കലിഫോർണിയ: ഗർഭാശയ അർബുദം മൂർച്ഛിച്ചതിനെ തുടർന്നാണ് അബോധാവസ്ഥയിലായ ഗ്ലോറിയ റാമിറെസിനെ (31) കലിഫോർണിയയിലെ മൊറേനോ വാലിയിലെ റിവർസൈഡ് ജനറൽ ഹോസ്പിറ്റലിലെ എമർജൻസി റൂമിൽ എത്തിച്ചത്. പിന്നീട് 45 മിനിറ്റ് നേരം മാത്രമാണ് ഗ്ലോറിയയുടെ ശരീരത്തിൽ ജീവൻ നിലനിന്നത്. പക്ഷേ ഗ്ലോറിയ മരിക്കും മുൻപ് തന്നെ അസാധാരണമായ ചില സംഭവങ്ങൾക്ക് അന്ന് ആ റൂമിൽ അരങ്ങേറി. ഗ്ലോറിയയുടെ ശരീരത്തിൽ നിന്നും പുറത്ത് വന്ന പുകയേറ്റ എമർജൻസി റൂമിലുണ്ടായിരുന്ന 37 പേരിൽ 27 പേരും ബോധരഹിതരായി. ഇതോടെ ചരിത്രം ഗ്ലോറിയ റാമിറെസിനെ ‘ടോക്സിക് ലേഡി’ എന്ന് വിശേഷിപ്പിക്കാൻ തുടങ്ങി.
അവസാനിക്കാത്ത ദുരൂഹത; ഉത്തരമില്ലാത്ത ഫൊറൻസിക് അന്വേഷണങ്ങൾ
ഗ്ലോറിയ റാമിറെസിന്റെ മരണകാരണം സ്റ്റേജ് 4 സെർവിക്കൽ കാൻസറാണെന്ന് വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. സെർവിക്കൽ കാൻസർ മൂർച്ഛിച്ചതോടെ വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുകയും പിന്നീട് ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പക്ഷേ എന്തുകൊണ്ടാണ് ഇത്തരത്തിൽ ശരീരത്തിൽ നിന്ന് വിഷ പുക വന്നതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. മനുഷ്യശരീരത്തിൽ നിന്ന് ഇത്രയധികം ആളുകളെ ബോധരഹിതരാക്കുന്ന വിധത്തിൽ വിഷം പ്രസരിപ്പിക്കാൻ സാധിക്കുമോയെന്ന ചോദ്യത്തിന് ഫൊറൻസിക് വിദഗ്ധർക്ക് ഇന്നും ഉത്തരമില്ല
അന്ന് സംഭവിച്ചത്
രണ്ട് കുട്ടികളുടെ അമ്മയായ ഗ്ലോറിയ കുറച്ച് നാളുകളായി ഗർഭാശയ അർബുദത്തിന് ചികിത്സയിലായിരുന്നു. 1994 ഫെബ്രുവരി ഒൻപതിന് ഹോം ബേസ്ഡ് പാലിയേറ്റീവ് കെയറിൽ കഴിയുന്നതിനിടെ ഗ്ലോറിയയുടെ ശ്വസനത്തിലും ഹൃദയമിടിപ്പിലും വലിയ വ്യത്യാസം പ്രകടമായി. ഇതോടെ രോഗി ഗുരുതരാവസ്ഥയിലാണെന്ന് മനസ്സിലാക്കിയ ഗ്ലോറിയ റാമിറെസിനെ പരിചരിച്ചവർ പാരാമെഡിക്കുകളെ വിവരം അറിയിച്ചു.

രാത്രി 8.15ന് പാരാമെഡിക്കുകളാണ് ഗുരുതരാവസ്ഥയിലുള്ള ഗ്ലോറിയ റാമിറെസിനെ ആശുപത്രിയിലെത്തിച്ചത്. എമർജൻസി റൂമിൽ പലപ്പോഴും സമാന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൊണ്ടുവരുന്നതിനാൽ ചികിത്സ നൽകാൻ ആശുപത്രി സജ്ജമായിരുന്നു. ആദ്യം റിംഗർസ് ലാക്ടേറ്റ് ഐവി നൽകി. ഇലക്ട്രോലൈറ്റ് കുറവ് പരിഹരിക്കുന്നതിനുള്ള സ്റ്റാൻഡേർഡ് നടപടിക്രമമാണിത്.
