വാഷിംഗ്ടൺ: അമേരിക്കയിലെ തന്ത്രപ്രധാനമായ ആണവ-ബഹിരാകാശ ഗവേഷണ മേഖലകളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ ദുരൂഹ മരണങ്ങളും തിരോധാനങ്ങളും അന്വേഷിക്കാൻ എഫ്ബിഐ മൾട്ടി-ഏജൻസി അന്വേഷണം പ്രഖ്യാപിച്ചു. നാസയിലെ പ്രമുഖ ഇലക്ട്രിക്കൽ എൻജിനീയറായ ജോഷ്വ ലെബ്ലാങ്കിനെ (29) കത്തിക്കരിഞ്ഞ ടെസ്ല കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് അന്വേഷണം ഊർജിതമായത്.
ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്കായുള്ള ആണവോർജ പദ്ധതിയിൽ നിർണായക പങ്ക് വഹിച്ചിരുന്ന വ്യക്തിയായിരുന്നു ജോഷ്വ. കഴിഞ്ഞ വർഷം ജൂലൈയിൽ കാണാതായ ഇദ്ദേഹത്തെ പിന്നീട് അലബാമയിലെ വിജനമായ പ്രദേശത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാറിലെ സെൻട്രി മോഡ് ക്യാമറകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം, മരണദിവസം രാവിലെ ഹണ്ട്സ്വിൽ വിമാനത്താവളത്തിൽ ഇദ്ദേഹത്തിന്റെ കാർ മണിക്കൂറുകളോളം നിർത്തിയിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
2022-നും 2026-നും ഇടയിൽ സമാനമായ സാഹചര്യത്തിൽ നടന്ന 11 ശാസ്ത്രജ്ഞരുടെ മരണങ്ങളും തിരോധാനങ്ങളുമാണ് എഫ്ബിഐ പരിശോധിക്കുന്നത്. കൊല്ലപ്പെട്ടവരിലധികവും ആണവ ഗവേഷണം, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലകളിൽ പ്രവർത്തിക്കുന്നവരാണ്. ഇത് രാജ്യത്തിനെതിരായ ആസൂത്രിത നീക്കമാണോ എന്ന് എഫ്ബിഐ സംശയിക്കുന്നു.
എഫ്ബിഐക്കൊപ്പം ഊർജ വകുപ്പും പ്രതിരോധ വകുപ്പും പ്രാദേശിക പോലീസും ചേർന്നാണ് അന്വേഷണം നടത്തുന്നത്. എംഐടിയിലെ ആണവ ശാസ്ത്ര പ്രൊഫസർ നുനോ ലൂറിറോ, എയ്റോസ്പേസ് ഗവേഷക ആമി എസ്‌ക്രിഡ്ജ് എന്നിവരുടെ മരണങ്ങളും ഈ അന്വേഷണ പരിധിയിൽ വരും. ശാസ്ത്രജ്ഞരുടെ സുരക്ഷയിൽ വൈറ്റ് ഹൗസ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
അലബാമയിൽ കത്തിയ നിലയിൽ ടെസ്ല കാറിനുള്ളിലാണ് ജോഷ്വ ലെബ്ലാങ്കിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്കായുള്ള നിർണ്ണായകമായ ആണവ പ്രൊപ്പൽഷൻ പദ്ധതിയിലെ പ്രധാന ഗവേഷകനായിരുന്നു ലെബ്ലാങ്ക്. കഴിഞ്ഞ ചൊവ്വാഴ്ച ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് ലെബ്ലാങ്കിന്റെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ഇയാൾ തന്റെ ഫോണും വാലറ്റും വീട്ടിൽ തന്നെ വെച്ചിട്ടാണ് പോയതെന്നും തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു.
അന്ന് ഉച്ചയ്ക്ക് 2:45 ഓടെ അലബാമയിലെ ഗ്രാമീണ മേഖലയിൽ മരങ്ങളിലും കൈവരിയിലും ഇടിച്ച് പൂർണ്ണമായും കത്തിയ നിലയിലാണ് ഇയാളുടെ കാർ കണ്ടെത്തിയത്. മരണത്തിന് മുൻപ് ഹണ്ട്സ്വില്ലെ വിമാനത്താവളത്തിൽ നാല് മണിക്കൂറോളം ഇയാളുടെ കാർ നിർത്തിയിട്ടിരുന്നതായി ടെസ്ലയിലെ സെൻട്രി മോഡ് (Sentry Mode) ഡാറ്റായിൽ നിന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ ഉന്നതതല അന്വേഷണം നടക്കുകയാണ്. ദുരൂഹസാഹചര്യങ്ങളിൽ അമേരിക്കയിൽ പ്രമുഖ ശാസ്ത്രജ്ഞരുടെയും പ്രതിരോധ ഗവേഷകരുടെയും മരണങ്ങളും തിരോധാനങ്ങളും ഇപ്പോൾ ഫെഡറൽ ഏജൻസിയായ എഫ്ബിഐ ആണ് അന്വേഷിക്കുന്നത്. 2022 നും 2026 നും ഇടയിൽ നടന്ന 11 മരണങ്ങളും തിരോധാനങ്ങളുമാണ് എഫ്.ബി.ഐ ഇപ്പോൾ പുനഃപരിശോധിക്കുന്നത്. ഇവയിൽ മിക്കവരും രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന മേഖലകളിൽ ഗവേഷണം നടത്തുന്നവരായിരുന്നു.
2025-ൽ സ്വന്തം വീട്ടിൽ വെടിയേറ്റ് മരിച്ച എം.ഐ.ടി പ്രൊഫസർ നൂനോ ലൂറീറോ, ഏറോസ്പേസ് ഗവേഷകയായ ആമി എസ്‌ക്രിഡ്ജ് എന്നിവരുടെ മരണങ്ങളും ലോസ് അലാമോസ് ജീവനക്കാരി മെലിസ കാസിയാസ്, റിട്ടയേർഡ് എയർഫോഴ്‌സ് മേജർ ജനറൽ നീൽ മക്കാസ്ലാൻഡ് എന്നിവരുടെ കാണാതാകലും അന്വേഷണ പരിധിയിലുണ്ട്.
ഊർജ്ജ വകുപ്പ്, പ്രതിരോധ വകുപ്പ് എന്നിവയുമായി ചേർന്ന് എഫ്.ബി.ഐ അന്വേഷണം ഏകോപിപ്പിക്കുന്നുണ്ട്. ശാസ്ത്രജ്ഞരുടെ നിരന്തരമായ മരണം അമേരിക്കൻ ഗവൺമെന്റ് ഗൗരവമായാണ് കാണുന്നത്. ആണവ സുരക്ഷാ മേഖലയിലെ സുപ്രധാന വ്യക്തികൾ ഇല്ലാതാകുന്നത് കേവലം യാദൃശ്ചികമാണോ അതോ ആസൂത്രിതമായ അട്ടിമറിയാണോ എന്ന് പരിശോധിക്കുമെന്ന് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കി.






Leave a comment