ലണ്ടൻ: കാഴ്ചയിൽ രോമമില്ലാത്ത പരുക്കൻ തൊലിയാണെങ്കിലും ആനയുടെ ശരീരത്തിൽ അവിടവിടെ രോമമുണ്ട്. തുമ്പിക്കൈയിൽ മാത്രമുണ്ട് ആയിരത്തോളം. ഇതുവെറും പൂടയല്ല, സ്പർശനേന്ദ്രിയമാണെന്നു കണ്ടെത്തിയിരിക്കുന്നു ജർമനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റലിജന്റ് സിസ്റ്റംസിലെ ഗവേഷകർ.
ഉടൽവലുതെങ്കിലും അതിനൊത്ത വലുപ്പമുള്ള കണ്ണോ കാഴ്ചയോ ഇല്ലാത്ത ആന തുമ്പിക്കൈകൊണ്ട് തപ്പിയും തിരഞ്ഞുമാണ് ആഹാരമുൾപ്പെടെയുള്ള കാര്യങ്ങൾ മനസ്സിലാക്കുന്നത്. പരസ്പരമുള്ള സംവേദനത്തിലും തുമ്പിക്കൈ നിർണായകമാണ്. മേൽച്ചുണ്ടും മൂക്കും ചേർന്നുണ്ടായ തുമ്പിക്കൈയിൽ നിറയെ സ്പർശനനാഡികളാണ്. അവയുടെ ക്ഷമതയേറ്റുന്ന ഇന്ദ്രിയമാണ് ഓരോ രോമവുമെന്നു പറയുന്നു ഗവേഷണത്തിൽ പങ്കാളിയായ ആൻഡ്രൂ ഷുൾസ്. തുമ്പിക്കൈയുടെ അഗ്രം വസ്തുവിനെ തൊട്ടറിയാനും വലുപ്പം മനസ്സിലാക്കാനും പിടിച്ചെടുക്കാനുമൊക്കെ കഴിയുന്നതാണ്. വസ്തുവിൽത്തൊടുമ്പോൾ തുമ്പിക്കൈയിലെ രോമം ഒന്നു വളയും.
അതുവഴിയൊരു സ്പന്ദനമുണ്ടാകും. ആ സ്പന്ദനം, രോമത്തിന്റെ അടിഭാഗത്തു സ്ഥിതിചെയ്യുന്ന, സ്പർശനത്തെ മനസ്സിലാക്കുന്ന മെക്കനോറിസപ്‌റ്റേഴ്‌സ് എന്ന കോശങ്ങളിലേക്കു കൈമാറ്റംചെയ്യപ്പെടും. അങ്ങനെയാണ് തിരിച്ചറിയൽ. ഒരിക്കൽ നശിക്കുകയോ കേടുപറ്റുകയോ ചെയ്താൽ ഈ രോമം പിന്നെ വളരില്ല.
സ്‌കാനിങ്ങിലൂടെയാണ് ഏഷ്യൻ ആനകളുടെ തുമ്പിക്കൈരോമത്തിന്റെ ബാഹ്യാകൃതിയും ആന്തരിക ഘടനയും ഗവേഷകർ മനസ്സിലാക്കിയത്. ഛേദിച്ചുനോക്കിയാൽ, പുല്ലുമുറിച്ചപോലെയിരിക്കും. ട്യൂബ്യൂളുകൾ എന്നു വിളിക്കുന്ന പൊള്ളയായ അറകളാണ് ഉള്ളിൽ. തുമ്പിക്കൈ നീളുന്നഭാഗത്തേക്കുള്ള രോമങ്ങളുടെ വളയൽ എളുപ്പമാക്കുന്നത് ഈ ഘടനയാണെന്ന് മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റലിജന്റ് സിസ്റ്റംസിലെ റോബോട്ടിക്‌സ് ഗവേഷക കാതറീൻ കുചെൻബെക്കർ പറഞ്ഞു.
കാര്യമായ പരിക്കേൽക്കാതെ രോമങ്ങളെ കാക്കുന്നതും ഈ ഘടനയാണ്. തൊലിയിൽ ഉറപ്പിച്ചിരിക്കുന്ന രോമഭാഗത്തിന് പ്ലാസ്റ്റിക്കിന്റെ കട്ടിയുള്ളപ്പോൾ അഗ്രം 40 മടങ്ങ് മൃദുലമാണ്. ഏതാണ്ട് മൃദുവായ റബ്ബറുപോലെയിരിക്കും. ‘സയൻസ്’ ജേണലിൽ ഈയാഴ്ചയാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.







Leave a comment