കൊല്ലം: നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന വാഹനം മരത്തിലിടിച്ച് ഗായികയ്ക്ക് ദാരുണാന്ത്യം. ഗായികയും മിമിക്രി താരവുമായ ലക്ഷ്മി (20) ആണ് മരിച്ചത്. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്.
കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിൽ സിനിമാപറമ്പിന് സമീപമുള്ള ബവ്റിജസ് ഔട്ട്ലറ്റിന് അടുത്തുള്ള മരത്തിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വാഹനത്തിലുണ്ടായിരുന്ന മറ്റ് യുവാക്കൾക്കും അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്‌മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകളാണ് മരണപ്പെട്ട ലക്ഷ്മി.
പുലർച്ചെ പരിപാടി കഴിഞ്ഞ് മടങ്ങിയ നാടൻപാട്ട് സംഘത്തിന്റെ വാൻ മരത്തിലിടിച്ചാണ് 20-കാരി മരിച്ചത്. ഈ അപകടം സംഭവിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ലക്ഷ്മി ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചത്. ലക്ഷ്മിയുടെ ആ സന്തോഷ നിമിഷങ്ങൾ അവളുടെ അവസാന വീഡിയോ ആയിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല. പുലർച്ചെ രണ്ട് മണിക്ക് പരിപാടി കഴിഞ്ഞ് ട്രൂപ്പ് അംഗങ്ങൾക്കൊപ്പം വിശ്രമിക്കുന്ന വീഡിയോയാണ് ലക്ഷ്മി പോസ്റ്റ് ചെയ്തത്. പുലർച്ചെ രണ്ട് മണിക്ക് പരിപാടി കഴിഞ്ഞുവെന്നും വീട്ടിൽ പോകാൻ ഒരുങ്ങുകയാണെന്നും ലക്ഷ്മി വീഡിയോയിൽ പറയുന്നുണ്ട്. സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളും ഇൻസ്റ്റഗ്രാം സ്റ്റോറിയായി അവർ പങ്കുവെച്ചിരുന്നു.
വാണി ജയറാം, ജാനകിയമ്മ, വൈക്കം വിജയലക്ഷ്മി തുടങ്ങിയ ഗായകരുടെ ശബ്ദങ്ങൾ ലക്ഷ്മി അനുകരിക്കുമായിരുന്നു. റിയാലിറ്റി ഷോയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും ഒന്നാമതെത്തിയിട്ടുണ്ട്. അച്ഛനെ ചെറുപ്പത്തിൽ നഷ്ടപ്പെട്ട ലക്ഷ്മി ചിതറ മാടൻകടവിൽ അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. രാഷ്ട്രീയത്തിലും സജീവമായിരുന്ന അവർ എസ്.എഫ്.ഐ കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. കൊട്ടാരക്കര സെന്റ് ഗ്രിഗേറിയസ് കോളേജിലെ ബിഎ പൊളിറ്റിക്‌സ് അവസാന വർഷ വിദ്യാർഥിയാണ്.







Leave a comment