തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്ക് കടക്കുമ്പോൾ കോൺഗ്രസ് ക്യാമ്പിൽ ആവേശം വിതറി പ്രിയങ്ക ഗാന്ധി എംപി. പ്രധാനമന്ത്രി നരേന്ദ്രമോദി നട്ടെല്ലില്ലാത്ത ഭീരുവാണെന്നും പിണറായി വിജയൻ മോദിയുടെ ബി ടീമാണെന്നും പ്രിയങ്ക ആരോപിച്ചു.
ചിറയിൻകീഴിലെ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ മോദി സർക്കാർ നയം അവിടെയുള്ള ഇന്ത്യക്കാർക്ക് സുരക്ഷ നൽകുന്നതല്ല. മോദി അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിൽ തലകുനിച്ചു. നമ്മുടെ ഊർജ സുരക്ഷ അമേരിക്കക്ക് തീറെഴുതി.
മോദി ഭീരുവാണ്. ഇന്ത്യക്ക് വേണ്ടി നിവർന്നുനിൽക്കാനുള്ള ധൈര്യം മോദിക്കില്ല. എപ്സ്റ്റീൻ ഫയൽസിൽ പേരുള്ളതുകൊണ്ടാണ് ഈ ഭയമെന്നും പ്രിയങ്ക പറഞ്ഞു. മുഖ്യമന്ത്രിക്ക് മാത്രം എങ്ങനെയാണ് ഇത്ര പരിഗണന ലഭിക്കുന്നത്. ശബരിമലയിൽ കൊള്ളയടിച്ചിട്ടും അന്വേഷണമില്ല.
കേരളത്തിലെ ആരോഗ്യമേഖല തകർന്നടിഞ്ഞു. കേരളത്തിൽ പഠിച്ചിറങ്ങുന്നവർക്ക് തൊഴിൽ കിട്ടാത്ത അവസ്ഥയാണ്. സർക്കാർ ആശാസമരക്കാരുടെ ശബ്ദം അടിച്ചമർത്തി. തെരഞ്ഞെടുപ്പ് വന്നപ്പോൾ മാത്രം അവരെ കണ്ടു. ആശാവർക്കർമാർക്ക് ചെറിയ വേതനം മാത്രമാണുള്ളത്. സർക്കാർ അവരുടെ ജീവിത പ്രശ്നങ്ങൾ മനസിലാക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.






Leave a comment