പിന്നീട് ട്രോമ ടീം ഡയസെപാം, മിഡാസോളം, ലോറാസെപാം കുത്തിവയ്പ്പുകൾ നൽകി. ഇതോടെ ഗ്ലോറിയ റാമിറെസ് മയക്കത്തിലേക്ക് പോയി. തുടർന്ന് ആംബ്-ബാഗ് ഉപയോഗിച്ച് ഓക്സിജൻ നൽകി. ഇത്രയും നേരം ശരീരം സാധാരണ രോഗികളുടെ പോലെ തന്നെയാണ് പ്രതികരിച്ചത്. പക്ഷേ നഴ്സ് സൂസൻ കെയ്ൻ ഗ്ലോറിയ റാമിറെസിന്റെ ശരീരത്തിൽ കത്തീറ്റർ സ്ഥാപിക്കുന്നതിനായി സിറിഞ്ച് കുത്തിയതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.
കത്തീറ്ററിൽ നിന്ന് നീക്കം ചെയ്ത സിറിഞ്ചിന്റെ അഗ്രത്തിൽ നിന്ന് അമോണിയയുടെ പോലുള്ള ഗന്ധം വരുന്നത് സൂസൻ കെയ്ന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ സൂസൻ കെയ്ൻ സിറിഞ്ച് റെസ്പിറേറ്ററി തെറാപ്പിസ്റ്റ് മൗറീൻ വെൽച്ചിന് കൈമാറി. തുടർന്ന് അസാധാരണമായ ദുർഗന്ധത്തിന്റെ ഉറവിടം കണ്ടെത്താൻ സൂസൻ കെയ്ൻ ഗ്ലോറിയയുടെ ശരീരത്തിന് അടുത്തേക്ക് എത്തി.
കീമോതെറാപ്പി ചികിത്സയ്ക്ക് വിധേയരാവുന്നവരുടെ രക്തത്തിലുണ്ടാകുന്ന ദുർഗന്ധത്തിന് സമാനമാണിതെന്ന് വിലയിരുത്തപ്പെടുന്നു. റെസ്പിറേറ്ററി തെറാപ്പിസ്റ്റ് മൗറീൻ വെൽച്ച് സിറിഞ്ച് ജൂലി ഗോർചിൻസ്കി എന്ന മെഡിക്കൽ റെസിഡന്റിന് കൈമാറി. മഞ്ഞ നിറത്തിലുള്ള കണങ്ങൾ രക്തത്തിൽ കണ്ടെത്തി. ഇതോടെ അമോണിയയുടെതിന് സമാനമായ ദുർഗന്ധമുണ്ടെന്ന് ജൂലി ഗോർചിൻസ്കിയും ഇആർ ഇൻ ചാർജ് ഡോ. ഹംബെർട്ടോ ഒച്ചോവയും സ്ഥിരീകരിച്ചു.
അപ്പോഴും ജീവൻ ഉണ്ടായിരുന്ന ഗ്ലോറിയയുടെ സമീപത്ത് നിന്ന് സൂസൻ കെയ്ൻ എഴുന്നേറ്റ് വാതിൽക്കലേക്ക് നീങ്ങി, ഉടൻ തന്നെ ബോധരഹിതയായി. തറയിൽ തലയിടിച്ച് വീഴുന്നതിന് തൊട്ടുമുന്‍പ് അത് ആരോ തടഞ്ഞു നിർത്തിയതാണ് സൂസൻ പിന്നീട് ഓർക്കുന്നത്. ജൂലി ഗോർചിൻസ്കിക്കും സമാനമായ അനുഭവം ഉണ്ടായി.
