കട്ടപ്പന: വീടുമാറിയപ്പോൾ അമ്മ ഉപയോഗിച്ചിരുന്ന അലമാര അയൽക്കാരനു നൽകി. 9 വർഷത്തിനു ശേഷം അലമാരയിൽ ഒളിച്ചിരുന്ന 5 പവനിൽ അധികം സ്വർണാഭരണങ്ങളും 7,000 രൂപയും (നിരോധിച്ച പഴയ നോട്ട്) അയൽവാസി കണ്ടെത്തി. കയ്യോടെ ഇത് ഉടമയ്ക്കു തിരികെ നൽകി ഈസ്റ്റർ ദിനത്തിൽ സ്നേഹമാതൃക തീർത്തിരിക്കുകയാണു വെള്ളയാംകുടി മരോട്ടിശേരിൽ ബാബുവും കുടുംബവും. ആഭരണത്തിന്റെ ഉടമ വെള്ളയാംകുടി കൈനിക്കുന്നേൽ ജിജോയ്ക്കാണ് ഇവ തിരിച്ചുനൽകിയത്.
അധ്യാപകനായ ജിജോ 9 വർഷം മുൻപു വീടുവിറ്റ് ഫ്ലാറ്റിലേക്കു മാറിയപ്പോൾ വീട്ടിലെ ഒരു സ്റ്റീൽ അലമാര, തൊട്ടടുത്തു വാടകയ്ക്കു താമസിക്കുന്ന ബാബുവിനു നൽകി. അലമാരയിലുള്ള ചെറിയ അറ അടയ്ക്കാനും തുറക്കാനും പറ്റാതായതോടെ ഇളക്കിയെടുക്കാൻ കഴിഞ്ഞദിവസം ബാബു തീരുമാനിച്ചു.
ഇളക്കിയെടുത്ത ചെറിയ അറയുടെ പിൻവശത്തുള്ള തട്ടിൽ ഒരു തിളക്കം കണ്ടു. 5 പവനിലധികം സ്വർണാഭരണങ്ങൾ, 7000 രൂപയുടെ നോട്ടുകൾ. ഇതു ജിജോയെ വിളിച്ചറിയിച്ചു. നഗരസഭാ കൗൺസിലർ ബീന സിബിയുടെ സാന്നിധ്യത്തിൽ ഈസ്റ്റർ ദിനത്തിൽ ഇവ കൈമാറി. ജിജോയുടെ അമ്മ 11 വർഷം മുൻപു മരിച്ചു. അമ്മ സൂക്ഷിച്ചിരുന്ന വള, മാല, കമ്മൽ, കൊന്ത എന്നിവയാണ് കണ്ടെത്തിയത്. ഈ ആഭരണങ്ങൾ ജിജോ അന്ന് അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.






Leave a comment