ഇന്ത്യ നാല് ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയാണെങ്കിൽ അതിലും കൂടുതലാണ് കുടുംബങ്ങളുടെ കൈവശമുള്ള സ്വർണ ശേഖരത്തിന്റെ മൂല്യം. അതായത് യുബിഎസ് പുറത്തുവിട്ട കാണക്കുപ്രകാരം 28,000 ടൺ സ്വർണമാണ് ഇന്ത്യയിലെ കുടുംബങ്ങളുടെ കൈവശമുള്ളത്. ഇതിന്റെ മൂല്യമാകട്ടെ 4.5 ലക്ഷം കോടി ഡോളറും.
സ്വർണ വിലയിൽ വൻ വർധനവുണ്ടായതോടെ കുടുംബങ്ങളുടെ സമ്പത്ത് വർധിച്ചെങ്കിലും വിറ്റ് പണമാക്കുന്നവർ കുറവാണ്. പകരം സ്വർണപ്പണയ വായ്പ വഴി പണം സമാഹരിച്ച് ചെലവഴിക്കുന്ന പ്രവണതയാണുള്ളത്.
വിപണി മൂല്യം
ഇന്ത്യയിലെ വീടുകളിലും ക്ഷേത്രങ്ങളിലുമുള്ളത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണശേഖരമാണ്.
- 28,000 ടൺ സ്വർണം ഇന്ത്യൻ കുടുംബങ്ങളുടെയും ക്ഷേത്രങ്ങളുടെയും പക്കലുണ്ട്.
- 2024-2026 കാലയളവിൽ സ്വർണവിലയിലുണ്ടായത് 42ശതമാനം വർഷിക വളർച്ചയാണ്. ഇതോടെ ഈ ശേഖരത്തിന്റെ മൂല്യം 4.5 ലക്ഷം കോടി ഡോളറായി.
- നടപ്പ് സാമ്പത്തിക വർഷത്തെ രാജ്യത്തെ ജിഡിപി നാല് ലക്ഷം കോടി ഡോളറാണ്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തേക്കാൾ മൂല്യം കുടുംബങ്ങളുടെ പക്കലുള്ള സ്വർണത്തിനുണ്ട്.
ഉപഭോഗം കൂടുമോ?
സ്വർണത്തിന്റെ മൂല്യം കൂടുന്നത് ഓഹരി വിപണിയിലെ നേട്ടത്തിന് സമാനമായി കാണാനാവില്ല. ഉപഭോഗം കൂടുന്നില്ലെന്നതാണ് പ്രധാന കാരണം.
- ഇന്ത്യക്കാർ സ്വർണത്തെ ദീർഘകാല ആസ്തിയായും സുരക്ഷിത നിക്ഷേപമായും കാണുന്നു. അതിനാൽ വില കൂടുമ്പോൾ വിറ്റ് പണമാക്കുന്നില്ല.
- സ്വർണം വിൽക്കുന്നതിന് പകരം പണയം വെച്ച് വായ്പ എടുക്കുന്നതിനാണ് മുൻഗണന. ഉടമസ്ഥാവകാശം നിലനിർത്തിക്കൊണ്ട് തന്നെ പണം കണ്ടെത്താൻ ഇതിലൂടെ കഴിയുന്നു.
- ലോൺ-ടു-വാല്യൂ (LTV) അനുപാതം കൂടുതലാണ്. മൂല്യത്തിന്റെ 80ശതമാനം വരെ വായ്പ ലഭിക്കുന്നു.
സ്വർണവില വർധന ഡിമാൻഡിനെ പ്രതികൂലമായി ബാധിക്കുമെന്ന് യുബിഎസ് വിലയിരുത്തുന്നു. ആഭരണ ഡിമാൻഡിലെ ഇടിവാണ് പ്രധാന കാരണം. നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയിലെ സ്വർണ ഡിമാൻഡ് 15 ശതമാനം കുറഞ്ഞ് 670 ടണ്ണാകാൻ സാധ്യതയുണ്ട് (2025ൽ ഇത് 780 ടണ്ണായിരുന്നു). 2027 സാമ്പത്തിക വർഷത്തിൽ ഡിമാൻഡ് 650 ടണ്ണിൽ സ്ഥിരത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭരണങ്ങളേക്കാൾ സ്വർണത്തെ നിക്ഷേപ മാർഗമായി കാണുന്ന രീതി വരും വർഷങ്ങളിൽ വിപണിയിലുണ്ടാകുമെന്നും വിലയിരുത്തലുണ്ട്.







Leave a comment