വാഷിംഗ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ഇടക്കാല വ്യാപാരക്കരാർ യാഥാർഥ്യത്തിലേക്ക്. ഇതു സംബന്ധിച്ച ഉഭയകക്ഷി ധാരണകളുടെ സംയുക്ത പ്രസ്താവന വൈറ്റ് ഹൗസ് പുറത്തിറക്കി. കരാർ യാഥാർഥ്യമാകുന്നതോടെ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേൽ അമേരിക്ക ചുമത്തിയിരുന്ന നികുതിയിൽ വൻ കുറവുണ്ടാകും.
നിലവിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തുന്ന 50 ശതമാനം നികുതി 18 ശതമാനമായി കുറയ്ക്കാൻ ധാരണയായി. വസ്ത്രങ്ങൾ , പാദരക്ഷകൾ, ലെതർ ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക്, റബ്ബർ തുടങ്ങിയ മേഖലകൾക്ക് ഇത് വലിയ ഉത്തേജനം നൽകും.
അമേരിക്കയുമായുള്ള പുതിയ ഇടക്കാല വ്യാപാര കരാറിൽ കാർഷിക, ക്ഷീര ഉൽപ്പന്നങ്ങളെ നികുതിയിളവുകളിൽ നിന്ന് ഒഴിവാക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ശനിയാഴ്ച പുറത്തുവിട്ട കരാർ രൂപരേഖ പ്രകാരം ചോളം, ഗോതമ്പ്, അരി, സോയ, കോഴിയിറച്ചി, പാൽ, ചീസ്, എഥനോൾ, പുകയില, ഇറച്ചി, പച്ചക്കറികൾ തുടങ്ങിയവയ്ക്ക് അമേരിക്കയ്ക്ക് ഇറക്കുമതി തീരുവയിൽ ഇളവ് നൽകില്ലെന്ന് കേന്ദ്രം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
രാജ്യത്തെ 70 കോടിയോളം വരുന്ന ഗ്രാമീണ ജനതയുടെ ഉപജീവനമാർഗ്ഗം പരിഗണിച്ചാണ് ഈ മേഖലകളെ ഇളവുകളിൽ നിന്ന് മാറ്റിനിർത്തിയത്. അതേസമയം, ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ അമേരിക്ക സമ്മതിച്ചിട്ടുണ്ട്.
കരാറിന്റെ ഭാഗമായി ചില ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ നികുതിയിളവ് അനുവദിച്ചിട്ടുണ്ട്. ഉണങ്ങിയ പഴങ്ങൾ (Tree nuts), സംസ്കരിച്ച പഴങ്ങൾ, സോയാബീൻ ഓയിൽ, വൈൻ, സ്പിരിറ്റ്, മൃഗങ്ങൾക്കുള്ള തീറ്റ എന്നിവയുടെ ഇറക്കുമതി തീരുവയാണ് ഇന്ത്യ കുറയ്ക്കുന്നത്.
നിലവിൽ 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കാർഷിക കയറ്റുമതി 5,100 കോടി ഡോളറിലെത്തിയിട്ടുണ്ട്. അടുത്ത നാല് വർഷത്തിനുള്ളിൽ ഇത് 10,000 കോടി ഡോളറായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനു മുൻപ് യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ഓസ്‌ട്രേലിയ എന്നിവയുമായി ഒപ്പിട്ട കരാറുകളിലും കാർഷിക-ക്ഷീര മേഖലകളെ ഇന്ത്യ ഇളവുകളിൽ നിന്ന് ഒഴിവാക്കിയിരുന്നു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഊർജ്ജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലായി 500 ബില്യൺ ഡോളറിന്റെ ഉത്പ്പന്നങ്ങൾ അമേരിക്കയിൽ നിന്ന് വാങ്ങാൻ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ച് അമേരിക്കയിൽ നിന്ന് കൂടുതൽ ഊർജ്ജം വാങ്ങാനും ധാരണയുണ്ട്.
ജെനറിക് മരുന്നുകൾ, രത്നങ്ങൾ, വജ്രം എന്നിവയ്ക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന അധിക നികുതികൾ പിൻവലിക്കും. കഴിഞ്ഞ ഒരു വർഷത്തിലേറെയായി നിലനിന്നിരുന്ന വ്യാപാര തർക്കങ്ങൾക്കാണ് ഇതോടെ അന്ത്യമാകുന്നത്. ‘മെയ്ഡ് ഇൻ ഇന്ത്യ’ ഉത്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ കൂടുതൽ സ്വീകാര്യത ലഭിക്കാനും കയറ്റുമതി വർധിപ്പിക്കാനും ഈ കരാർ വഴിയൊരുക്കും. നികുതി ഭാരം കുറയുന്നത് ഇന്ത്യയിലെ ചെറുകിട-ഇടത്തരം വ്യവസായികൾക്ക് വലിയ ആശ്വാസമാകും.







Leave a comment