വാഷിങ്ടൺ: ഇന്ത്യ – യുഎസ് വ്യാപാരക്കരാറിൽ അന്തിമതീരുമാനമായതിന് പിന്നാലെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ കൂടിക്കാഴ്ച നടത്തി. നിർണായക ധാതുക്കളുടെ പര്യവേക്ഷണം, ഖനനം, സംസ്കരണം എന്നിവയിൽ ഉഭയകക്ഷി സഹകരണം ഇരുനേതാക്കളും ചർച്ച ചെയ്തു. വിദേശകാര്യമന്ത്രിയുടെ യുഎസ് സന്ദർശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. വ്യാപാരം, ഊർജ്ജം, ആണവശക്തി, പ്രതിരോധം, അപൂർവധാതുക്കൾ, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവയുൾപ്പെടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ കാര്യങ്ങൾ ചർച്ചയിൽ ഉൾപ്പെട്ടതായി ജയശങ്കർ വ്യക്തമാക്കി.
വിവിധ സംവിധാനങ്ങളെ സംബന്ധിച്ചുള്ള യോഗങ്ങൾ കഴിയുന്നത്ര വേഗം നടത്താൻ ഇരുനേതാക്കളും ധാരണയിലെത്തിയതായി വിദേശകാര്യമന്ത്രി എക്സ് പോസ്റ്റിൽ പറഞ്ഞു.
പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ധാരണയിലെത്തിയ ഇന്ത്യ – യുഎസ് വ്യാപാരക്കരാറിനെ റൂബിയോയും ജയശങ്കറും സ്വാഗതം ചെയ്തതായി പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് ടോമി പിഗോട്ട് പ്രസ്താവനയിൽ വ്യക്തമാക്കി. “നമ്മുടെ ജനാധിപത്യ രാജ്യങ്ങൾ പുതിയ സാമ്പത്തിക അവസരങ്ങൾ തുറക്കുന്നതിനും ഊർജ്ജ, സുരക്ഷാലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിൻ്റെ പ്രാധാന്യം ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു,” ടോമി പിഗോട്ട് പറഞ്ഞു.
ക്വാഡിലൂടെ ഉഭയകക്ഷി, ബഹുകക്ഷി സഹകരണം വിപുലീകരിക്കുന്നതിൽ തങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിച്ച് സെക്രട്ടറി റൂബിയോയും മന്ത്രി ജയശങ്കറും തങ്ങളുടെ കൂടിക്കാഴ്ച അവസാനിപ്പിച്ചതായും ഉഭയകക്ഷി താത്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇൻഡോ-പസഫിക് മേഖല നിർണായകമാണെന്ന കാര്യം ഇരുനേതാക്കളും സൂചിപ്പിച്ചതായും പിഗോട്ട് കൂട്ടിച്ചേർത്തു.
ട്രംപ് ട്രൂത്ത് സോഷ്യലിൽ ഇന്ത്യയും യുഎസും ഒരു വ്യാപാരക്കരാറിന് അംഗീകാരം നൽകിയതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജയശങ്കറും റൂബിയോയും കൂടിക്കാഴ്ച നടത്തിയത്. റൂബിയോയുടെ നേതൃത്വത്തിൽ ബുധനാഴ്ച നടക്കുന്ന ക്രിട്ടിക്കൽ മിനറൽസ് മിനിസ്റ്റീരിയലിൽ പങ്കെടുക്കുന്നതിനായാണ് ജയശങ്കർ യുഎസിലെത്തിയത്. ഫെബ്രുവരി 2 മുതൽ 4 വരെ തീയതികളായി നടക്കുന്ന സന്ദർശനവേളയിൽ ജയശങ്കർ യുഎസ് ഭരണകൂടത്തിലെ മുതിർന്ന അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.







Leave a comment