ലണ്ടൻ: ലോകത്തെ നടുക്കിയ ടൈറ്റാനിക് ദുരന്തത്തിന്റെ സ്മരണകൾ ഉണർത്തുന്ന പുരാവസ്തുക്കൾക്ക് ലേലത്തിൽ റെക്കാഡ് വില. കപ്പലിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാരിയായിരുന്ന ലോറ മേബൽ ഫ്രാങ്കാറ്റെല്ലി ധരിച്ചിരുന്ന ലൈഫ് ജാക്കറ്റ് ഇന്നലെ നടന്ന ലേലത്തിൽ 8.39 കോടി രൂപയ്ക്കാണ് വിറ്റുപോയത് (70,000 പൗണ്ട്). ഇംഗ്ലണ്ടിലെ ഡേവീസെസിൽ ഹെന്റി ആൽഡ്രിഡ്‌ജ് & സൺ നടത്തിയ ലേലത്തിലാണ് വിൽപന നടന്നത്.
മുങ്ങിക്കൊണ്ടിരുന്ന ടൈറ്റാനിക്കിൽ നിന്ന് രക്ഷപ്പെടുമ്പോൾ ലോറ ധരിച്ചിരുന്ന ലൈഫ് ജാക്കറ്റിൽ അവരോടൊപ്പം രക്ഷപ്പെട്ട മറ്റ് യാത്രക്കാരുടെ ഒപ്പുകളുമുണ്ട്. പ്രതീക്ഷിച്ചതിലും ഇരട്ടിയിലധികം തുകയ്ക്കാണ് അജ്ഞാതനായ ഒരാൾ ഫോണിലൂടെ ലേലം വിളിച്ചത്. ഏകദേശം 2.5 ലക്ഷം മുതൽ 3.5 ലക്ഷം പൗണ്ട് വരെയായിരുന്നു പ്രതീക്ഷിച്ചിരുന്ന വില.
ടൈറ്റാനിക്കിന്റെ ലൈഫ് ബോട്ടിലുണ്ടായിരുന്ന ഒരു സീറ്റ് കുഷ്യൻ 4.3 കോടി രൂപയ്ക്കും വിറ്റുപോയി (390,000 പൗണ്ട്) . യുഎസിലെ പ്രശസ്തമായ രണ്ട് ടൈറ്റാനിക് മ്യൂസിയങ്ങളുടെ ഉടമകളാണ് ഇത് വാങ്ങിയിരിക്കുന്നത്. അതിജീവിച്ച 700 പേരെ രക്ഷപ്പെടുത്തിയ ആർഎംഎസ് കാർപാത്തിയയിലെ ക്യാപ്ടന് ലഭിച്ച ഗോൾഡ് പോക്കറ്റ് വാച്ചാണ് ഇതുവരെ ഏറ്റവും കൂടുതൽ തുകയ്ക്ക് (1.56 ദശലക്ഷം പൗണ്ട്) വിറ്റുപോയ ടൈറ്റാനിക് സ്മരണ ഉണർത്തുന്ന വസ്‌തു.
ഫാഷൻ ഡിസൈനറായ ലൂസി ഡഫ് ഗോർഡന്റെ സെക്രട്ടറിയായിരുന്നു ലോറ മേബൽ ഫ്രാങ്കാറ്റെല്ലി. ഇവർ സഞ്ചരിച്ചിരുന്ന ഒന്നാം നമ്പർ ലൈഫ് ബോട്ട് അക്കാലത്ത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. 40 പേർക്ക് കയറാവുന്ന ബോട്ടിൽ വെറും 12 പേർ മാത്രമായിരുന്നു രക്ഷപ്പെട്ടത്. കടലിൽ വീണ മറ്റുള്ളവരെ രക്ഷിക്കാൻ ഇവർ തയ്യാറായില്ല എന്ന ആരോപണവും അന്ന് ശക്തമായിരുന്നു.
1912 ഏപ്രിൽ 15നാണ് ഇംഗ്ലണ്ടിൽ നിന്ന് ന്യൂയോർക്കിലേക്ക് കന്നിയാത്ര നടത്തിയ ടൈറ്റാനിക് മഞ്ഞുമലയിൽ ഇടിച്ച് തകർന്നത്. ‘ഒരിക്കലും മുങ്ങാത്ത കപ്പൽ’ എന്ന് വിശേഷിപ്പിക്കപ്പെട്ട ടൈറ്റാനിക്കിലുണ്ടായിരുന്ന 2,200 പേരിൽ 1,500 പേരുടെയും ജീവൻ അന്ന് കടലിൽ പൊലിഞ്ഞു. മഞ്ഞുമലയിൽ ഇടിച്ച് ഏകദേശം 15മണിക്കൂറിനുള്ളിലാണ് കപ്പൽ മുങ്ങിയത്. ഒരു നൂറ്റാണ്ടിനിപ്പുറവും ടൈറ്റാനിക്കുമായി ബന്ധപ്പെട്ട ഓരോ വസ്തുവും ലോകത്തിന് അത്ഭുതമായി തുടരുന്നു.






Leave a comment