കൊച്ചി: വയറ്റിൽ കുടുങ്ങിയ കത്രിക (മൊസ്കിറ്റോ ആർട്ടെറി ഫോർസെപ്സ്) നീക്കംചെയ്തതിനു പിന്നാലെ ഉഷ ജോസഫ് കുട്ടി ആശുപത്രി വിട്ടു. കൊച്ചി അമൃത ആശുപത്രിയിൽവെച്ചാണ് ഉഷയുടെ ശസ്ത്രക്രിയ നടന്നത്. അമൃതാനന്ദമയി മഠമാണ് ഉഷയുടെ ചികിത്സ ഏറ്റെടുത്ത് നടത്തിയത്.
ശസ്ത്രക്രിയയ്ക്ക് അമൃത ആശുപത്രിയിലെ ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. ഒ.വി സുധീർ, യൂറോളജി വിഭാഗം മേധാവി ഡോ. കെ. വി സഞ്ജീവൻ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. രാധാമണി കെ. എന്നിവർ നേതൃത്വം നൽകി. ശസ്ത്രക്രിയയ്ക്ക് ശേഷം ഉഷയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
അഞ്ചു വർഷം മുമ്പ് ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ഗർഭാശയമുഴ നീക്കാനുള്ള ശസ്ത്രക്രിയക്കിടെയാണ് ഉഷയുടെ വയറ്റിൽ കത്രിക മറന്നുവച്ചത്. തുടർന്ന് വേദനയും മറ്റുമായി ദുരിതജീവിതം നയിക്കുകയായിരുന്നു ഉഷ.
ഇക്കഴിഞ്ഞ 19-നാണ് ഉഷയെ കെ.സി. വേണുഗോപാൽ എം.പി. ഇടപെട്ട് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.






Leave a comment