തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്ന് അമൂല്യ സ്വർണാഭരണങ്ങൾ നഷ്ടമായ സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ്. ആഭരണങ്ങൾ മോഷണം പോയെന്ന് സ്ഥിരീകരിച്ചെങ്കിലും പരസ്യപ്രതികരണത്തിനില്ലെന്നാണ് ഗൗരി ലക്ഷ്മി ഭായ് വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം നവംബറിൽ നടന്ന സംഭവത്തിൽ ഇന്നലെയാണ് കവടിയാർ കൊട്ടാരം പേരൂർക്കട പൊലീസിൽ പരാതി നൽകിയത്.
ആദ്യ ഘട്ടത്തിൽ കൊട്ടാരത്തിനുള്ളിൽ തന്നെ അന്വേഷണം നടന്നിരുന്നു. പിന്നിലാരെന്ന് സംബന്ധിച്ച് കുടുംബത്തിന് ചിലരെ സംശയമുണ്ടെന്നാണ് സൂചന. പിന്നാലെയാണ് നിയമ സഹായം തേടിയത്. കൊട്ടാരവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെയും സന്ദർശകരുടെയും ഉൾപ്പെടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കൊട്ടാരത്തിൽ ആകെ 15 ജീവനക്കാരാണുള്ളത്.
പാരമ്പര്യമായി കൈമാറി വന്നതും അത്യപൂർവ്വവുമായ 12 ഇനം ആഭരണങ്ങളാണ് നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നത്. കഴിഞ്ഞ നവംബറിൽ ബംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങളില്ലെന്ന് മനസിലായത്. അതിന് പത്തുദിവസം മുൻപുവരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നുവെന്നാണ് കുടുംബം പരാതിയിൽ പറയുന്നത്. കൊട്ടാരത്തിലുള്ളവർ തന്നെ ഉപയോഗിക്കാൻ എടുത്തതാവുമെന്ന് കരുതി കുടുംബാംഗങ്ങൾക്കിടയിൽ കഴിഞ്ഞ മാസങ്ങളിൽ അന്വേഷണം നടത്തി. ഇല്ലെന്ന് മനസിലായതോടെയാണ് മോഷണമാണെന്ന സംശയത്തിൽ പൊലീസിൽ പരാതി നൽകിയത്.
അതേസമയം, കാണാതായ സ്വർണം സൂക്ഷിച്ചിരുന്നത് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ്‌യുടെ കിടപ്പ് മുറിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പരാതിയില്ലാതെ അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. രണ്ടു മാസംമുൻമ്പ് ചില ഉദ്യോഗസ്ഥരോട് കുടുംബം വിവരം പറഞ്ഞിരുന്നു. പക്ഷേ കാര്യമായ അന്വേഷണം നടന്നിരുന്നില്ല. കേസെടുത്തേ അന്വേഷണം മുന്നോട്ടു പോകൂവെന്ന് കമ്മീഷണർ അറിയിച്ചതോടെയാണ് വഴിത്തിരിവായത്. മോഷണം നടന്ന അലമാരക്കുള്ളിൽ വേറെയും വിലപിടിപ്പുള്ള ആഭരണങ്ങൾ സൂക്ഷിച്ചിട്ടുണ്ട്.
രത്നക്കല്ലുൾപ്പെടെയുള്ള സ്വർണാഭരണങ്ങൾ ഇരുമ്പ് പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ നവംബറിൽ ബംഗളൂരുവിൽ പോകുന്നതിനു മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായതായി കണ്ടത്. ഇതിന് പത്ത് ദിവസം മുൻപും ആഭരണം പുറത്തെടുത്ത് അടുക്കി വച്ചിരുന്നു. തുടർന്ന് കൊട്ടാരത്തിൽ പരിശോധന നടത്തിയിട്ടും കണ്ടെത്താതിരുന്നതിനെ തുടർന്നാണ് രണ്ട് ദിവസം മുൻപ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അരപവന്റെ ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണ്ണ മുത്തും ഇടകലർന്ന സ്വർണമാല, മൂന്ന് പവന്റെ പിച്ചിപ്പൂമൊട്ട് ഡിസൈനിലുള്ള പാദസരം, രണ്ട് പവന്റെ കറുത്ത മുത്തും സ്വർണ മുത്തും ഇടകലർന്ന പാദസരം, നാല് പവന്റെ വീതിയുള്ള ഇല ഡിസൈനോടുകൂടിയ രണ്ട് വളകൾ, മൂന്ന് പവന്റെ വീതി കുറഞ്ഞ രണ്ട് പിരിവള, കുഞ്ച ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മലുകൾ, രണ്ടര പവന്റെ പച്ച ഇനാമൽ രണ്ടിലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണപ്പതക്കം, അഞ്ച് പവന്റെ സ്വർണക്കുഴി മിന്നുമാല, എട്ട് ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച നാഗപട കമ്മൽ, രണ്ട് പവന്റെ ഇല ഡിസൈനോടുകൂടിയ മാട്ടി, ആറ് പവന്റെ റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള രണ്ട് ഒഴുക്കൻ വള, ഒരു പവന്റെ നേർത്ത ചെയിനിൽ പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കം, ഒരു പവൻ വീതം തൂക്കം വരുന്ന അഞ്ച് കുതിരപ്പവൻ നാണയങ്ങൾ എന്നിവയാണ് മോഷണം പോയത്.






Leave a comment