കോഴിക്കോട് : റെയിൽവേ സ്റ്റേഷനു സമീപം സെന്റ് പാട്രിക്സ് പള്ളി വളപ്പിലെ മതബോധന ഓഫിസിനും പള്ളി വികാരിയുടെ കാറിനും തീയിട്ട സംഭവത്തിലെ പ്രതി പിടിയിൽ. ഒഡിഷ സ്വദേശി ജയന്ത് നായിക് ആണ് പിടിയിലായത്. ശനിയാഴ്ച പുലർച്ചെ 4.45 ന് ആണ് പള്ളിക്കെട്ടിടത്തിനു തീയിട്ടത്. മാനസികാസ്വാസ്ഥ്യം ഉള്ള ആളല്ല ഇയാളെന്നാണ് പ്രാഥമിക നിഗമനം. ഇത് കൊട്ടെഷൻ ആണോ എന്നു സംശയം ഉണ്ട് .
ചെമ്മങ്ങാട് പൊലീസ് ഇൻസ്പെക്ടർ ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ തീയിടുന്നത് കണ്ടെത്തിയിരുന്നു. പള്ളി വളപ്പിൽ എത്തിയ ഇയാൾ പള്ളിയുടെയും പള്ളിമേടയുടെയും വാതിലുകൾ തള്ളിനോക്കുന്നതും തീപ്പെട്ടിയുരച്ച് കാറിനു തീയിടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
പുലർച്ചെ തീപിടിത്തത്തിനു തൊട്ടുപിന്നാലെ ഫയർഫോഴ്സ് വന്നതിനാലാണ് സമീപത്തെ പള്ളിയിലേക്ക് തീപടർന്ന് കൂടുതൽ അത്യാഹിതങ്ങൾ ഉണ്ടാകാതിരുന്നത്. തീപിടിത്തത്തിൽ മതബോധന ഓഫിസ് പൂർണമായും കത്തിനശിച്ചിരുന്നു. എട്ടു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. കെട്ടിടത്തോട് ചേർന്നു നിർത്തിയിട്ട പള്ളി വികാരി ഫാ. ആന്റണി പാലിയത്തറയുടെ കാറും കത്തി നശിച്ചിരുന്നു.
തീപിടിത്തത്തിനു തൊട്ടുപിന്നാലെ അടുത്ത വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പള്ളിയുടെ പിൻവശത്തെ മതിലിനു മുകളിലൂടെ ഒരാൾ നടക്കുന്നതും പളളി വളപ്പിലേക്ക് ചാടുന്നതും കണ്ടത്. മീഞ്ചന്ത, ബീച്ച് നിലയങ്ങളിൽ നിന്ന് എത്തിയ ഫയർഫോഴ്സ് അംഗങ്ങൾ രണ്ടു മണിക്കൂറോളം എടുത്താണ് തീയണച്ചത്. ഡോഗ് സ്ക്വാഡും ഫൊറൻസിക് സംഘവും സ്ഥലം പരിശോധിച്ച ശേഷം എട്ടു പേരുളള നാലു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്.
ചാലപ്പുറത്ത് ഭക്ഷണ വിതരണം ചെയ്യുന്ന സ്ഥലത്തു നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ബീച്ച് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണ് ചോദ്യം ചെയ്യലിനു കൊണ്ടു പോയത്.






Leave a comment