രാജ്‌കോട്ട്: ഏകദിനക്രിക്കറ്റിൽ റെക്കോഡുകൾ തിരുത്തിയെഴുതുകയാണ് സൂപ്പർതാരം വിരാട് കോലി. കിവീസിനെതിരായ ആദ്യ ഏകദിനത്തിലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ 28,000 റൺസ് തികച്ചത്. രണ്ടാം ഏകദിനത്തിൽ മറ്റൊരു നേട്ടവും കോലി സ്വന്തമാക്കി. ഏകദിനക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരേ കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ് കോലി സ്വന്തമാക്കിയത്.
ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറെ മറികടന്നാണ് കോലി ഈ നേട്ടത്തിലെത്തിയത്. ഏകദിനത്തിൽ കിവീസിനെതിരേ 42 മത്സരങ്ങളിൽ നിന്നായി 1750 റൺസാണ് സച്ചിന്റെ സമ്പാദ്യം. രണ്ടാം ഏകദിനത്തിൽ കോലി സച്ചിനെ മറികടന്നു. മത്സരത്തിൽ 23 റൺസാണ് കോലിയുടെ സമ്പാദ്യം. കിവീസിനെതിരേ ഏകദിനത്തിൽ കൂടുതൽ റൺസ് നേടിയ താരം റിക്കി പോണ്ടിങ്ങാണ്. 51 മത്സരങ്ങളിൽ നിന്ന് 1971 റൺസാണ് പോണ്ടിങ്ങിന്റെ സമ്പാദ്യം.
കിവീസിനെതിരായ പരമ്പരയിലെ ആദ്യമത്സരത്തിൽത്തന്നെ സച്ചിൻ തെണ്ടുൽക്കറുടെ മറ്റൊരു റെക്കോഡ് വിരാട് കോലി തകർത്തിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ വേഗത്തിൽ 28,000 റൺസെടുത്ത താരമെന്ന നേട്ടമാണ് കോലി സ്വന്തമാക്കിയത്. 624 ഇന്നിങ്‌സുകളിൽ നിന്നാണ് ഇത്രയും റൺസ് കണ്ടെത്തിയത്. സച്ചിൻ 644 ഇന്നിങ്‌സുകളിൽനിന്ന് സൃഷ്ടിച്ച റെക്കോഡാണ് മാഞ്ഞുപോയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാമത്തെ റൺവേട്ടക്കാരനായും കോലി മാറി. ശ്രീലങ്കയുടെ കുമാർ സംഗക്കാരയെയാണ് മറികടന്നത്. സംഗക്കാരയ്ക്ക് 28,016 റൺസാണുള്ളത്. 34,357 റൺസുമായി സച്ചിൻ തെണ്ടുൽക്കറാണ് പട്ടികയിൽ ഒന്നാമത്.






Leave a comment