ബുലവായോ (സിംബാബ്‌വേ): അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിനെതിരേ ഇന്ത്യ ബാറ്റിങ് തുടരുന്നു. 14 ഓവർ അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 70 റൺസെന്ന നിലയിലാണ് ഇന്ത്യ. വൈഭവ് സൂര്യവംശി അർധസെഞ്ചുറിയോടെ ക്രീസിലുണ്ട്. ആദ്യമത്സരത്തിലെ ആധികാരിക വിജയത്തിന്റെ ആവേശത്തിലാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബുലവായോയിലെ ക്വീൻസ് സ്‌പോർട്‌സ് ക്ലബ്ബിലാണ് മത്സരം.
ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തിൽത്തന്നെ പതറി. ക്യാപ്റ്റൻ ആയുഷ് മാത്രെ ആറുറൺസെടുത്ത് പുറത്തായി. വേദാന്ത് ത്രിവേദിയും ഡക്കായി മടങ്ങിയതോടെ ഇന്ത്യ 12-2 എന്ന നിലയിലായി. എന്നാൽ, ക്രീസിൽ നിലയുറപ്പിച്ച വൈഭവ് സൂര്യവംശി സ്‌കോറുയർത്തി. പതിയെ തുടങ്ങിയ വൈഭവ് പിന്നാലെ കത്തിക്കയറി. വിഹാൻ മൽഹോത്ര ഏഴുറൺസെടുത്ത് മടങ്ങിയെങ്കിലും വൈഭവ് പിടികൊടുത്തില്ല. ബാറ്റിങ് തുടർന്ന താരം അർധസെഞ്ചുറിയും തികച്ചു. അഭിഗ്യാൻ കുൺഡുവാണ് ക്രീസിൽ ഓപ്പമുള്ളത്.
ടി20 ലോകകപ്പിലെ വേദിമാറ്റം സംബന്ധിച്ച വിവാദങ്ങൾ തുടരുന്നതിനിടെയാണ് മത്സരമെന്നതാണ് ശ്രദ്ധേയം. ലോകകപ്പിൽ ഇന്ത്യയിലേക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. വിഷയത്തിൽ ഇതുവരെ പ്രശ്നപരിഹാരമായിട്ടില്ല.എ ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ വ്യാഴാഴ്ച യുഎസിനെ 35.2 ഓവറിൽ 107 റൺസിന് പുറത്താക്കിയ ഇന്ത്യ മഴനിയമപ്രകാരം 17.2 ഓവറിൽ വിജയംകുറിച്ചു. പേസ് ബൗളർ ഹനിൽ പട്ടേൽ 16 റൺസിന് അഞ്ചുവിക്കറ്റ് നേടി കളിയിലെ താരമായപ്പോൾ ഓപ്പണർ വൈഭവ് സൂര്യവംശി രണ്ടുറൺസിൽ പുറത്തായത് മാത്രമാണ് നിരാശയായത്.







Leave a comment