ഇറാൻ യുദ്ധം ആരംഭിച്ചതോടെ ആഗോള വിപണികളിൽ വലിയ തോതിലുള്ള അസ്ഥിരതയാണ് പ്രകടമാകുന്നത്. എണ്ണ വിതരണത്തിലുണ്ടായ തടസ്സങ്ങളും ഓഹരി വിപണിയിലെ തകർച്ചയും നിക്ഷേപകരെ ആശങ്കയിലാഴ്ത്തി. സാധാരണയായി ഇത്തരം യുദ്ധ സാഹചര്യങ്ങളിൽ നിക്ഷേപകർ അഭയം പ്രാപിക്കുന്നത് സ്വർണത്തിലോ യുഎസ് ഡോളറിലോ ആണ്. എന്നാൽ, 2026ലെ ഈ യുദ്ധകാലം നിക്ഷേപ ചരിത്രത്തിൽ മറ്റൊരു വഴിത്തിരിവാകുകയാണ്.
ഫെബ്രുവരി 28ന് സംഘർഷം ആരംഭിച്ചത് മുതൽ ബിറ്റ്കോയിൻ അപ്രതീക്ഷിത കുതിപ്പാണ് നടത്തുന്നത്. ഇറാൻ യുദ്ധം അവസാനിക്കാറായി എന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകളും ബിറ്റ്കോയിന്റെ വിലയിൽ പ്രതിഫലിച്ചിരിക്കാം. ക്രിപ്‌റ്റോയെ വലിയ തോതിൽ പ്രോത്സാഹിപ്പിക്കുന്ന ആളാണ് ട്രംപ്. എന്നാൽ ഇറാൻ സംഘർഷത്തിന് ബിറ്റ്കോയിന്റെ വളർച്ചയുമായി വലിയ ബന്ധമില്ലെന്ന മറുവാദവുമുണ്ട്. എന്താണ് ബിറ്റ്കോയിന് സംഭവിച്ചത്? പരിശോധിക്കാം.
2025 ഒക്ടോബറിൽ ഏകദേശം 1,26,200 ഡോളർ (1.17 കോടി രൂപ) എന്ന ഉയർന്ന നിരക്കിലെത്തിയ ബിറ്റ്കോയിൻ പിന്നീട് മാസങ്ങളോളം മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഇറാൻ യുദ്ധം തുടങ്ങുന്നതിന് മുൻപ് ഏകദേശം 63,000 ഡോളർ (58.23 ലക്ഷം രൂപ) നിലവാരത്തിലായിരുന്ന ബിറ്റ്കോയിൻ സംഘർഷം ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ 15 ശതമാനത്തോളം വർധിച്ച് 74,000 ഡോളർ (68.40 ലക്ഷം രൂപ) എന്ന നാഴികക്കല്ല് പിന്നിട്ടു. ഈ കാലയളവിൽ മറ്റ് പ്രധാന നിക്ഷേപങ്ങളുടെ പ്രകടനം താഴെ പറയുന്ന രീതിയിലാണ്:
∙ ബിറ്റ്കോയിൻ: 15% നേട്ടം
∙ സ്വർണം: 3–4% ഇടിവ്
∙ എസ് ആൻഡ് പി 500 സൂചിക (യുഎസ്): 2–3% ഇടിവ്
∙ എഥറിയം : 10–13% നേട്ടം
എന്തുകൊണ്ട് ബിറ്റ്കോയിൻ സ്വർണത്തെ പിന്നിലാക്കി?
പരമ്പരാഗതമായി സ്വർണം യുദ്ധകാലത്തെ താരമാണെങ്കിലും ഇത്തവണ ചിത്രം മാറിയതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്.
സാമ്പത്തിക ലോകത്ത് ഇപ്പോൾ സ്വർണത്തേക്കാൾ വേഗത്തിൽ ലോകത്തെ ഏത് കോണിലേക്കും മാറ്റാൻ കഴിയുന്ന ഒന്നായി ബിറ്റ്കോയിൻ മാറിയിരിക്കുന്നു. സ്വർണം പിടിച്ചെടുക്കപ്പെട്ടേക്കാം, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടേക്കാം, എന്നാൽ സ്വന്തം കസ്റ്റഡിയിലുള്ള ബിറ്റ്കോയിൻ ഉടമയ്ക്ക് എവിടെയിരുന്നും ആക്സസ് ചെയ്യാമെന്നാണ് ഐഎൻആർ ഗ്രിഡ് സ്റ്റേബിൾ സ്ഥാപകൻ അനുജ് ചൗധരി പറയുന്നത്.






Leave a comment