ്പാം?
ഡിജിറ്റല്‍ ലോകത്ത് നമ്മള് ആവശ്യപ്പെടാതെതന്നെ ലഭിക്കുന്ന അനാവശ്യ സന്ദേശങ്ങളെയാണ് സ്പാം എന്നു വിളിക്കുന്നത്. സാധാരണയായി പരസ്യങ്ങള്‍ക്കും തട്ടിപ്പുകള്ക്കുമാണ് (പിഷിംഗ്) ഇവ ഉപയോഗിക്കുന്നത്.
വിവിധ രൂപങ്ങള്‍
ഇ-മെയിലുകള്‍ വഴിയാണ് സ്പാം പ്രധാനമായും വരുന്നത്. എന്നാല്‍ ഇന്ന് എസ്എംഎസ്, സോഷ്യല്‍ മീഡിയ, ഫോണ്‍ കോളുകള്‍ (സ്പാം കോളുകള്‍) എന്നിവയിലൂടെയും ഇവ വരാറുണ്ട്.
സ്പാമിന്റെ ലക്ഷ്യം
മിക്ക സ്പാമുകളും ഉത്പന്നങ്ങളുടെ പരസ്യത്തിനായുള്ളതാണ്. എന്നാല്‍ ചിലവ വ്യക്തിഗതവിവരങ്ങള്‍ ചോര്‍ത്താനോ (ഹാക്കിംഗ്) കംപ്യൂട്ടറില്‍ വൈറസുകള്‍ കടത്തിവിടാനോ ഉള്ള ലിങ്കുകള്‍ അടങ്ങിയവയാകാം.
പേരിന്റെ ചരിത്രം
’മോണ്ടി പൈത്തണ്‍’എന്ന ഒരു പഴയ കോമഡി സ്കെച്ചില്നിന്നാണ് ഈ വാക്കിന് ഇന്റര്‍നെറ്റ് ലോകത്തു പ്രശസ്തി ലഭിച്ചത്. സ്പാം എന്നത് യഥാര്‍ഥത്തില്‍ 1937ല്‍ വിപണിയിലിറങ്ങിയ ടിന്നിലടച്ച ഒരു മാംസ ഉത്പന്നത്തിന്റെ ബ്രാന്‍ഡ് പേരാണ്.
സുരക്ഷ
ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. സംശാസ്പദമായ സന്ദേശങ്ങൾ തുറക്കാതിരിക്കുക.






Leave a comment