കേരള വാർത്തസിനിമ

റോഡ് റോളർ സീനിലെ വലിയ അബദ്ധം വെളിപ്പെടുത്തി പ്രിയദർശൻ

സംവിധാനം ചെയ്ത ചിത്രങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച രംഗം ‘വെള്ളാനകളുടെ നാട്’ സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ റോഡ് റോളർ സീൻ ആണെന്ന് സംവിധായകൻ പ്രിയദർശൻ. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ചിരി വിരുന്നുകളിൽ ഒന്നായ ഈ രംഗത്തെക്കുറിച്ചുള്ള രസകരമായ ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ദശകങ്ങളായി പ്രേക്ഷകർ ചിരിച്ചു മറിയുന്ന ആ രംഗം സാങ്കേതികമായി തികച്ചും അസാധ്യമായ ഒന്നാണെന്നും, യുക്തിപരമായ പിഴവുകൾ ഉണ്ടായിട്ടും പ്രേക്ഷകർ അത് ഏറ്റെടുത്തത് സിനിമയുടെ മാന്ത്രികതയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒരു റോഡ് റോളറിന് എൻജിൻ പ്രവർത്തിപ്പിക്കാതെ ഒരിക്കലും തനിയെ ഉരുണ്ടുപോകാൻ കഴിയില്ലെന്നും ഓട്ടോമാറ്റിക് ബ്രേക്ക് സംവിധാനമുള്ള അത്തരം വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാതെ നീങ്ങില്ലെന്നും പ്രിയദർശൻ പറയുന്നു. എങ്കിലും തന്റെ പ്രിയപ്പെട്ട ഹാസ്യ മുഹൂർത്തമായി ഈ രംഗത്തെ ഇന്നും നെഞ്ചേറ്റുന്നു എന്നാണ് പ്രിയദർശൻ വെളിപ്പെടുത്തിയത്. 

“മലയാളത്തിൽ ഒരു സിനിമയുണ്ട്, അതിൽ ഒരു റോഡ് റോളർ താഴേക്ക് ഉരുണ്ടുപോകുന്ന സീനുണ്ട്. എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച ആ കോമഡി രംഗം യുക്തിപരമായി തെറ്റായിരുന്നു. മുമ്പും ഞാൻ പറഞ്ഞിട്ടുണ്ട്, ഇപ്പോഴും ആവർത്തിക്കുന്നു; ഒരു റോഡ് റോളറിന് ഒരിക്കലും അങ്ങനെ ഉരുണ്ടുപോകാൻ കഴിയില്ല. നിങ്ങൾ റോഡ് റോളർ സ്റ്റാർട്ട് ചെയ്തില്ലെങ്കിൽ അത് തനിയെ ബ്രേക്ക് വീണ് നിൽക്കും, ഒരിക്കലും മുന്നോട്ടോ പിന്നോട്ടോ ഉരുളില്ല. പക്ഷേ ആളുകൾ ആ സീൻ വിശ്വസിച്ചു. അതിന് ഓട്ടോമാറ്റിക് ബ്രേക്ക് സംവിധാനമുണ്ട്, സ്റ്റാർട്ട് ചെയ്യാതെ അത് നീങ്ങില്ല. കോമഡി സിനിമകളിൽ എപ്പോഴും ചെയ്യുന്നതുപോലെ നമ്മൾ എങ്ങനെയാണ് ആളുകളുടെ സാമാന്യബോധത്തെ കബളിപ്പിക്കുന്നത് എന്നാണ് ഞാൻ ഇതിലൂടെ ഉദ്ദേശിച്ചത്,” പ്രിയദർശൻ പറയുന്നു 

സി.പി. നായർ എന്ന നിസ്സഹായനായ മുൻസിപ്പൽ എൻജിനീയറുടെയും കഥ പറയുന്ന ‘വെള്ളാനകളുടെ നാട്’ (1988) മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പൊളിറ്റിക്കൽ സറ്റയറുകളിൽ ഒന്നാണ്. ശ്രീനിവാസന്റെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം സർക്കാർ സംവിധാനങ്ങളിലെ അഴിമതിയെയും ചുവപ്പുനാടകളെയും രസകരമായി പരിഹസിക്കുന്നു.  കുതിരവട്ടം പപ്പുവിന്റെ റോഡ് റോളർ രംഗം ഇന്നും മലയാളികൾക്കിടയിൽ തരംഗമാണ്. “താമരശ്ശേരി ചുരം”, “പടച്ചോനേ ഇങ്ങള് കാത്തോളീ” തുടങ്ങിയ ഡയലോഗുകൾ ഈ ചിത്രത്തിലൂടെയാണ് ജനപ്രിയമായത്.  കുതിരവട്ടം പപ്പു എന്ന അഭിനയ പ്രതിഭയുടെ പകരം വയ്ക്കാനില്ലാത്ത ശൈലിയും മോഹൻലാലിന്റെ സ്വാഭാവികമായ പ്രതികരണങ്ങളും ഒത്തുചേർന്നപ്പോൾ കാലത്തെ അതിജീവിച്ച ഹാസ്യ മുഹൂർത്തമായി മാറിയ രംഗമാണ് സൃഷ്ടിക്കപ്പെട്ടത്. 

‘ഇപ്പൊ ശരിയാക്കി തരാം’ എന്ന് പറഞ്ഞ് റോഡ് റോളർ നന്നാക്കാൻ എത്തുന്ന പപ്പുവിന്റെ മൊയ്തീനും, അത് കണ്ട് നിസ്സഹായനായി നിൽക്കുന്ന മോഹൻലാലിന്റെ സി.പി. നായരും ഇന്നും മലയാളിക്ക് ചിരിയുടെ പര്യായങ്ങളാണ്.  മോഹൻലാലിന്റെ സി.പി. നായർ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നാണ്. ശോഭന, ശ്രീനിവാസൻ, തിലകൻ, എം.ജി. സോമൻ, ശങ്കരാടി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. റോഡ് പണിയിലെ അഴിമതിയും ക്വാറി മാഫിയയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും ഇന്നും കേരളീയ സമൂഹത്തിൽ ചർച്ചാവിഷയമാണ്. അതുകൊണ്ടുതന്നെ ഈ ചിത്രം ഇന്നും പ്രസക്തമായി തുടരുന്നു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 80 കേസുകളിലായി 83 പേര്‍...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

നിവിൻ പോളിക്കായി എം. ജി ശ്രീകുമാ‌റിന്റെ ശബ്‍ദത്തിൽ ബെത് ‌ലഹേം കുടുംബ യൂണിറ്റിലെ ‘മാന്ത്രികം’ എന്ന ഗാനം

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ആദ്യ...

കൗതുകങ്ങൾസിനിമ

മണിരത്നം സിനിമയുടെ ലൊക്കഷൻ ചിത്രങ്ങൾ ചോർന്നു; ’96’ ഓർമ്മിപ്പിച്ച് വിജയ് സേതുപതിയും സായ് പല്ലവിയും

കമൽ ഹാസൻ നായകനായ ‘തഗ് ലൈഫി’ന്റെ പരാജയത്തിന് ശേഷം തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് സംവിധായകൻ...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

16 വർഷത്തെ കാത്തിരിപ്പ്, മൂന്നുനിലയിൽ അഞ്ചുമുറിവീട്; കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്നസാക്ഷാത്കാരം

മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. കൊച്ചി വെണ്ണലയിലാണ് വീട്. നടന്റെ മരണ...