വാഷിങ്ടൺ: ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന പുതിയ റെക്കോർഡ് സ്ഥാപിച്ച് ആർട്ടിമിസ് 2 ദൗത്യ സംഘം. ഭൂമിയിൽനിന്ന് 2,52,757 മൈൽ പിന്നിട്ടതോടെയാണ് ആർട്ടിമിസ് 2 യാത്രക്കാർ ചരിത്രം കുറിച്ചത്. 2,48,655 മൈൽ (ഏകദേശം 4,00,171 കി.മീ) പിന്നിട്ട് 1970ൽ അപ്പോളോ 13 സഞ്ചരിച്ചതിന്റെ റെക്കോഡാണ് ആർട്ടിമിസ് 2 മറികടന്നത്.
ആർട്ടിമിസ് 2 ദൗത്യത്തിലെ പേടകം ചന്ദ്രന് ഏറ്റവും അടുത്തെത്തുന്ന നിമിഷം (ഫ്ലൈബൈ) ഇന്ന് പുലർച്ചെ 5.30ന് (ഇന്ത്യൻ സമയം) തുടങ്ങും. ഭൂമിയിൽനിന്നു കാണാൻ സാധിക്കാത്ത ചന്ദ്രന്റെ വിദൂരവശത്തിന്റെ ചിത്രങ്ങൾ യാത്രികർ എടുക്കും. ചന്ദ്രന് 6000 കിലോമീറ്റർ അടുത്തുവരെ പേടകം എത്തും.
അപ്പോളോ 8 ദൗത്യത്തിൽ ചിത്രീകരിച്ച എർത്ത്റൈസ് എന്ന ചിത്രം ആധുനിക ക്യാമറകൾ ഉപയോഗിച്ച് വീണ്ടും പകർത്താനും ലക്ഷ്യമിടുന്നു. 6 മണിക്കൂർ വരെ നീളുന്നതാകും ഈ ഘട്ടം. ഇതിനിടെ 40 മിനിറ്റോളം ഭൂമിയിൽ നിന്നു പേടകത്തിലേക്കും തിരിച്ചുമുള്ള ആശയവിനിമയം അസാധ്യമാകും.
വിദൂരവശത്തായതിനാൽ പേടകത്തിനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ മറ സൃഷ്ടിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതു ചന്ദ്രയാത്രയിൽ പതിവുള്ളതാണെന്നും ഇതിനെ നേരിടാനുള്ള എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും നാസ അറിയിച്ചു.
ലൂണാർ ഫ്ലൈബൈയ്ക്ക് ശേഷം ദൗത്യസംഘം ഭൂമിയിലേക്കു മടക്ക യാത്ര തുടങ്ങും. ഇതിനായി പേടകത്തിന്റെ ദിശ ക്രമീകരിക്കും. തിരികെയുള്ള യാത്രയ്ക്കു ശേഷം ഏപ്രിൽ 10ന് രാത്രി ഒൻപതോടെ പേടകം പസിഫിക് സമുദ്രത്തിൽ പതിക്കും. തുടർന്ന് യുഎസ് നേവിയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും പേടകത്തെയും യാത്രികരെയും വീണ്ടെടുക്കും.
ഓറിയന്റലെ ബേസിന്റെ ചിത്രമെടുത്തു; ഇതാദ്യം
ചന്ദ്രന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഓറിയന്റലെ ബേസിൻ മേഖലയുടെ ചിത്രം ആർട്ടിമിസ് 2 യാത്രികർ എടുത്തു. ആദ്യമായാണ് ഈ ഭാഗത്തിന്റെ ചിത്രം മനുഷ്യർ നേരിട്ട് എടുക്കുന്നത്. ചന്ദ്രനിൽ ഗർത്തങ്ങൾ ധാരാളമുണ്ടെങ്കിലും ഓറിയന്റലെ മേഖല വ്യത്യസ്തമാണ്. ഉൽക്കകൾ പതിക്കുന്നതും മറ്റും മൂലമുള്ള ഒട്ടേറെ ഗർത്തങ്ങൾ ചേർന്ന് ഒരു ബുൾസ്ഐ പോലെയാണ് ഈ മേഖലയുടെ രൂപം. ചന്ദ്രനിലെ ഗ്രാൻഡ് കാന്യൻ എന്നാണ് ഇവിടം അറിയപ്പെടുന്നത്. 950 കിലോമീറ്റർ വ്യാസത്തിൽ ഇതു വ്യാപിച്ചുകിടക്കുന്നു. ചന്ദ്രന്റെ ദൃശ്യമാകുന്ന വശവും (നീയർ സൈഡ്) വിദൂര വശവും തമ്മിലുള്ള അതിർത്തിയിലാണ് ഓറിയന്റലെ ബേസിൻ.
ദീർഘദൂര ബഹിരാകാശയാത്രയിൽ ഭക്ഷണം കഴിക്കുന്നത് എങ്ങനെയാണെന്നു വിശദമാക്കുന്ന ഒരു വിഡിയോയും യാത്രികർ പങ്കുവച്ചു. മക്രോണിയും പാൽക്കട്ടിയും കഴിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു വിഡിയോയിൽ. ആർട്ടിമിസ് 2 ദൗത്യത്തിന്റെ ജാലകത്തിലൂടെ യാത്രികർ ഭൂമിയെ നോക്കുന്ന ചിത്രങ്ങളും നാസ പുറത്തുവിട്ടു.






Leave a comment