അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ഇറാന്റെ ഇന്റലിജൻസ് മന്ത്രിയെയും വധിച്ചതായി ഇസ്രയേൽ; രണ്ടുദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഉന്നത നേതാവ്

ടെൽ അവീവ്: ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്‌മായിൽ ഖാത്തിബിനെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഇനിയും സർപ്രൈസുകൾ പ്രതീക്ഷിക്കുകയാണെന്ന് ഖാത്തിബിന്റെ മരണം പ്രഖ്യാപിച്ചുകൊണ്ട് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു. അനുമതി തേടാതെതന്നെ മുതിർന്ന ഇറാനിയൻ നേതാക്കളെ വധിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അനുവാദം നൽകിയിട്ടുണ്ട്. ഇറാനെ പരാജയപ്പെടുത്തുമെന്നും വേട്ടയാടൽ തുടരുമെന്നും കാറ്റ്സ് വ്യക്തമാക്കി. എന്നാൽ ഇസ്‌മായിൽ ഖാത്തിബിന്റെ മരണത്തിൽ ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

രണ്ട് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഇറാനിയൻ നേതാവാണ് ഖാത്തിബ്. ഇസ്രയേലിന്റെ ആക്രമണത്തിൽ ഇറാന്റെ സുരക്ഷാ മേധാവിയായ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി (67) കഴിഞ്ഞദിവസം കൊല്ലപ്പെട്ടിരുന്നു.

മിസൈൽ ആക്രമണത്തിൽ ലാരിജാനി കൊല്ലപ്പെട്ടതായി കാറ്റ്സ് ആണ് പ്രഖ്യാപിച്ചത്. ആക്രമണത്തിൽ ബസീജ് ഫോഴ്സ് കമാൻഡർ ഗുലാംറെസ സുലൈമാനിയെ വധിച്ചെന്നും കൂട്ടിച്ചേർത്തിരുന്നു. ലാരിജാനിയെ ഇസ്രയേൽ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വെള്ളിയാഴ്ച പ്രസിഡന്റ് മസൂദ് പെസെ‌ഷ്കിയാനൊപ്പം ടെഹ്‌റാനിൽ നടന്ന അൽ-ഖുദ്‌സ് ദിന റാലിയിലാണ് ലാരിജാനി അവസാനമായി പ്രത്യക്ഷപ്പെട്ടത്.

ഇറാൻ പരമോന്നത നേതാവായിരുന്ന അയത്തുള്ള അലി ഖമനേയിയുടെ വിശ്വസ്തനായിരുന്നു ലാരിജാനി. ഇറാൻ പ്രതിരോധ സംവിധാനങ്ങളുടെ ബുദ്ധികേന്ദ്രവും ഇയാളായിരുന്നു. യു.എസ്- ഇസ്രയേൽ ആക്രമണത്തിൽ പരമോന്നത നേതാവും മറ്റ് മതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടും രാജ്യത്തെ മുന്നോട്ടുനയിക്കുന്നതിൽ ലാരിജാനി വലിയ പങ്ക് വഹിച്ചിരുന്നു.

ടെഹ്‌റാന്‍: ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനിയെ ഇസ്രായേല്‍ വകവരുത്തിയത് അതിസമര്‍ത്ഥമായ ചാരനീക്കങ്ങളിലൂടെ. ഇസ്രയേലിന്റെ കണ്ണുവെട്ടിച്ച് ഒളിത്താവളങ്ങള്‍ മാറിമാറിപ്പോയ ലാരിജാനിക്ക് ഒടുവില്‍ പിഴച്ചത് ഒരു കുടുംബ സന്ദര്‍ശനത്തിലാണ്. ഇറാന്റെ ഭരണകൂടത്തെ നടുക്കിക്കൊണ്ട് ലാരിജാനിയുടെ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കിയ ആ ഭീകരമായ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.

ഫെബ്രുവരി 28-ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് ശേഷം ഇറാന് നഷ്ടമാകുന്ന ഏറ്റവും മുതിര്‍ന്ന നേതാവാണ് ഇദ്ദേഹം. ഇറാന്റെ ആഭ്യന്തര സുരക്ഷയും പ്രതിരോധ തന്ത്രങ്ങളും നിയന്ത്രിച്ചിരുന്നത് ലാരിജാനിയായിരുന്നു. ഇദ്ദേഹത്തോടൊപ്പം ബാസിജ് പാരാമിലിട്ടറി മേധാവി ഗുലാംറേസ സുലൈമാനിയും മാര്‍ച്ച് 16-17 തീയതികളില്‍ ടെഹ്റാനില്‍ നടന്ന ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഖമേനിയുടെ വധത്തിന് ശേഷം ഇസ്രായേല്‍ സൈന്യത്തിന്റെ ‘ഒന്നാം നമ്പര്‍ ലക്ഷ്യം’ ലാരിജാനി ആയിരുന്നുവെന്ന് ദ ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇദ്ദേഹത്തെ കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല. ഖമേനിയുടെ മരണം ഇറാന്‍ ഉന്നത നേതാക്കളുടെ സുരക്ഷാ വലയം കൂടുതല്‍ ശക്തമാക്കാന്‍ കാരണമായിരുന്നു. പിടിക്കപ്പെടാതിരിക്കാനുള്ള തന്ത്രങ്ങള്‍ ലാരിജാനിക്ക് കൃത്യമായി അറിയാമായിരുന്നു. എന്നാല്‍ മകളുടെ വീട്ടിലേക്കുള്ള സന്ദര്‍ശനമാണ് അദ്ദേഹത്തിന്റെ ഒളിത്താവളം കണ്ടെത്താന്‍ ഇസ്രായേലിനെ സഹായിച്ചത്.

ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് ശേഷം ഇറാന്റെ മുതിര്‍ന്ന നേതാക്കളെല്ലാം അതീവ സുരക്ഷാ വലയത്തിലായിരുന്നു. ലാരിജാനി എവിടെയാണെന്നതിനെക്കുറിച്ച് ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് മാസങ്ങളോളം കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ സ്വന്തം മകളുടെ വീട്ടിലേക്ക് അദ്ദേഹം നടത്തിയ രഹസ്യ സന്ദര്‍ശനമാണ് വിനയായത്. ഈ യാത്ര നിരീക്ഷിച്ച ഇസ്രായേല്‍ ഡ്രോണുകളും ചാരന്മാരും ലാരിജാനിയുടെ ഒളിത്താവളം കൃത്യമായി മനസ്സിലാക്കി.

ലാരിജാനിക്കൊപ്പം തന്നെ ബാസിജ് പാരാമിലിട്ടറി സേനയുടെ തലവന്‍ ഗുലാംറേസ സുലൈമാനിയെയും ഇസ്രായേല്‍ വകവരുത്തി. മാര്‍ച്ച് 16-നും 17-നും ഇടയിലുള്ള രാത്രിയില്‍ ടെഹ്റാന്റെ ഹൃദയഭാഗത്ത് നടത്തിയ വ്യോമാക്രമണം ഇറാന്റെ സൈനിക നേതൃത്വത്തെ ഒന്നടങ്കം തകര്‍ത്തിരിക്കുകയാണ്.

പിതാവിന് ശേഷം അധികാരമേറ്റ മൊജ്തബ ഖമേനിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നു ലാരിജാനി. ലാരിജാനിയുടെ വധം മുജ്തബയുടെ സുരക്ഷയെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇറാന്റെ ഭരണകൂടത്തെ അടിമുടി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേല്‍ നടത്തുന്ന ‘ഭരണകൂട വിരുദ്ധ യുദ്ധം’ ഇപ്പോള്‍ അതിന്റെ പരകോടിയിലെത്തിയിരിക്കുകയാണ്

കഴിഞ്ഞ രണ്ടാഴ്ചയായി അതീവ രഹസ്യമായ ഒളിത്താവളങ്ങളില്‍ നിന്ന് ഒളിത്താവളങ്ങളിലേക്ക് ലാരിജാനി നിരന്തരം മാറിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം ഒരു ഒളിത്താവളം കണ്ടെത്തുമ്പോഴേക്കും അദ്ദേഹം അടുത്ത കേന്ദ്രത്തിലേക്ക് മാറിയിട്ടുണ്ടാകും. എന്നാല്‍ ചൊവ്വാഴ്ച മകളെ സന്ദര്‍ശിക്കാന്‍ എത്തിയതാണ് ലാരിജാനിക്ക് വിനയായത്. ടെഹ്റാന്റെ പ്രാന്തപ്രദേശമായ പര്‍ദിസിലുള്ള മകളുടെ വീടിന് നേരെ നടന്ന ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇറാന്റെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലാരിജാനിക്കൊപ്പം അദ്ദേഹത്തിന്റെ മകനും ഒരു ഡെപ്യൂട്ടിയും നിരവധി അംഗരക്ഷകരും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മൊസാദിന്റെ ചാരന്മാരും അത്യാധുനിക ഡ്രോണുകളും ഓരോ കേന്ദ്രവും നിരീക്ഷിക്കുമ്പോഴേക്കും ലാരിജാനി അടുത്ത സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയിട്ടുണ്ടാകും. ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സികളെ പോലും വട്ടംകറക്കിയ നീക്കങ്ങളായിരുന്നു ലാരിജാനിയുടേത്.

ചൊവ്വാഴ്ച ടെഹ്റാന്റെ പ്രാന്തപ്രദേശമായ പര്‍ദിസിലുള്ള മകളുടെ വീട്ടിലേക്ക് ലാരിജാനി എത്തിയതാണ് വഴിത്തിരിവായത്. ഈ നീക്കം മുന്‍കൂട്ടി അറിഞ്ഞ ഇസ്രായേല്‍ പോര്‍വിമാനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വീട് തകര്‍ത്തുതരിപ്പണമാക്കി. ലാരിജാനി മാത്രമല്ല, അദ്ദേഹത്തിന്റെ മകനും ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഡെപ്യൂട്ടിയും വിശ്വസ്തരായ അംഗരക്ഷകരും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.

