കൊച്ചി: കേരളത്തിലെ ലവ് ജിഹാദ് ആരോപണം തള്ളിക്കളയാവുന്നതല്ലെന്ന് ജസ്റ്റിസ് ജെ ബി കോശി. ഈ ആശങ്കകള്‍ക്ക് ചില അടിസ്ഥാനങ്ങളുണ്ട്. പെണ്‍കുട്ടികളെ മതംമാറ്റി മുസ്ലിങ്ങളാക്കുന്ന പരിപാടിയുണ്ട്. ജഡ്ജിയായിരിക്കുമ്പോള്‍ എന്റെ മുമ്പില്‍ ഇത്തരം കേസുകള്‍ വന്നിട്ടുണ്ടെന്നും ജസ്റ്റിസ് ജെ ബി കോശി പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ കമ്മീഷനെ നയിക്കുന്നയാളാണ്, പറ്റ്‌ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായ ജെ ബി കോശി.
‘ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ മുസ്ലീം പുരുഷന്മാര്‍ ഇസ്ലാമിലേക്ക് മതം മാറ്റാന്‍ പ്രലോഭിപ്പിച്ചതായി ആരോപിക്കപ്പെടുന്ന നിരവധി കേസുകള്‍ ഞാന്‍ കൈകാര്യം ചെയ്തിരുന്നു. ഇവ പലപ്പോഴും ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളായിട്ടാണ് ആരംഭിക്കുന്നത്. കേസുകള്‍ പുരോഗമിക്കുമ്പോഴേക്കും, പെണ്‍കുട്ടികള്‍ ഇസ്ലാമിലേക്ക് മതം മാറിയെന്നും അവരുടെ പേരുകള്‍ പോലും മാറ്റിയെന്നും വ്യക്തമാകും’. ജസ്റ്റിസ് ജെ ബി കോശി പറഞ്ഞു.
ഒരു നമ്പൂതിരി പെണ്‍കുട്ടി മുസ്ലിം ചെറുപ്പക്കാരനുമായി പ്രണയത്തിലായി. കുറേക്കഴിഞ്ഞ് പെണ്‍കുട്ടിയെ കാണാതായപ്പോള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി വീട്ടുകാരെത്തി. കോടതി ചോദിച്ചപ്പോള്‍ മുസ്ലിം വിശ്വാസത്തിലാണ് ഇഷ്ടമെന്നാണ് മറുപടി നല്‍കിയത്. അപ്പോഴേക്കും വിവാഹമൊക്കെ കഴിഞ്ഞിരുന്നു.. പ്രായപൂര്‍ത്തിയായ ഒരു കുട്ടി അതാണ് താല്‍പ്പര്യമെന്ന് പറഞ്ഞാല്‍ എന്തു ചെയ്യാന്‍ സാധിക്കും ?. ഇവരെ ഇങ്ങനെ ആകര്‍ഷിക്കുന്നതിന് പണം നല്‍കുന്നുവെന്നൊക്കെ പറയപ്പെടുന്നു. എന്നാല്‍ ഇതിന്റെ സത്യം എന്താണെന്ന് അറിയില്ല. സത്യം അറിയാതെ ഇതേപ്പറ്റി പറയുന്നത് ശരിയല്ലെന്നും ജസ്റ്റിസ് ജെ ബി കോശി വ്യക്തമാക്കി.
ജനസംഖ്യയുടെ ആനുപാതികമായി ക്രിസ്ത്യാനികള്‍ക്ക് ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത അടിവരയിടുന്ന, ജസ്റ്റിസ് ജെബി കോശി കമ്മീഷന്റെ 357 പേജുള്ള റിപ്പോര്‍ട്ട് 2026 ഫെബ്രുവരി 26 ന് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. മുസ്ലീം സമൂഹത്തിന് ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ആനുപാതികമല്ലാത്ത രീതിയില്‍ ലഭിക്കുന്നുണ്ടെന്നും, അതേസമയം പല ക്രിസ്ത്യന്‍ വിഭാഗങ്ങളും സാമ്പത്തികമായി ദുര്‍ബലമാണെന്നുമുള്ള സിറോ-മലബാര്‍ സഭ, ലാറ്റിന്‍ സഭ തുടങ്ങിയവയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ജെ ബി കോശി കമ്മീഷനെ നിയോഗിച്ചത്.






Leave a comment