ന്യൂജേഴ്‌സി: സീറോ ഡിഗ്രിക്ക് താഴെ കടുത്ത തണുപ്പും കാറ്റും അവഗണിച്ച്, ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ സാംസ്കാരിക അഭിമാനമായി മാറിയ ‘ഡാൻസ് പെ ചാൻസിന്റെ’ 43-ാം പതിപ്പ് വൻവിജയമായി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ്(എഫ്ഐഎ) സംഘടിപ്പിച്ച ഈ ഫ്ലാഗ്ഷിപ്പ് പരിപാടി ന്യൂജേഴ്‌സിയിലെ പാട്രിയറ്റ്സ് തീയറ്റർ അറ്റ് ദി വാർ മെമ്മോറിയലിൽ ശനിയാഴ്ചയാണ് നടന്നത്. ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനവും ‘വന്ദേ മാതരം’ ഗാനത്തിന്റെ 150-ാം വാർഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ടിക്കറ്റുകൾ മുഴുവനായും വിറ്റഴിഞ്ഞ സായാഹ്നത്തിൽ 2,200-ലധികം കാണികൾ പങ്കെടുത്തു.

അമേരിക്കയിലെ ഏറ്റവും വലിയ ഇന്ത്യൻ-അമേരിക്കൻ നൃത്തമത്സരങ്ങളിലൊന്നെന്ന സ്ഥാനം വീണ്ടും ഉറപ്പിച്ച ഈ പരിപാടിയിൽ, 18 പ്രമുഖ ഡാൻസ് അക്കാദമികളിൽ നിന്നായി ഏകദേശം 870 കുട്ടികളും യുവാക്കളും പങ്കെടുത്തു. മൈനർ, ജൂനിയർ, സീനിയർ, അഡൾട്ട് വിഭാഗങ്ങളിലായി 31 അവതരണങ്ങളാണ് അരങ്ങേറിയത്. ഇന്ത്യൻ ക്ലാസിക്കൽ, ഫോക്ക്, ബോളിവുഡ്, സമകാലിക നൃത്തശൈലികൾ ചേർന്ന അവതരണങ്ങൾ ഇന്ത്യയുടെ സമൃദ്ധമായ സാംസ്കാരിക പൈതൃകവും ആധുനിക കലാഭാവനയും ഒരുപോലെ അവതരിപ്പിച്ചു.
ദേശീയഗാനങ്ങളോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് എഫ്ഐഎ-യുടെ ദൗത്യവും നാല് ദശാബ്ദങ്ങളായുള്ള ‘ഡാൻസ് പെ ചാൻസിന്റെ വളർച്ചയും അവതരിപ്പിച്ചു. ഡിപിസി ചെയർപേഴ്സൺ പ്രീതി റേ പട്ടേൽ ഈ പരിപാടി തലമുറകളെ ബന്ധിപ്പിക്കുന്ന സാംസ്കാരിക വേദിയായി മാറിയതിനെക്കുറിച്ച് സംസാരിച്ചു. എഫ്ഐഎ പ്രസിഡന്റ് ശ്രീകാന്ത് അക്കപ്പള്ളി സംഘടനയുടെ വാർഷിക നേട്ടങ്ങളും സന്നദ്ധ പ്രവർത്തകർ വഹിക്കുന്ന നിർണായക പങ്കും ചൂണ്ടിക്കാട്ടി. എഫ്ഐഎ ചെയർമാൻ അങ്കുർ വൈദ്യ ഇന്ത്യൻ ഡയസ്പോറയെ ഒന്നിപ്പിക്കുന്ന ശക്തിയായി സംഘടന തുടർച്ചയായി വളർന്നുവരുന്നതായി പറഞ്ഞു.
ഇതിനോട് അനുബന്ധമായി എഫ്ഐഎ 2026 എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സത്യപ്രതിജ്ഞാ ചടങ്ങും നടന്നു. ഇന്ത്യയുടെ ന്യൂയോർക്ക് കോൺസൽ ജനറൽ ബിനായ എസ്.പ്രധാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. എഫ്ഐഎ വർഷംതോറും പരിപാടിയുടെ വലിപ്പവും സ്വാധീനവും ഉയർത്തിക്കൊണ്ടിരിക്കുന്നതിനെ അദ്ദേഹം പ്രശംസിക്കുകയും, ഇന്ത്യൻ ഡയസ്പോറയുടെ ആവശ്യങ്ങൾ നിറവേറ്റാൻ വിപുലീകരിച്ച കോൺസുലർ സേവനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഡെപ്യൂട്ടി കോൺസൽ ജനറൽ വിശാൽ.ജെ.ഹർഷും ചടങ്ങിൽ സന്നിഹിതനായിരുന്നു.

പ്രശസ്ത നടി പദ്മിനി കോലാപ്പുരി , പ്രശസ്ത കൊറിയോഗ്രാഫർ സുപ്രിയ ദോഷി , ക്ലാസിക്കൽ നർത്തകി അന്തിമ ചക്രബർത്തി എന്നിവരടങ്ങിയ ജഡ്ജസ് പാനലാണ് വിജയികളെ പ്രഖ്യാപിച്ചത്. പരിപാടി അവതാരകരായ മമത നാരുലയും സൃഷ്ടി നാരുലയും പ്രേക്ഷകരെ മുഴുവൻ സമയവും ആവേശത്തോടെ നയിച്ചു.
ഗ്രാൻഡ് ഫിനാലെയിൽ 100-ലധികം സന്നദ്ധ പ്രവർത്തകരെ ആദരിച്ചു. മികച്ച കൊറിയോഗ്രാഫി, തീമാറ്റിക് ഇന്നൊവേഷൻ, ഔട്ട്സ്റ്റാൻഡിങ് സ്പിരിറ്റ് തുടങ്ങിയ വിഭാഗങ്ങളിലായി വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.
ഡാൻസ് പെ ചാൻസ് ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിൽ സാംസ്കാരിക അഭിമാനം വളർത്തുന്നതിനൊപ്പം യുവത്വനേതൃത്വവും കലാമികവും പ്രോത്സാഹിപ്പിക്കുന്ന വേദിയായി തുടരുകയാണെന്ന് എഫ്ഐഎ നേതൃത്വം വ്യക്തമാക്കി. 2027-ൽ നടക്കുന്ന 44-ാം പതിപ്പിനുള്ള ഒരുക്കങ്ങൾ ഇതിനകം ആരംഭിച്ചതായും അറിയിച്ചു.

ബൻസാൽ ഫൗണ്ടേഷൻ, ഡയസ്പോറ ബൈ-വീക്കിലി, ടാക് ഗ്രൂപ്പ് എന്നീ സ്പോൺസർമാരും ബോംബിനോ എക്സ്പ്രസ് , ടൈംസ് നെറ്റ്വർക്ക്,സൗത്ത് ഏഷ്യൻ ടൈംസ്,ന്യൂ ഇന്ത്യ എബ്രോഡ്, ദി ഇന്ത്യൻ പനോരമ, ടിവി9 യുഎസ്എ, ഐടിവി ഗോൾഡ്, പരീഖ് വേൾഡ് വൈഡ് മീഡിയ , ടിവി ഏഷ്യ തുടങ്ങിയ മാധ്യമ പങ്കാളികളും നൽകിയ പിന്തുണയാണ് ഈ പരിപാടിയുടെ വിജയത്തിന് പിന്നിലെ ശക്തിയെന്ന് എഫ്ഐഎ അറിയിച്ചു.







Leave a comment