ഗ്ലോറിയ റാമിറെസിനടുത്തുള്ള എല്ലാവരും സമാനമായ രീതിയിൽ ബോധരഹിതരായി മാറാൻ തുടങ്ങി. ഇതോടെ പാർശ്വഫലങ്ങൾ എന്തോ തന്നെയും ബാധിച്ചു തുടങ്ങിയെന്ന് ഇആർ ഇൻ ചാർജ് ഡോ. ഹംബെർട്ടോ ഒച്ചോവ മനസ്സിലാക്കി. ഉടൻ തന്നെ ഡോ. ഹംബെർട്ടോ ഒച്ചോവ ഇആർ ഒഴിപ്പിക്കാൻ ഉത്തരവിട്ടു.
ഗ്ലോറിയ ഒഴികെ എല്ലാവരും, സ്റ്റാഫും രോഗികളും തുറന്ന പാർക്കിങ് സ്ഥലത്ത് ഒത്തുകൂടി. അവിടെ വച്ച് എല്ലാവരും പുറം വസ്ത്രങ്ങൾ ഹാസ്മത്ത് ബാഗുകളിൽ (അപകടകരമായ വസ്തുക്കൾ കൊണ്ടുപോകാനുള്ള ബാഗുകൾ) നിറച്ചു. ഈ സമയം ഗ്ലോറിയ ഇആർ സ്ട്രെച്ചറിൽ തുടർന്നു. പിന്നീട് സെക്കൻഡറി ട്രോമ ടീം വേഗത്തിൽ ഹാസ്മത്ത് പിപിഇ (പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്മെന്റ്) ധരിച്ച് ഗ്ലോറിയ റാമിറെസിന് വൈദ്യ സഹായം നൽകാൻ മടങ്ങിയെത്തി. രാത്രി 8.50 വരെ അവർ സിപിആർ നൽകി. പിന്നീട് സൂപ്പർവൈസിങ് ഡോക്ടർ ഗ്ലോറിയ റാമിറെസ് മരിച്ചതായി പ്രഖ്യാപിച്ചു.
മുൻകരുതൽ എല്ലാം എടുത്താണ് ബാക്കപ്പ് ട്രോമ ടീം ഗ്ലോറിയ റാമിറെസിന്റെ മൃതദേഹം കച്ചയുടെ ഒന്നിലധികം പാളികളിൽ പൊതിഞ്ഞത്. പിന്നീട് മൃതദേഹം അലുമിനിയം ശവപ്പെട്ടിയിൽ അടച്ചു. പിന്നീട് മോർച്ചറിയുടെ ഒറ്റപ്പെട്ട ഭാഗത്ത് മൃതദേഹം സൂക്ഷിച്ചു. തുടർന്ന് പ്രത്യേകം പരിശീലനം ലഭിച്ച ഹാസ്മത്ത് ടീമിനെ സജ്ജമാക്കി. പുറത്തുവിട്ട പദാർത്ഥത്തിന്റെ അടയാളങ്ങൾക്കായി ഇആർ അരിച്ചുപെറുക്കി. പക്ഷേ ചിലർ ബോധരഹിതരായി മാറിയതല്ലാതെ ഒന്നും കണ്ടെത്തിയില്ല.
വിഷബാധയേറ്റ റിവർസൈഡ് ആശുപത്രി ജീവനക്കാർക്ക് ആശുപത്രിയിൽ തന്നെ ചികിത്സ നൽകി. സൂസൻ കെയ്ൻ, ജൂലി ഗോർചിൻസ്കി, മൗറീൻ വെൽച്ച് എന്നിവരുൾപ്പെടെ അഞ്ച് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലി ഗോർചിൻസ്കി തീവ്രപരിചരണ വിഭാഗത്തിൽ രണ്ടാഴ്ചയാണ് വിഷാംശം ഇല്ലാതാക്കാൻ ചികിത്സ തേടിയത്. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന ചോദ്യത്തിന് ഇന്നും വൈദ്യശാസ്ത്ര ഉത്തരമില്ല.







Leave a comment