ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ആധികാരിക ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. 150 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആർ.സി.ബി 4.5 ഓവർ ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. ആദ്യമായി ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങിയ വിരാട് കോലി 34 പന്തിൽ 49 റൺസെടുത്ത് ടീമിന്റെ വിജയത്തിന് അടിത്തറ പാകി. കോലി പുറത്തായെങ്കിലും രജത് പാട്ടിദാർ, ജിതേഷ് ശർമ്മ എന്നിവരുടെ ബാറ്റിങ് കരുത്തിൽ ആർസിബി വിജയത്തിലെത്തുകയായിരുന്നു.
ടോസ് നേടിയ ആർസിബി ലഖ്‌നൗവിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറിൽ 149 റൺസിന് പുറത്തായി. 32 പന്തിൽ 40 റൺസെടുത്ത മിച്ചൽ മാർഷാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറർ. മധ്യനിരയിൽ ആയുഷ് ബദോനി 38 റൺസും വാലറ്റത്ത് മുകുൾ ചൗധരി 39 റൺസും നേടി സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും എയ്ഡൻ മർക്രം (12), റിഷഭ് പന്ത് (1), നിക്കോളാസ് പുരാൻ (1) എന്നിവർ വേഗത്തിൽ പുറത്തായത് ടീമിന് തിരിച്ചടിയായി. അബ്ദുൾ സമദ്, മുഹമ്മദ് ഷമി എന്നിവർ പൂജ്യത്തിന് പുറത്തായി.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി റാസിഖ് സലാം ദർ മികച്ച പ്രകടനം കാഴ്ചവെച്ചു. നാലോവറിൽ വെറും 24 റൺസ് മാത്രം വഴങ്ങി അദ്ദേഹം നാല് വിക്കറ്റുകൾ വീഴ്ത്തി. ഭുവനേശ്വർ കുമാർ 27 റൺസിന് മൂന്ന് വിക്കറ്റും, ക്രുണാൽ പാണ്ഡ്യ രണ്ട് വിക്കറ്റും ജോഷ് ഹേസൽവുഡ് ഒരു വിക്കറ്റും നേടി ലഖ്‌നൗവിനെ ചെറിയ സ്കോറിൽ ഒതുക്കുകയായിരുന്നു






Leave a comment