അലി ലാരിജാനി എവിടെയുണ്ടെന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത് ടെഹ്റാനിലെ താമസക്കാരില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടുകള്‍. ജനങ്ങളില്‍ നിന്ന് ലഭിച്ച ‘വിലപ്പെട്ട വിവരങ്ങളാണ്’ ലാരിജാനിയുടെ വധം സാധ്യമാക്കിയതെന്ന് ഒരു ഇസ്രായേല്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണ ഭീഷണി നിലനില്‍ക്കെത്തന്നെ ലാരിജാനി അടുത്തിടെ നടത്തിയ പൊതു സന്ദര്‍ശനങ്ങളാണ് വിവരങ്ങള്‍ ചോരാന്‍ കാരണമായത്. ഖുദ്സ് ദിന റാലിയില്‍ പങ്കെടുത്ത ലാരിജാനിയുടെ നടപടിയെ ‘അഹങ്കാരം’ എന്നാണ് ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ വിശേഷിപ്പിച്ചത്. റാലികളിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടതോടെ ലാരിജാനി ജനശ്രദ്ധയില്‍ പെടുകയും അത് അദ്ദേഹത്തിന്റെ ഒളിത്താവളം തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്തു. അതീവ രഹസ്യമായി ഒളിത്താവളങ്ങള്‍ മാറിമാറിപ്പോയ ലാരിജാനിക്ക് പിഴച്ചത് സ്വന്തം ജനങ്ങള്‍ക്കിടയില്‍ ഹീറോയാകാന്‍ ശ്രമിച്ചപ്പോഴാണെന്ന് ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു.

തനിക്ക് ഒന്നും സംഭവിക്കില്ലെന്ന ലാരിജാനിയുടെ ആത്മവിശ്വാസം അദ്ദേഹത്തെ ജനങ്ങളുടെ കണ്ണില്‍പ്പെടുത്തി. മാധ്യമങ്ങളുമായുള്ള ഇടപെടലുകളും പൊതുവേദിയിലെ സാന്നിധ്യവും അദ്ദേഹത്തിന്റെ മുഖവും ചലനങ്ങളും തിരിച്ചറിയാന്‍ ഇസ്രായേലിനെ സഹായിച്ചു.

‘അവര്‍ക്ക് ഒളിച്ചിരിക്കാന്‍ ഒരിടവുമില്ല’ എന്ന ഇസ്രായേല്‍ പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനം ശരിവെക്കുന്നതായിരുന്നു ഈ ഓപ്പറേഷന്‍. ജനങ്ങള്‍ക്കിടയില്‍ നിന്ന് തന്നെ വിവരങ്ങള്‍ ചോരുന്നത് ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്കും മറ്റ് ഉന്നതര്‍ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെപ്പോലും വിശ്വസിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ ടെഹ്റാനിലുള്ളത്.

Related Articles

അമേരിക്കൻ വാർത്ത

ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന് വന്‍ പ്രതികരണം; മാര്‍ച്ച് 30ന് അവസാനിക്കും

ഹൂസ്റ്റണ്‍: ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന് ആവേശകരമായ പങ്കാളിത്തമുണ്ടെന്നും ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ ഈ മാര്‍ച്ച്...

അമേരിക്കൻ വാർത്ത

ചരിത്ര വഴികളിലെ സ്മരണ പുതുക്കാന്‍ ചിക്കാഗോ രൂപത: ചിക്കാഗോ രൂപതയുടെ ‘പയനീര്‍സ് & സീനിയേഴ്‌സ്’ സംഗമം ജൂബിലി കണ്‍വന്‍ഷനില്‍

ചിക്കാഗോ : സീറോ മലബാര്‍ ചിക്കാഗോ രൂപതയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെയും രജത ജൂബിലി കണ്‍വെന്‍ഷന്റെയും ഭാഗമായി,...

അമേരിക്കൻ വാർത്തകായികം

വിൻസർ മലയാളി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 11-ന്

ഡിട്രോയിറ്റ്: വിൻസർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ഗ്രാൻഡ് ടൂർണമെന്റ് നടത്തപ്പെടുന്നു. ഏപ്രിൽ 11 ശനിയാഴ്ച്ച...

അമേരിക്കൻ വാർത്ത

അമേരിക്കൻ ഹിന്ദു ഏകത സമ്മേളനം മാർച്ച് 28ന്

കെ.എച്ച്.എൻ.എ. യുടെ ആഭിമുഖ്യത്തിൽ ലോകസമാധാനത്തിന്റെ സന്ദേശമുണർത്തുന്ന സനാതന ധർമ്മത്തിന്റെ സംരക്ഷണം, ഹൈന്ദവ ഐക്യം, വിശ്വാസികളുടെ സാമൂഹ്യ...