അഹമ്മദാബാദ്: ഐപിഎലിലെ ആവേശപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 6 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ് സീസണിലെ തങ്ങളുടെ ആധിപത്യം തുടർന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 210 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലിന്റെ വെടിക്കെട്ട് അർധസെഞ്ചുറിയാണ് (42 പന്തിൽ 75) രാജസ്ഥാന് കരുത്തായത്. ഓപ്പണർമാരായ യശസ്വി ജയ്സ്വാളും (55) വൈഭവ് സൂര്യവംശിയും (31) നൽകിയ മികച്ച തുടക്കം മധ്യനിരയിൽ ജുറേൽ ഭംഗിയായി പൂർത്തിയാക്കുകയായിരുന്നു.
To advertise here,
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് നേടാനേ ആയുള്ളൂ. രാജസ്ഥാന്റെ സീസണിലെ തുടർച്ചയായ രണ്ടാംജയമാണിത്. ഗുജറാത്തിന്റെ രണ്ടാംതോൽവിയും. ഗുജറാത്തിനായി സായ് സുദർശൻ (73) ഉജ്ജ്വലമായി പോരാടിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി രാജസ്ഥാൻ മത്സരത്തിൽ പിടിമുറുക്കി. അവസാന ഓവറിൽ ജയിക്കാൻ 11 റൺസ് വേണ്ടിയിരിക്കേ, യുവ ബൗളർ തുഷാർ ദേശ്പാണ്ഡെയെ പന്തേൽപ്പിക്കാനുള്ള ക്യാപ്റ്റൻ റിയാൻ പരാഗിന്റെ തീരുമാനം രാജസ്ഥാന് ഗുണകരമായി. പരിചയസമ്പന്നരായ സന്ദീപ് ശർമയെയും നന്ദ്രെ ബർഗറെയും മാറ്റിനിർത്തി പരാഗ് കാട്ടിയ ആത്മവിശ്വാസം ദേശ്പാണ്ഡെ കാത്തുസൂക്ഷിച്ചു.
അവസാന രണ്ടോവറുകളിൽ 15 റൺസ് മാത്രം മതിയായിരുന്നു ഗുജറാത്തിന് ജയിക്കാൻ. റാഷിദ് ഖാനും റബാദയുമായിരുന്നു ക്രീസിൽ. പക്ഷേ, 19-ാം ഓവറിൽ ജോഫ്രെ ആർച്ചറും 20-ാം ഓവറിൽ തുഷാർ ദേശ്പാണ്ഡെയും നാലു റൺസ് വീതം മാത്രം വിട്ടുകൊടുത്തതോടെ ഗുജറാത്തിന് തോൽവി സമ്മതിക്കേണ്ടിവന്നു.
നിർണായകമായ അവസാന ഓവറിലെ അഞ്ചാം പന്തിൽ അപകടകാരിയായ റാഷിദ് ഖാനെ ജോഫ്ര ആർച്ചറുടെ കൈകളിൽ എത്തിച്ച് ദേശ്പാണ്ഡെ രാജസ്ഥാന്റെ വിജയം ഉറപ്പിച്ചു. അവസാന പന്തിൽ അശോക് ശർമയ്ക്ക് റണ്ണൊന്നും എടുക്കാൻ കഴിയാതിരുന്നതോടെ ഗുജറാത്തിന്റെ പോരാട്ടം 204 റൺസിൽ അവസാനിച്ചു. രാജസ്ഥാന് വേണ്ടി രവി ബിഷ്ണോയ് നാല് വിക്കറ്റുകൾ വീഴ്ത്തി ബൗളിങ്ങിൽ തിളങ്ങി. തോൽവിക്ക് തൊട്ടരികിൽനിന്ന് റാഷിദും റബാദയും ചേർന്ന് ഗുജറാത്തിനെ തിരികെ കൊണ്ടുവരുന്നുവെന്ന് തോന്നിപ്പിച്ചെങ്കിലും രാജസ്ഥാൻ ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനം അവർക്ക് സീസണിലെ മറ്റൊരു ആവേശജയം കൂടി സമ്മാനിക്കുകയായിരുന്നു.
നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് നേടിയത്. വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിന്റെ അർധ സെഞ്ചുറിയാണ് ടീമിന് മികച്ച സ്‌കോർ സമ്മാനിച്ചത്.
ഓപ്പണർമാരായ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവംശിയും കൂറ്റനടികൾ നടത്തി രാജസ്ഥാന് നല്ല തുടക്കംനൽകി. പവർപ്ലേ ഓവറുകളിൽതന്നെ 69 റൺസ് അടിച്ചുകൂട്ടിയ ഇവർ ഗുജറാത്ത് ബൗളർമാരെ സമ്മർദത്തിലാക്കി. ജയ്സ്വാൾ 36 പന്തിൽ 55 റൺസെടുത്തപ്പോൾ, യുവതാരം സൂര്യവംശി 18 പന്തിൽ 31 റൺസുമായി തന്റെ സാന്നിധ്യമറിയിച്ചു. പവർപ്ലേയിൽ ക്യാച്ചുകൾ കൈവിട്ടും റൺ ഔട്ട് അവസരങ്ങൾ നഷ്ടപ്പെടുത്തിയും ഗുജറാത്ത് ഫീൽഡർമാർ വരുത്തിയ പിഴവുകളും രാജസ്ഥാന് തുണയായി.
മൂന്നാമനായെത്തിയ ജുറേലിന്റെ ഊഴമായിരുന്നു പിന്നീട്. പതിയെത്തുടങ്ങിയ താരം പിന്നീട് ആക്രമണത്തിലേക്ക് ഗിയർ മാറ്റി. 42 പന്തിൽ അഞ്ചുവീതം സിക്‌സും ഫോറുമായി 75 റൺസാണ് ജുറേലിന്റെ സമ്പാദ്യം. ജുറേലിന്റെ തകർപ്പൻ പ്രകടനമാണ് രാജസ്ഥാന്റെ സ്‌കോർ 200-ൽ എത്തിച്ചത്. അവസാന ഓവറിൽ മുഹമ്മദ് സിറാജിന്റെ പന്തിൽ ജോസ് ബട്‌ലർക്ക് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.
റിയാൻ പരാഗ് ആദ്യ പന്തിൽതന്നെ സിക്‌സർ നേടി തുടങ്ങിയെങ്കിലും എട്ട് റൺസിന് പുറത്തായി. ഷിംറോൺ ഹെറ്റ്‌മെയർ (18), രവീന്ദ്ര ജഡേജ (പുറത്താകാതെ ഏഴ്) എന്നിവരും ടീം സ്‌കോറിലേക്ക് സംഭാവന നൽകി.
ബൗളിങ്ങിൽ ഗുജറാത്തിനായി കഗിസോ റബാദ നാല് ഓവറിൽ 42 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ റാഷിദ് ഖാൻ, പ്രസിദ്ധ് കൃഷ്ണ, അശോക് ശർമ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. മത്സരത്തിനിടെ അശോക് ശർമ എറിഞ്ഞ 154.2 കിലോമീറ്റർ വേഗതയിലുള്ള യോർക്കർ ഈ സീസണിലെ തന്നെ ഏറ്റവും വേഗമേറിയ പന്തായിമാറി.






Leave a comment