കാൺപുർ: രാത്രി ഉറങ്ങാൻ പോയ യുവതിയുടെ മുറിയിൽ അവശേഷിച്ചത് വസ്ത്രങ്ങളും ആഭരണങ്ങളും പിന്നെ പാമ്പിൻതോലും, .. ഇത്രയുമായതോടെ ഗ്രാമത്തിലെ ജനങ്ങൾ അത് വിശ്വസിച്ചു, അതേ, അവൾ ‘നാഗിൻ’ ആയി മാറി. ഉത്തർപ്രദേശിലെ ഔരേയ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് യുവതി നാടോടിക്കഥകളിലെ നാഗിൻ ആയി മാറിയെന്ന് ജനങ്ങളൊന്നടങ്കം വിശ്വസിച്ചത്. ഒടുവിൽ പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത് നല്ല ഒന്നാംതരം ഒരു ഒളിച്ചോട്ടത്തിന്റെ കഥ.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; സിങ്ഗൻപുർ ഗ്രാമത്തിലെ 20-കാരി ഞായറാഴ്ച രാത്രി എന്നത്തേയും പോലെ തന്റെ മുറിയിലേക്ക് ഉറങ്ങാൻ പോയി. തിങ്കളാഴ്ച പകലേറെയായിട്ടും മകളെ മുറിക്ക് പുറത്ത് കാണാതായതോടെ അമ്മ അന്വേഷിച്ചുചെന്നു. എന്നാൽ മകൾക്ക് പകരം അവിടെ ഉണ്ടായിരുന്നത് അവളുടെ വസ്ത്രങ്ങളും ആഭരണങ്ങളും പിന്നെ അഞ്ചടിയോളം നീളംവരുന്ന ഒരു പാമ്പിന്റെ തോലുമാണ്.
മണിക്കൂറുകൾക്കുള്ളിൽ ഗ്രാമം മുഴുവൻ വാർത്ത പടർന്നു. യുവതിയുടെ അപ്രതീക്ഷിത തിരോധാനം ഗ്രാമത്തിൽ പരിഭ്രാന്തിയും അന്ധവിശ്വാസവും ഊഹാപോഹങ്ങൾക്കും വഴിവെച്ചു. യുവതി ‘നാഗിൻ’ ആയി രൂപാന്തരപ്പെട്ടു എന്നായിരുന്നു പ്രചരണം. ചിലർ യുവതി ഏതോ നിഗൂഢമായ ആക്രമണത്തിന് ഇരയായതായി വിശ്വസിച്ചു. ഭയം അതിവേഗം പടർന്നു. ഭയന്നുവിറച്ച വീട്ടുകാർ പോലീസിനെ വിവരമറിയിച്ചു.
മകളെ എങ്ങനെയെങ്കിലും കണ്ടെത്തിത്തരണം എന്ന വീട്ടുകാരുടെ അപേക്ഷയിൽ അന്വേഷണം നടത്തിയ പോലീസ് പോലീസ് കണ്ടെത്തിയ സത്യം പക്ഷേ അമാനുഷികമായതിനേക്കാൾ വളരെ വ്യത്യസ്തവും അതിലുപരി നാടകീയവുമായിരുന്നു. വീടും മുറിയും പരിശോധിച്ചപ്പോൾ തന്നെ സംഭവം ആകസ്മികവുമല്ല അന്ധവിശ്വാസവുമല്ല എന്ന് പോലീസിന് മനസിലായി.
അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്; യുവതി അതേ ഗ്രാമത്തിലെ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെയും നാട്ടുകാരുടെയും ശ്രദ്ധ അന്ധവിശ്വാസത്തിലേക്ക് തിരിച്ചുവിട്ടശേഷം ഒളിച്ചോടാനായികുന്നു അവരുടെ പദ്ധതി. ഇരുവരും ചേർന്ന് മുൻകൂട്ടി ആസൂത്രണം ചെയ്തത് പ്രകാരം യുവതി പാമ്പിന്റെ തൊലി തന്റെ വസ്ത്രത്തിൽ പൊതിഞ്ഞ് കിടക്കയിൽ വെച്ചു. പിന്നാലെ കാമുകനോടൊപ്പം വീട്ടിൽ നിന്ന് ഒളിച്ചോടി.
സത്യത്തിൽ എന്താണ് നടന്നത് എന്ന് കണ്ടെത്തിയതോടെ യുവതിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കമിതാക്കൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഗ്രാമത്തെ പിടികൂടിയ ‘നാഗിൻ’ അഭ്യൂഹങ്ങൾ ഇപ്പോൾ കെട്ടടങ്ങിയെന്നും, സാങ്കേതിക നിരീക്ഷണത്തിലൂടെ യുവതിയുടെ സ്ഥാനം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. യുവതിയെ കണ്ടെത്തി തിരികെ കൊണ്ടുവരുമ്പോൾ സംഭവങ്ങളുടെ മുഴുവൻ വിവരങ്ങളും പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.
‘സിനിമയെ വെല്ലുന്ന ഒരു നാടകമാണ് അവിടെ നടന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി യുവതി മനഃപൂർവം പാമ്പിന്റെ തൊലി മുറിയിൽ ഉപേക്ഷിച്ചു. യുവതിയുടെ മൊബൈൽ ഫോൺ നിരീക്ഷണത്തിലാണ്. അവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.’ പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് അജയ് കുമാർ പറഞ്ഞു.







Leave a comment