ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പതിനായിരക്കണക്കിന് സ്പൂണുകൾ ശേഖരിച്ച്, ജീവിതകാലത്തെ അഭിനിവേശം ഒരു സവിശേഷ മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ് യുഎസിലെ അയോവ സ്വദേശിനി. വർഷങ്ങളുടെ യാത്രയും തേടലും കൊണ്ട് പടുത്തുയർത്തിയ ഈ ശേഖരം, ഇത്തരത്തിലുള്ളതിൽവച്ച് ലോകത്തിലെ ഏറ്റവും വലുപ്പമുള്ളതാണ്.
യുഎസ് ആർമിയിൽ അടിസ്ഥാന പരിശീലനത്തിനു പോകും മുൻപ് മുതുമുത്തശ്ശി സമ്മാനിച്ച പുരാതന വെള്ളിപ്പാത്രങ്ങളാണ് കമീലിയ ആർ. പോളിനെ സ്പൂൺ ശേഖരണത്തിലേക്ക് നയിച്ചത്. ഈ സമ്മാനം തന്നിൽ കൗതുകമുണർത്തിയെന്നും വിവിധതരം സ്പൂണുകൾ കണ്ടെത്താൻ പ്രചോദനം നൽകിയെന്നും അവർ പറയുന്നു.
അമേരിക്കയിലും മറ്റു രാജ്യങ്ങളിലും വർഷങ്ങളോളം സഞ്ചരിച്ച് അപൂർവ സ്പൂണുകൾ അവർ ശേഖരിച്ചു. ഈ കഠിനാധ്വാനത്തിന്റെ ഫലമായി 38,162 സ്പൂണുകളുടെ കൂറ്റൻ ശേഖരം സ്വന്തമാക്കി. ‘മിസിസിപ്പി സ്പൂൺ ഗാലറി’ എന്ന പേരിൽ മ്യൂസിയം സ്ഥാപിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം നേടാനും കമീലിയക്ക് കഴിഞ്ഞു.
മുപ്പതിനായിരത്തിലധികം പുരാതനവും അപൂർവവുമായ സ്പൂണുകളാണ് മ്യൂസിയത്തിൽ പ്രദർശനത്തിനുള്ളത്. ദിവസവും ഓരോ സ്പൂൺ വീതം ഉപയോഗിച്ചാൽ പോലും, ഈ ശേഖരം മുഴുവൻ ഉപയോഗിച്ചുതീർക്കാൻ 104 വർഷത്തിലേറെയെടുക്കും.സ്പൂണുകളുടെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമാണ് ഈ അഭിനിവേശത്തിന് പിന്നിൽ. വെൽഷ് പാരമ്പര്യമനുസരിച്ച്, ഒരൊറ്റ മരക്കഷ്ണത്തിൽ പ്രത്യേക ചിഹ്നങ്ങൾ കൊത്തിയുണ്ടാക്കുന്ന സ്പൂണുകൾ നവദമ്പതികൾക്ക് സമ്മാനമായി നൽകാറുണ്ടെന്ന് അവർ പറഞ്ഞു.ജനിക്കുമ്പോൾ ചില കുട്ടികൾക്ക് സ്പൂൺ സമ്മാനിക്കുന്നതും പുതിയ വീട്ടിലേക്ക് മാറുമ്പോൾ ആദ്യം വാങ്ങുന്ന വസ്തുക്കളിൽ സ്പൂണുകൾ ഉൾപ്പെടുന്നതും അവ ജീവിതത്തിന്റെ തുടക്കത്തെ പ്രതീകപ്പെടുത്തുന്നതുകൊണ്ടാണ് എന്നും അവർ കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള ഇത്തരം സ്പൂൺ കൗതുകങ്ങളിൽ തൽപരയുമാണ് കമീലിയ.
വെള്ളിപ്പണിയുടെ കലാവൈഭവം വിളിച്ചോതുന്ന, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാലഘട്ടങ്ങളിൽ നിന്നുമുള്ള സ്പൂണുകൾ അവരുടെ ശേഖരത്തിലുണ്ട്. വിക്ടോറിയ രാജ്ഞിയുടെ കാലഘട്ടത്തിലെ സ്പൂണുകൾ, നൊറിറ്റേക്ക് ഡിസൈനുകൾ, ഫ്രാൻസ് പോർസലൈനിൽ തീർത്ത സെറ്റുകൾ എന്നിവ ഇവരുടെ പ്രധാന ശേഖരത്തിൽ ഉൾപ്പെടുന്നു.ഇതിനുപുറമെ, ഫ്രാൻസ്, ജർമനി, ഡെൻമാർക്ക്, നോർവേ, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ശേഖരങ്ങളുമുണ്ട്. ഓസ്ട്രിയ, നോർവേ, ഈജിപ്ത്, റഷ്യ എന്നിവിടങ്ങളിലെ കലാകാരന്മാർ നിർമിച്ച നൂറിലധികം ‘പ്ലീക്-എ-ജൂർ’ സ്പൂണുകളും ശേഖരത്തിന്റെ ഭാഗമാണ്.






Leave a comment