ഫ്ലോറിഡ: സ്വന്തം മകനെ ക്രൂരമായ പീഡനത്തിന് ഇരയാക്കാൻ കാമുകന് ഒത്താശ ചെയ്തുകൊടുത്ത ഫ്ലോറിഡ സ്വദേശിനിയായ ടെയ്‌ലർ ഷാഫറിന് (Taylor Schaefer) കോടതി 60 വർഷം തടവുശിക്ഷ വിധിച്ചു. 2023-ൽ നടന്ന അതിക്രൂരമായ ശിശു പീഡനക്കേസിലാണ് തിങ്കളാഴ്ച വൊളൂഷ്യ കൗണ്ടി കോടതിയുടെ ഈ വിധി.
അഞ്ചു വയസ്സുകാരനായ മകനെ പ്രതിയുടെ കാമുകൻ മാസങ്ങളോളം മർദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തിരുന്നു. കുട്ടിയെ നായയുടെ കൂട്ടിൽ അടച്ചിടുകയും കൈകൾ മണിക്കൂറുകളോളം പിന്നിൽ കെട്ടിയിടുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
കാമുകൻ കുട്ടിയെ മർദ്ദിക്കുമ്പോൾ ഈ അമ്മ വീട്ടിൽ ഉണ്ടായിരുന്നുവെന്നും പീഡന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടതായും പോലീസ് പറഞ്ഞു. എന്നാൽ കുട്ടിക്ക് വൈദ്യസഹായം നൽകാനോ തടയാനോ ഇവർ ശ്രമിച്ചില്ല.
കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തലയോട്ടിയിലെ പൊട്ടൽ ഉൾപ്പെടെ 46-ഓളം മുറിവുകളും ആന്തരിക പരിക്കുകളും ഡോക്ടർമാർ കണ്ടെത്തി.
താൻ ഒന്നുമറിഞ്ഞില്ലെന്നായിരുന്നു ഷാഫർ ആദ്യം പോലീസിനോട് പറഞ്ഞതെങ്കിലും, ഇവരുടെ ഫോൺ സന്ദേശങ്ങളും വീഡിയോകളും പരിശോധിച്ചതോടെ പീഡന വിവരം അമ്മയ്ക്ക് കൃത്യമായി അറിയാമായിരുന്നു എന്ന് തെളിഞ്ഞു. കാമുകൻ ഷോൺ സ്റ്റോണിനെതിരെയും കർശനമായ നിയമനടപടികൾ തുടരുകയാണ്.






Leave a comment