വാഷിങ്ടൻ: ഇറാനിയൻ വനിതാ ഫുട്ബോൾ ടീമിന് അഭയം നൽകണമെന്നു ഓസ്ട്രേലിയയോട് അഭ്യർഥിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അവരെ തിരിച്ചയയ്ക്കുന്നത് ഭീകരമായ തെറ്റായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനിതാ ഫുട്ബോൾ ടീമിനെ ഇറാനിലേക്ക് തിരിച്ചയയ്ക്കുകയാണെങ്കിൽ അവർ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു.
അതേസമയം ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി ഇറാനിയൻ വനിതാ ടീം അവരുടെ ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ചിരുന്നു. ഫിലിപ്പീൻസിനോട് 2-0 ന് പരാജയപ്പെട്ടതിനെത്തുടർന്ന് ഇറാനിയൻ ടീം ഞായറാഴ്ച പുറത്താവുകയും ചെയ്തിരുന്നു.
‘‘ഇറാനിയൻ വനിതാ ദേശീയ ഫുട്ബോൾ ടീമിനെ അവരുടെ നാട്ടിലേക്കു തിരിച്ചയയ്ക്കുന്നത് ഭീകരമായ മാനുഷിക പിഴവാണ്. അവർ അവിടെ കൊല്ലപ്പെട്ടേക്കാം. മിസ്റ്റർ പ്രധാനമന്ത്രി– അങ്ങനെ ചെയ്യരുത്, അവർക്ക് അഭയം നൽകു . നിങ്ങൾ അഭയം നൽകുന്നില്ലെങ്കിൽ യുഎസ് അവർക്ക് അഭയമൊരുക്കും’ – ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഓസ്ട്രേലിയ അഭയം നൽകിയില്ലെങ്കിൽ ഇറാനിയൻ വനിതാ ഫുട്ബോൾ ടീമിന് യുഎസ് അഭയം നൽകുമെന്നാണു ട്രംപിന്റെ നിലപാട്.






Leave a comment