മിസിസിപ്പി: 1982ൽ കടൽത്തീരത്തു വച്ച് നഷ്ടപ്പെട്ടുപോയ തന്റെ മോതിരം യുഎസിലെ മിസിസിപ്പി സ്വദേശിക്ക് 44 വർഷങ്ങൾക്കിപ്പുറം തിരികെ ലഭിച്ചു.പാസ് ക്രിസ്റ്റ്യൻ ഹൈസ്കൂളിലെ അവസാന വർഷ വിദ്യാർഥിയായിരിക്കെ, സുഹൃത്തുക്കളോടൊപ്പം പാസ് ക്രിസ്ത്യൻ ബീച്ചിൽ ഒരു പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ഡാരിയൻ ലാഡ്നറിന് മോതിരം നഷ്ടമായത്. ഒരുപാട് തിരഞ്ഞെങ്കിലും അത് കണ്ടെത്താനായില്ലെന്നു ലാഡ്നർ പറയുന്നു.
സ്കൂളിലെ അസിസ്റ്റന്റ് പ്രിൻസിപ്പലിനൊപ്പം മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചും ലാഡ്നർ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ മോതിരം വെട്ടപ്പെട്ടില്ല. ഈ ആഴ്ചയാണ് സമി ജുവൽ എന്നയാളിൽ നിന്ന് ലാഡ്നറിന് ഫെയ്സ്ബുക്കിൽ സന്ദേശം ലഭിക്കുന്നത്. കടൽത്തീരത്ത് തന്റെ മെറ്റൽ ഡിറ്റക്ടറുമായി നിധി തേടിയിറങ്ങിയപ്പോൾ മോതിരം കണ്ടെത്തുകയായിരുന്നുവെന്ന് സമി അറിയിച്ചു.മോതിരം നഷ്ടപ്പെട്ട അതേ സ്ഥലത്തുനിന്നു തന്നെയാണ് അത് കണ്ടെത്തിയതെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന് അദ്ഭുതം അടക്കാനായില്ല.
1982ൽ മോതിരം നഷ്ടമായശേഷം 7 ചുഴലിക്കാറ്റുകളും അഞ്ച് ഉഷ്ണമേഖലാ കൊടുങ്കാറ്റുകളും ഈ തീരത്തുകൂടി കടന്നുപോയിട്ടുണ്ട്. ബീച്ചിലൂടെ ഭാരമേറിയ വാഹനങ്ങൾ ഓടുന്ന പതിവുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താൽ, ആ മോതിരം ഒരുപാട് അതിജീവിച്ചിട്ടുണ്ട്.ചെറിയൊരു പോറൽ ഒഴിച്ചാൽ മോതിരത്തിന് മറ്റ് കേടുപാടുകളൊന്നുമില്ലെന്നും അത് മികച്ച അവസ്ഥയിലാണെന്നും ലാഡ്നർ പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിലും സമാനമായ ഒരു സംഭവം യുഎസിൽ നടന്നിരുന്നു.അന്നും ഒരു വ്യക്തിക്ക് 44 വർഷത്തിനുശേഷം, തന്റെ കളഞ്ഞുപോയ മോതിരം തിരിച്ചുകിട്ടി. ഒഹായോയിലെ അഷ്ടബുലയിലുള്ള ഈറി തടാകത്തിന്റെ കരയിൽനിന്നാണ് അന്നു മോതിരം തിരികെക്കിട്ടിയത്. അഷ്ടബുലയിലെ റെയ്മോ കാംഗസ് എന്ന വ്യക്തിയായിരുന്നു മോതിരത്തിന്റെ ഉടമ.







Leave a comment