മറ്റക്കര:പുസ്തകത്തിലെ തിയറികൾക്കപ്പുറം, പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുന്നവരാണീ മറ്റക്കര മോഡൽ പോളിടെക്‌നിക്കിലെ വിദ്യാർഥികൾ. കോളേജിൽ നടക്കുന്ന ‘ആൾട്ടൂര 2026’ ടെക് ഫെസ്റ്റിലെ പ്രധാനതാരമാണ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം അവസാന വർഷ വിദ്യാർഥികൾ നിർമിച്ച ഇലക്ട്രിക് കാർ.
അന്തരീക്ഷ മലിനീകരണമില്ലാതെ കുറഞ്ഞ ചെലവിൽ പരിസ്ഥിതി സൗഹൃദപരമായ വാഹനം എങ്ങനെ നിർമിക്കാം എന്ന അന്വേഷണമാണ് ഈ പ്രോജക്റ്റിലേക്ക് വിദ്യാർഥികളെ എത്തിച്ചത്.
നിർമാണ രീതി
ആക്രിക്കടയിൽനിന്ന് ശേഖരിച്ച മാരുതി ആൾട്ടോ 800- ന്റെ പഴയ ബോഡിയാണ് ഇലക്ട്രിക് കാറാക്കി മാറ്റിയത്. കാറിന്റെ ഭാരം 100 കിലോയാണ്. ആക്രിക്കടയിലേക്ക് തള്ളുന്ന പാഴ്വസ്തുക്കൾകൊണ്ട് ഓട്ടോ കാശിനൊരു ‘ഗ്രീൻ’ യാത്ര എന്നതായിരുന്നു ടീമിന്റെ ലക്ഷ്യം. വെറും ഒന്നരലക്ഷം രൂപ മാത്രമാണ് ഈ വാഹനം യാഥാർഥ്യമാക്കാൻ ചെലവായത്.
പവർപാക്ക്
റീചാർജ് ചെയ്യാവുന്ന അത്യാധുനിക ലിഥിയം അയോൺ ബാറ്ററിയാണ് ഇതിന്റെ ഹൃദയം.
സുരക്ഷാ നിയന്ത്രണം
കൃത്യമായ വേഗവും നിയന്ത്രണവും ഉറപ്പാക്കാൻ സിങ്ക്രോണസ് കൺട്രോളർ, 12വി-12വി ഡിസി കൺവെർട്ടർ എന്നിവയും സുരക്ഷയ്ക്കായി എംസിബിയും ഉപയോഗിച്ചിട്ടുണ്ട്. പെട്രോൾ ടാങ്ക് ലിഡിന്റെ സ്ഥാനത്ത് ഇൻഡസ്ട്രിയൽ പ്ലഗ് അഡാപ്റ്റർ ഘടിപ്പിച്ച് ചാർജിങ് ലളിതമാക്കി. ഒറ്റ ചാർജിൽ 70 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സാധിക്കുമെന്ന് മുഖ്യസാരഥിയായ മാർട്ടിൻ പറഞ്ഞു.
അലൻ, മാർട്ടിൻ, ദീപക്, രാഹുൽ, ഇസ്ലാമിൻ തുടങ്ങിയ ഇരുപത്തിയാറോളം വിദ്യാർഥികൾ അധ്യാപകരുടെ സഹകരണത്തൊടെ ഒന്നരമാസംകൊണ്ടാണ് നിർമിച്ചത്. പോളിടെക്നിക് പ്രിൻസിപ്പൽ ലിൻസി സ്‌കറിയയ്ക്ക് താക്കോൽ നൽകി വിദ്യാർഥികൾ താക്കോൽദാന കർമവും പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയാ ബിനു ഉദ്ഘാടനവും നിർവഹിച്ചു. പ്രിൻസിപ്പൽ ലിൻസി സ്‌കറിയ ഇലക്ട്രിക്കൽ വിഭാഗം മേധാവി സി.കെ. സുനിൽ കുമാർ, അധ്യാപകരായ ശ്രുതി, അനുമോൾ എന്നിവരുടെ പിന്തുണയിലുമാണ് സ്വപ്നം യാഥാർഥ്യമാക്കിയത്.






Leave a comment