മുംബൈ: പ്രായപൂർത്തിയാകാത്ത 180 കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തെന്ന കേസിൽ മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ. അമരാവതിയിലെ പരാട്‌വാഡ സ്വദേശിയായ മുഹമ്മദ് അയാസ് (തൻവീർ–19) ആണ് അറസ്റ്റിലായത്. അയാസ് , ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുൽ മുസ്‌ലിമീന്റെ (എഐഎഐഎം) മുൻ ഓഫിസ് ഭാരവാഹി ആയിരുന്നു.
പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കുകയും തുടർന്ന് ഇവരെ മുംബൈയിലും പുണെയിലും എത്തിച്ച് ലൈംഗികചൂഷണത്തിന് ഇരയാക്കി അതിന്റെ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു ഇയാളുടെ രീതി. ഇത്തരത്തിൽ 350ലേറെ വിഡിയോകൾ പൊലീസ് ഇയാളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ വിഡിയോകൾ ഉപയോഗിച്ച് പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയും അനാശ്യാസത്തിനും മതം മാറ്റത്തിനും പ്രേരിപ്പിക്കുകയും ചെയ്‌തെന്നും അതിജീവിതകൾ ആരോപിക്കുന്നു. ചില വിഡിയോകൾ ഇയാൾ ഓൺലൈനിലും പ്രചരിപ്പിച്ചിട്ടുണ്ട്. വാട്‌സാപ്, സ്‌നാപ്ചാറ്റ് ഗ്രൂപ്പുകളിലൂടെയാണ് ഇയാൾ കുട്ടികളെ പരിചയപ്പെട്ടതെന്ന് രാജ്യസഭ എംപി അനിൽ ബോണ്ടെ പൊലീസിന് നൽകിയ മെമ്മോറാണ്ടത്തിൽ പറയുന്നു. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചില്ലെങ്കിൽ സൂപ്രണ്ട് ഓഫിസിനു മുന്നിൽ പ്രതിഷേധിക്കുമെന്നും എംപിയുടെ കത്തിലുണ്ട്.
അതേസമയം, പ്രതി മുഹമ്മദ് അയാസിന്റെ വീട് അചൽപുർ മുൻസിപ്പൽ കൗൺസിൽ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും നേരത്തെ തന്നെ അയാസിന്റെ കുടുംബത്തിന് നോട്ടിസ് നൽകിയിരുന്നുവെന്നുമാണ് മുൻസിപ്പൽ അധികൃതർ നൽകുന്ന വിശദീകരണം.






Leave a comment