പത്തനംതിട്ട: മഞ്ഞനിക്കര കുന്നിലെ കബറിങ്കലെത്തി അനുഗ്രഹം പ്രാപിക്കുന്നതിനായി പകൽച്ചൂടിന്‍റെ കാഠിന്യം പോലും വകവയ്ക്കാതെ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് എത്തിയത് ആയിരങ്ങൾ. പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ കബറിങ്കലെത്തി പ്രാർഥിക്കുന്നതിനായി അഭൂതപൂർവമായ തിരക്കാണ് ഉണ്ടായത്.
വ്യാഴാഴ്ച രാത്രി മുതൽ കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി തീർഥാടകർ എത്തിച്ചേർന്നു. കേരളത്തിന്‍റെ വടക്കേ അറ്റത്തുനിന്ന് ദിവസങ്ങൾക്കു മുന്പേ യാത്ര ആരംഭിച്ച കാൽനട തീർഥാടകസംഘം വെള്ളിയാഴ്ച പുലർച്ചെ മഞ്ഞനിക്കര കബറിങ്കലെത്തി.
ഏറ്റവുമധികം ദൂരം താണ്ടിയെത്തുന്ന വടക്കൻ മേഖലയിൽ നിന്നുള്ള ഈ തീർഥാടകരെ മഞ്ഞനിക്കര ദയറാ തലവൻ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വൈദികരും പെരുന്നാൾ കമ്മിറ്റി ഭാരവാഹികളും സ്വീകരണത്തിൽ പങ്കെടുത്തു.
തുടർന്ന് ദയറാ കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയിലും വിശ്വാസികൾ പങ്കെടുത്തു.
ഉച്ചകഴിഞ്ഞ് ഓമല്ലൂർ കുരിശിങ്കൽ ഹൈറേഞ്ച് – റാന്നി മേഖല, തുമ്പമൺ ഭദ്രാസനത്തിലെ കിഴക്കൻ മേഖല, തെക്കൻ മേഖലയിലെ കൊല്ലം ഭദ്രാസനത്തിൽ നിന്നുമുള്ള തീർഥാടകരെ പൗരാവലിയും സമീപ ദേവാലയങ്ങളും ചേർന്നു സ്വീകരിച്ചു.
സന്ധ്യാപ്രാർഥനയ്ക്കുശേഷം നടന്ന തീർഥാടക സമ്മേളനം പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മാർ ജോസഫ് ബാലി മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.
ശനിയാഴ്ച രാവിലെ 8.30ന് പെരുന്നാൾ കുർബാനയ്ക്ക് മാർ ജോസഫ് ബാലി മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, കബറിങ്കൽ ധൂപപ്രാർഥന, നേർച്ചവിളന്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും.







Leave a comment